അവർ രാത്രി ഉറങ്ങിയില്ല, കുളിക്കാനാനോ ഭക്ഷണം കഴിക്കാനോ തയ്യാറായില്ല, പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ
ദില്ലി; ഏഴ് വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് നിർഭയ കേസ് പ്രതികളെ ഇന്ന് പുലർച്ചെയോടെ തൂക്കിലേറ്റിയത്. തിഹാർ ജയിലിൽ വെച്ചായിരുന്നു പ്രതികളായ പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ, വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ ഒഴിവാക്കാൻ അവസാന മണിക്കൂറിലും പ്രതികൾ നിയമത്തിന്റെ വഴി തേടിയിരുന്നുവെങ്കിലും നിർഭയയ്ക്കും കുടുംബത്തിനും അനുകൂലമായിരുന്നു കോടതി വിധി.
Recommended Video
ഇതോടെ തിഹാർ ജയിലിൽ അധികൃതർ വിധി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പുലർച്ചെ അഞ്ചരയോടെയായിരുന്നു ജയിലിലെ മൂന്നാം നമ്പർ മുറിയിലെ കഴുമരുത്തിൽ ഒരേ സമയം നാല് പ്രതികളേയും തൂക്കിലേറ്റിയത്.
നാല് മണിയോടെ നടപടികൾ
പരമോന്നത കോടതിയും കൈവിട്ടതോടെ പുലർച്ച 4 ന് തന്നെ തൂക്കിലേറ്റാനുള്ള നടപടികൾ തിഹാർ ജയിലിൽ ആരംഭിച്ചിരുന്നു. അതിന് മുൻപ് തന്നെ ജയിലനകത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചിരുന്നു. ശിക്ഷ നടപ്പാക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥർ അവസാനവട്ട യോഗം ചേർന്നു. ആരാച്ചാർ പവൻ ജല്ലാദും യോഗത്തിൽ പങ്കെടുത്തിരുന്നു.
കുടുംബാംഗങ്ങളെ കാണണമെന്ന്
അവസാന നിമിഷം കുടുംബാംഗങ്ങളെ കാണാൻ പ്രതികൾ ആഗ്രഹം പ്രകടിപ്പിച്ചുവിരുന്നുവെങ്കിലും ജയിൽ മാനുവൽ പ്രകാരം ബന്ധുക്കളെ കാണാൻ ഇനി അവസരം നൽകില്ലെന്ന് ജയിൽ അധികൃതർ പ്രതികളെ അറിയിച്ചു. അക്ഷയ് താക്കൂറിന്‍റെ കുടുംബം അവസാനമായി ഇയാളെ കാണണമെന്ന ആഗ്രഹത്തോടെ ജയിലില്‍ എത്തിയെങ്കിലും കാണാനാവില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
തയ്യാറാവാതെ പ്രതികൾ
കൃത്യം നാല് മണിക്ക് തന്നെ പ്രതികളെ ഉണർത്തിയ ശേഷം അവരോട് കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ അത് നിരസിച്ചു. തുടർന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും മതഗ്രന്ഥം വായിക്കാനും സമയം അനുവദിച്ചെങ്കിലും അവർ തയ്യാറായില്ല. ഒടുവിൽ അവസാന പ്രാതൽ നൽകിയപ്പോഴും അതും പ്രതികൾ കഴിക്കാൻ തയ്യാറായില്ല.
തൂക്കുമരത്തിന് അടുത്തേക്ക്
4.30 ഓടെ നാല് പ്രതികളേയും അവസാനവട്ട മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കി. ശാരീരിക ക്ഷമത തൃപ്തികരണമാണെന്ന് ഡോക്ടർമാർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി. 5.20 ന് പ്രതികളുടെ മുഖം കറുത്ത പരുത്തി തുണി കൊണ്ട് മൂടി. കൈകൾ പുറകിൽ കെട്ടിയ ശേഷം നാലുപേരെയും തിഹാർ ജയിൽ സമുച്ചയത്തിലെ 'ഫാൻസി കോത്തി' അല്ലെങ്കിൽ എക്സിക്യൂഷൻ ചേംബർ എന്നറിയപ്പെടുന്ന തൂക്കുകയറിനടുത്തേക്ക് കൊണ്ട് പോയി.
പ്രതികൾ സെല്ലിൽ
വധശിക്ഷ നടപ്പാക്കിയ ശേഷം മാത്രം മറ്റ് പ്രതികളെ സെല്ലിൽ നിന്ന് പുറത്താക്കിയാൽ മതിയെന്ന നിർദ്ദേശം ജയിൽ സൂപ്രണ്ട് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ സമയങ്ങളിൽ മറ്റ് തടവുകാർ എല്ലാവരും തന്നെ അവരവരുടെ സെല്ലിൽ തന്നെ തുടർന്നു.
തൂക്കിലേറ്റാമെന്ന്
5.25 ന് കഴുമരത്തിന് അടുത്തെത്തിയ പ്രതികളോട് അവസാനത്തെ ആഗ്രഹം ഉണ്ടോയെന്ന് ജില്ലാ മജിസ്ട്രേറ്റ് ചോദിച്ചു. ജയിൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഒരു മെഡിക്കൽ ഓഫീസർ എന്നിവരും മജിസ്ട്രേറ്റിന് സമീപം വധശിക്ഷ നടപ്പാക്കുമ്പോൾ ഉണ്ടായിരുന്നു. അവസാന വട്ട പരിശോധന പൂർത്തിയാക്കിയതോടെ പ്രതികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരണമാണെന്നും തൂക്കിലേറ്റുന്നത് ഒഴിവാക്കാനുള്ള സാഹചര്യമില്ലെന്നും മെഡിക്കവ്‍ ഓഫീസർ മജിസ്ട്രേറ്റിനെ അറിയിച്ചു.
വാറണ്ട് വായിച്ച് കേൾപ്പിച്ചു
വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് ഒരു മതപുരോഹിതന്റെ സാന്നിധ്യം അനുവദിക്കുമെന്ന് പ്രതികളോട് അറിയിച്ചെങ്കിലും ഈ നിർദ്ദേശവും പ്രതികൾ തള്ളി. ഒടുവിൽ ജയിൽ അധികൃതർ നാല് പ്രതികളുടേയും മരണ വാറണ്ട് വായിച്ച് കേൾപ്പിച്ചു. ആരാചാരായ പവൻ ജല്ലാദിനെ സഹായിക്കാൻ നാല് പേർ കൂടി ഒപ്പം ഉണ്ടായിരുന്നു.
കഴുമരത്തിൽ തൂങ്ങി കിടന്നു
പ്രതികളെ ഇവർ തൂക്കുകയർ അണിയിച്ചു.കൃത്യം 5.30 യ്ക്ക് തന്നെ പ്രതികളെ തൂക്കിലേറ്റി. ഇതിന് ശേഷവും മൃതദേഹം അരമണിക്കൂർ കഴുമരത്തിൽ തന്നെ തൂങ്ങി കിടന്നു. മരണം പൂർണമായും ഉറപ്പാക്കാനായിരുന്നു ഇത്. തുടർന്ന് ആറ് മണിയോടെ മൃതദേഹം കഴുമരത്തിൽ നിന്നും താഴെയിറക്കി.
മൃതദേഹം ആവശ്യപ്പെട്ട് കുടുംബം
അൽപസമയത്തിനകം നാല് പേരുടേയും മൃതദേഹങ്ങൾ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇവിടെ വെച്ചാണ് പോസ്റ്റുമാർട്ടം നടപടികൾ. ഇതിന്റെ മുഴുവൻ വീഡിയോയും ചിത്രീകരിക്കും. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
ജയിൽ വളപ്പിൽ തന്നെ
കുടുംബാംഗങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് ഇതുവരെ അധികൃതർ തിരുമാനം വ്യക്തമാക്കിയിട്ടില്ല. കുടുംബാംഗങ്ങൾക്ക് നൽകേണ്ടെന്നാണ് തിരുമാനമെങ്കിൽ ഒരു പക്ഷേ മൃതദേഹങ്ങൾ ജയിൽ വളപ്പിൽ തന്നെ സംസ്കരിച്ചേക്കും.
രണ്ടാമത്തെ കേസ്
കുറ്റവാളികൾക്ക് വധശിക്ഷ നടപ്പാക്കുന്ന രണ്ടാമത്തെ കേസാണ് ഇത്. 2004 ൽ 14 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിയായ ധനഞ്ജയ് ചാറ്റർജിയെ തൂക്കിലേറ്റിയിരുന്നു. തൂക്കിലേറ്റുന്നതിന് മുൻപ് ധനഞ്ജയ് അവസാനമായ അറിയിച്ച ആഗ്രഹം ജയിൽ ഡോക്ടർ ബസുബേബ് മുഖർജിയുടെ കാല് തൊട്ടി വന്ദിക്കണമെന്നായിരുന്നു. ഭക്തിഗാനം വെയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.