നിർഭയ കേസ് പ്രതികളുടെ മരണവാറണ്ടിന് സ്റ്റേ: നീക്കം ശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ അവശേഷിക്കെ!!
ദില്ലി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടി വെച്ചു. മരണവാറണ്ട് സ്റ്റേ ചെയ്യണെമെന്ന പ്രതികളുടെ ആവശ്യമാണ് ദില്ലി കോടതി അംഗീകരിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മറ്റൊരു ഉത്തരവ് വരുന്നത് വരെ മരണ വാറണ്ട് മാറ്റിവെച്ചിട്ടുള്ളത്. തിഹാർ ജയിൽ അധികൃതരുടേയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷം അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ഉത്തരവിട്ടത്.
'ഗോഡ്സെമാരെ സൃഷ്ടിക്കുന്ന പ്രവൃത്തിയിലാണ് ഒരു കൂട്ടരെന്ന തിരിച്ചറിവ് മാതാപിതാക്കള്ക്ക് വേണം'
കേസിൽ വധശിക്ഷക്ക് വിധിച്ച നാല് പ്രതികളിൽ ഒരാളായ പവൻ ഗുപ്ത നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി രണ്ട് തവണ തള്ളിക്കളഞ്ഞിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലായിരുന്നു പവൻ ഗുപ്തയുടെ വാദം. വെള്ളിയാഴ്ചയാണ് പവൻ ഗുപ്ത സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വധശിക്ഷയ്ക്ക് വിധിച്ച തിരൂമാനം പുനപരിശോധിക്കാൻ ആവശ്യപ്പെട്ട് പ്രതി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികളിലൊരാളായ വിനയ് ശർമ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളിക്കളയുകായണെങ്കിലും 14 ദിവസത്തിന് ശേഷം മാത്രമായിരിക്കും ശിക്ഷ നടപ്പിലാക്കാൻ സാധിക്കുക. ഫെബ്രുവരി ഒന്നിന് നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നതിന് മുന്നോടിയായി ആരാച്ചാരെത്തി ഡമ്മി പരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഇതിനെല്ലാം ശേഷമാണ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചിട്ടുള്ളത്.
ബുധനാഴ്ചയാണ് വിനയ്കമാർ ശർമ ഇന്ത്യൻ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി സമർപ്പിച്ചത്. രാഷ്ട്രപതി തീരുമാനം ദില്ലി സർക്കാരിനെ അറിയിക്കുന്നതിന് അനുസൃതമായിട്ടായിരിക്കും ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ നിർദേശം നൽകുക. ഹർജി നിരസിക്കപ്പെട്ടാൽ ദയാഹർജി തള്ളിയതിനെതിരെ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് പ്രതിക്ക് മുമ്പിലുള്ള ഏക മാർഗ്ഗം. എന്നാൽ ഇയാൾ നേരത്തെ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. കേസിലെ പ്രതികളിലൊരാളായ അക്ഷയ് കുമാർ സിംഗും ബുധനാഴ്ച തിരുത്തൽ ഹർജി സമർപ്പിച്ചിരുന്നു.
കേസിലെ പ്രതിയായ പവൻ ഗുപ്തക്ക് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിക്കാനുള്ള അവസരമുണ്ട്. ഗുപ്തയുടെ ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിക്കളഞ്ഞിരുന്നു. ഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനുള്ള അവസരവും അവശേഷിക്കുന്നുണ്ട്. ആറ് പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ വിചാരണ കാലയളവിൽ തന്നെ തീഹാർ ജയിലിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടിക്കുറ്റവാളിയായ അഞ്ചാമനെ രണ്ട് വർഷത്തെ തടവിന് ശേഷം മോചിപ്പിച്ചിരുന്നു. മുകേഷ് കുമാർ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.