നിര്‍ഭയ കേസിലെ പ്രതികള്‍ വീണ്ടും കോടതിയില്‍; രേഖകള്‍ വൈകിപ്പിച്ചു
ദില്ലി: ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കവെ, നിര്‍ഭയ കേസിലെ പ്രതികള്‍ വീണ്ടും ദില്ലി കോടതിയില്‍. നാല് പ്രതികളില്‍ രണ്ടു പേരാണ് ജയില്‍ അധികൃതര്‍ക്കെതിരെ പരാതി ഉന്നയിച്ച് കോടതിയെ സമീപിച്ചത്. വധശിക്ഷ വിധിച്ചതിനെതിരെ പുനരവലോകന ഹര്‍ജി സമര്‍പ്പിക്കാന്‍ വേണ്ട രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കിയില്ല എന്നാണ് ഹര്‍ജിയിലെ ആരോപണം.
പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകന്‍ എപി സിങ് ആണ് ദില്ലി കോടതിയെ സമീപിച്ചത്. അക്ഷയ് കുമാര്‍ സിങ്, പവന്‍ സിങ് എന്നിവര്‍ക്ക് വേണ്ടിയാണ് ഹര്‍ജി നല്‍കിയത്. ശനിയാഴ്ച ഹര്‍ജി കോടതി പരിഗണിച്ചേക്കും. അതേസമയം, ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനാണ് ഹര്‍ജി സമര്‍പ്പിച്ചത് എന്ന ആക്ഷേപവുമുണ്ട്.
വിനയ് കുമാര്‍ ശര്‍മ, മുകേഷ് സിങ് എന്നീ പ്രതികള്‍ നേരത്തെ പുനരവലോകന ഹര്‍ജി സമര്‍പ്പിച്ചിരുന്നു. രണ്ടു പേരുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. എന്നാല്‍ മറ്റു രണ്ടുപേര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. അതിന് തടസം നിന്നത് ജയില്‍ അധികൃതര്‍ ആണെന്നാണ് ആരോപണം. നാല് പ്രതികളെയും തൂക്കിലേറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്ക് തൂക്കിലേറ്റുമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
ചൈന ഒറ്റപ്പെട്ടു: പിടിച്ചുലച്ച് കൊറോണവൈറസ്; വന്‍മതില്‍ അടച്ചു, നഗരങ്ങള്‍ വിജനം, പുറത്തിറങ്ങരുത്
നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. അപ്പീലുകളെല്ലാം തള്ളിയ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.
'ശത്രുസ്വത്ത്' വിറ്റ് ഒരുലക്ഷം കോടി രൂപയുണ്ടാക്കാന്‍ അമിത് ഷാ; എന്താണ് ശത്രു സ്വത്ത്?