നിർഭയ കേസ്: വധശിക്ഷ ഒഴിവാക്കാനുളള പ്രതികളുടെ ഹർജി ദില്ലി ഹൈക്കോടതി തളളി!
ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ ഒഴിവാക്കാനുളള പ്രതികളുടെ ഹർജി ദില്ലി ഹൈക്കോടതി തളളി' സുപ്രീം കോടതി ശരിവെച്ച വധശിക്ഷ പുനപരിശോധിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചതാണ് എന്ന് ദില്ലി കോടതി ചൂണ്ടിക്കാട്ടി. 2017 മെയില്‍ സുപ്രീം കോടതി വിധി ശരി വെച്ചതാണ്. അതിന് ശേഷം ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ വൈകിയതിനെ കോടതി വിമര്‍ശിച്ചു. ചിലര്‍ നിയമസംവിധാനം ഉപയോഗിച്ച് കളിക്കുകയാണ് എന്ന് കോടതി കുറ്റപ്പെടുത്തി. രണ്ടര വര്‍ഷത്തിന് ശേഷം ദയാഹര്‍ജികള്‍ സമര്‍പ്പിക്കുന്നതില്‍ ഗൂഢാലോചന സംശയിക്കുന്നതായും കോടതി പറഞ്ഞു.
വധശിക്ഷ മാറ്റി വെയ്ക്കണം എന്ന് പറഞ്ഞ് പ്രതികള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ദില്ലി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് നാലാം തവണയാണ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. അതിന് എന്തെങ്കിലും വില കല്‍പ്പിക്കണമെന്ന് പ്രതികളുടെ അഭിഭാഷകനായ അഡ്വക്കേറ്റ് എപി സിംഗിനോട് കോടതി പറഞ്ഞു.
നിങ്ങളുടെ കക്ഷി ദൈവത്തോട് അടുക്കാനുളള സമയമായിക്കൊണ്ടിരിക്കുകയാണ്. സമയം പാഴാക്കരുത്. പ്രധാനപ്പെട്ട പോയിന്റൊന്നും നിങ്ങള്‍ക്ക് പറയാനില്ലെങ്കില്‍ ഈ പതിനൊന്നാം മണിക്കൂറില്‍ കോടതിക്ക് നിങ്ങളെ സഹായിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ വിവാഹ മോചനത്തിന് അപേക്ഷി്ച്ചിട്ടുണ്ട് എന്നത് വധശിക്ഷ സ്റ്റേ ചെയ്യാനുളള കാരണമാവില്ലെന്നും കോടതി പറഞ്ഞു. രാത്രി വൈകിയും കോടതി കേസ് പരിഗണിക്കുന്നതിന് സാക്ഷികളാവാന്‍ നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.
വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഹര്‍ജിയുമായി നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചത്. മരണ വാറണ്ട് സ്റ്റേ ചെയ്യാത്ത വിചാരണ കോടതി വിധിക്ക് എതിരെയാണ് കേസിലെ ഒരാള്‍ ഒഴികെയുളള മൂന്ന് പ്രതികള്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുളള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 5.30 നാണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. ശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വെയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. മുകേഷ് സിംഗ്, അക്ഷയ് സിംഗ് ഠാക്കൂര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജികള്‍ കോടതി തളളി. വധശിക്ഷ നീട്ടി വെയ്ക്കാന്‍ ആവശ്യപ്പെട്ട് മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീം കോടതി തളളി.