നിർഭയാ കേസ്; ദയാഹർജി പിൻവലിക്കുകയാണെന്ന് പ്രതി വിനയ് ശർമ, ഹർജിയിൽ ഒപ്പു വെച്ചിട്ടില്ല
ദില്ലി: തന്റെ പേരിൽ രാഷ്ട്രപതിക്ക് സമർപ്പിച്ചിട്ടുള്ള ദയാ ഹർജി പിൻവലിക്കണമെന്ന് നിർഭയാ കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ. ഇക്കാര്യം ആവശ്യപ്പെട്ട് വിനയ് ശർമ രാഷ്ട്രപതിക്ക് അപേക്ഷ സമർപ്പിച്ചു. ദയാ ഹർജി സമർപ്പിച്ചത് തന്റെ അറിവോടെയല്ലെന്നും ഇങ്ങനെയൊരു ഹർജിയിൽ താൻ ഒപ്പു വച്ചിട്ടില്ലെന്നും വിനയ് ശർമ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടത് ക്രൂരത, പ്രിയങ്കയ്ക്ക് മുന്നില്‍ തുറന്ന് പറച്ചില്‍!!
നിർഭയാ കൂട്ടബലാത്സംഗക്കേസിലെ രണ്ടാം പ്രതിയായ വിനയ് ശർമയുടെ ദയാ ഹർജി തള്ളണമെന്ന് നേരത്തെ കേന്ദ്ര സർക്കാർ രാഷ്ട്രപതിക്ക് ശുപാർശ ചെയ്തിരുന്നു. ദയാ ഹർജി തള്ളണമെന്ന ദില്ലി സർക്കാരിന്റെ ശുപാർശ ദില്ലി ആഭ്യന്തര മന്ത്രി സത്യേന്ദർ ജെയിൻ ലഫ്. ഗവർണർ അനിൽ ബൈജലിനെ രേഖാ മൂലം അറിയിച്ചിരുന്നു. ഹർജി തള്ളിക്കളയുന്നതായി രേഖപ്പെടുത്തിയാണ് ഗവർണർ ഹർജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്.
2012 ഡിസംബറിലാണ് ദില്ലിയിൽ ഓടുന്ന ബസിൽ വെച്ച് 6 പേർ ചേർന്ന് 23കാരിയായ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ക്രൂര പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയെ നഗ്നയാക്കി വഴിയരികിലേക്ക് തള്ളിയിടുകയായിരുന്നു. ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും 10 ദിവസത്തിനുള്ളിൽ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിർഭയ കേസിൽ വലിയ പ്രതിഷേധങ്ങളാണ് രാജ്യം കണ്ടത്. ദില്ലി സർക്കാർ താഴെ വീഴുന്നതിന് വരെ നിർഭയ കേസ് കാരണമായി. വിനയ് ശർമയ്ക്ക് പുറമെ കേസിലെ മറ്റു പ്രതികളായ മുകേഷ്, അക്ഷയ് കുമാർ എന്നിവരും വധശിക്ഷ കാത്തു കിടക്കുകയാണ്.