നിർഭയ കേസ്: വധശിക്ഷ വൈകുന്നതിനെതിരായ കേന്ദ്രത്തിന്റെ ഹർജിയിൽ വിധി ഇന്നില്ല, വാദം ഇങ്ങനെ...
ദില്ലി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച കേന്ദ്രത്തിന്റെ ഹർജിയിൽ ഇന്ന് വിധിയില്ല. നിർഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയാണ് മൂന്നര മണിക്കൂർ നേരത്തെ വാദം കേൾക്കലിനൊടുവിൽ വിധി പറയുന്നതിനായി മാറ്റിവെച്ചത്. ദില്ലി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കൈത്താണ് കേന്ദ്രത്തിന്റെ ഹർജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ഞായറാഴ്ച വാദം കേട്ടത്.
വധശിക്ഷക്ക് സ്റ്റേ ഏർപ്പെടുത്തിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികൾ നിയമപ്രക്രിയയെ ചൂഷണം ചെയ്യുകയാണെന്നും ചൂണ്ടിക്കാണിച്ചു. സുപ്രീം കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കുന്നത് മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നോടിയായി 14 ദിവസം മുമ്പ് തന്നെ പ്രതികൾക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും 13ാം ദിവസമാണ് പ്രതികൾ വധശിക്ഷക്കെതിരെ ഹർജികൾ സമർപ്പിച്ചത്.

ഇത് വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. കേസിലെ പ്രതികളായ നാല് പേരുടെയും ശിക്ഷ ഒരുമിച്ച് നടപ്പിലാക്കണമെന്നില്ല. ശിക്ഷ അത്തരത്തിൽ നടപ്പിലാക്കുന്നതിന് വിലക്കില്ലെന്നും മേത്ത കൂട്ടിച്ചേർത്തു. കേസിൽ നാല് പ്രതികളുണ്ടായിരിക്കെ ഓരോ പ്രതികളുടെ കാര്യത്തിലും രാഷ്ട്രപതിക്ക് വ്യത്യസ്ത നിലപാട് സ്വീകരിക്കാം. അത് വ്യക്തിപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വധശിക്ഷ നടപ്പിലാക്കാൻ സുപ്രീം കോടതിയോ ഭരണഘടനയോ നിശ്ചിത സമയം അനുവദിച്ചിട്ടില്ലെന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ചത്. ഈ കേസിൽ ശിക്ഷ നടപ്പിലാക്കുന്നതിന് ഇത്ര ധൃതി കാണിക്കുന്നത് എന്തിനാണെന്നും അഭിഭാഷകൻ ചോദിക്കുന്നു. പ്രതികളിലൊരാളായ മുകേഷ് സിംഗിന് വേണ്ടി ഹാജരായ അഭിഭാഷകനും കേന്ദ്ര നീക്കത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്.
2012 ഡിസംബർ 16നാണ് മെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ആറ് പ്രതികളുണ്ടായിരുന്ന കേസിൽ നാല് പ്രതികൾക്കാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. ഒരാൾ വിചാരണ കാലയളവിൽ ജയിലിൽ വെച്ച് മരണമടഞ്ഞിരുന്നു. കേസിലെ കുട്ടിക്കുറ്റവാളിയെ രണ്ട് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications