നിർഭയ കേസിലെ 4 പ്രതികളെ മാർച്ച് 20ന് തൂക്കിലേറ്റും! പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ച് ദില്ലി കോടതി
ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന് നടപ്പിലാക്കും. നാല് പ്രതികളെയാണ് വെളളിയാഴ്ച രാവിലെ 6 മണിക്ക് തൂക്കിലേറ്റുക. ദില്ലി കോടതിയാണ് പ്രതികള്‍ക്കെതിരെ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. നാല് പ്രതികളുടേയും ദയാഹര്‍ജികള്‍ രാഷ്ട്രപതി തളളിയ സാഹചര്യത്തിലാണ് ദില്ലി കോടതിയുടെ നടപടി. നിര്‍ഭയ കേസില്‍ ദില്ലി കോടതി പുറപ്പെടുവിക്കുന്ന നാലാമത്തെ മരണ വാറണ്ടാണ് ഇത്.
Recommended Video
പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്തയാണ് ഏറ്റവും ഒടുവില്‍ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. ബുധനാഴ്ച രാഷ്ട്രപതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജി തള്ളിയിരുന്നു. ഇതോടെ വധശിക്ഷയില്‍ രക്ഷപ്പെടാന്‍ നിയമപരമായി പ്രതികള്‍ക്ക് മുന്നിലുളള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.
ദില്ലി തീഹാര്‍ ജയിലില്‍ ആണ് നിര്‍ഭയ കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രപതി ദയാഹര്‍ജി തളളിയ സാഹചര്യത്തില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു.
അക്ഷയ് താക്കൂര്‍(31) പവന്‍ ഗുപ്ത( 25), മുകേഷ് സിംഗ് (32) വിനയ് ശര്‍മ (26) എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍. കോടതി ആദ്യത്തെ മരണവാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം പ്രതികള്‍ നിരന്തരം ഹര്‍ജികളുമായി കോടതിയെ സമീപിച്ച് കൊണ്ടിരുന്നു. നാല് പ്രതികളും രാഷ്ട്രപതിക്ക് ദയാഹർജികൾ സമർപ്പിച്ചിരുന്നു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ വൈകുന്നതിന് എതിരെ നിർഭയയുടെ അമ്മ ആശാ ദേവി വിമർശനവുമായി രംഗത്ത് വന്നിരുന്നു.
2012 ഡിസംബര്‍ 16നാണ് രാജ്യതലസ്ഥാനത്ത് വെച്ച് നിര്‍ഭയ ആക്രമിക്കപ്പെട്ടത്. ഓടുന്ന ബസ്സില്‍ വെച്ച് ആറ് പേര്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി ചികിത്സയ്ക്കിടെ ഡിസംബര്‍ 28നാണ് സിംഗപ്പൂരില്‍ വെച്ച് മരണപ്പെട്ടത്. പ്രതികളില്‍ ഒരാളായ രാം സിംഗ് ജയിലില്‍ വെച്ച് ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതി ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി.