ഇന്ദിരാ ജയ്‌സിംഗിനെ ബലാത്സംഗ പ്രതികള്‍ക്കൊപ്പം ജയിലില്‍ ഇടണം... നിര്‍ഭയ കേസില്‍ തുറന്നടിച്ച് കങ്കണ
ദില്ലി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന ഇന്ദിരാ ജെയ്‌സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ കങ്കണ റനൗത്ത്. പ്രതികളെ പരസ്യമായി തൂക്കി കൊല്ലണമെന്ന് കങ്കണ പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് വധശിക്ഷ ഇത്രയും വൈകുന്നതെന്ന് വര്‍ ചോദിച്ചു. ഇന്ദിരാ ജെയ്‌സിംഗിന്റെ പ്രസ്താവനയെ കങ്കണ അപലപിച്ചു. ജെയ്‌സിംഗിനെ നിര്‍ഭയ കേസിലെ പ്രതികള്‍ക്കൊപ്പം നാല് ദിവസം ജയിലില്‍ ഇടണമെന്ന് കങ്കണ പറഞ്ഞു. അവര്‍ക്കത് അത്യാവശ്യമാണെന്നും നടി വ്യക്തമാക്കി.
ഇന്ദിരാ ജെയ്‌സിംഗിനെ പോലുള്ള സ്ത്രീകള്‍ പ്രതികള്‍ക്ക് വേണ്ടി സഹതപിക്കുന്നവരാണ്. അവരെ പോലുള്ള സ്ത്രീകളാണ് ഇത്തരം ഭീകര സത്വങ്ങള്‍ക്കും കൊലപാതകികള്‍ക്കും ജന്‍മം നല്‍കുന്നത്. അവരെ പോലുള്ളവര്‍ ഇത്തരം ക്രിമിനലുകള്‍ക്ക് മാത്രമാണ് ജന്മം നല്‍കുന്നത്. അതുകൊണ്ട് ഇത്തരം പീഡന പ്രതികളോട് സഹതാപം ഉണ്ടാവുമെന്നും കങ്കണ പറഞ്ഞു. നേരത്തെ സോണിയാ ഗാന്ധിയെ മാതൃകയാക്കി നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ ഇന്ദിരാ ജെയ്‌സിംഗ് ആശാദേവിയോട് ആവശ്യപ്പെട്ടിരുന്നു.
ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരെ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാര്യത്തില്‍ ഉള്‍പ്പെടുത്തരുത്. അവരെ പൊതുമധ്യത്തില്‍ തൂക്കിലേറ്റുന്നത് നല്ലൊരു ഉദാഹരണമായിരിക്കും. നിര്‍ഭയയുടെ മാതാപിതാക്കള്‍ വധശിക്ഷയ്ക്കായി ദീര്‍ഘകാലം പോരാടുകയാണ്. പ്രതികളെ നിശബ്ദമായി തൂക്കിലേറ്റുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. അവരെ പരസ്യമായി തൂക്കിലേറ്റണം. അതിലൂടെ ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള സന്ദേശം നല്‍കാനും സാധിക്കുമെന്ന് കങ്കണ പറഞ്ഞു.
അതേസമയം കങ്കണ പറഞ്ഞതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു. ഈ അവസരത്തില്‍ ചിലരെങ്കിലും എനിക്കൊപ്പം ഉള്ളത് സന്തോഷം നല്‍കുന്നു. ഇന്ദിരാ ജെയ്‌സിംഗിന് അവര്‍ നല്‍കിയ മറുപടിയെയും ആശാദേവി പിന്തുണച്ചു. തന്റെ മകള്‍ക്കെതിരെ നടന്ന നിഷ്ടൂര സംഭവത്തിന് ശേഷം താന്‍ അനുഭവിച്ച വിഷമങ്ങള്‍ എന്താണെന്ന് പറഞ്ഞറിയിക്കാനാവില്ല. എവിടെയായിരുന്നു ഈ മനുഷ്യാവകാശം പറയുന്നവര്‍. കങ്കണ പറഞ്ഞ കാര്യത്തില്‍ തെറ്റായി യാതൊന്നുമില്ലെന്നും ആശാദേവി പറഞ്ഞു.
നിർഭയ കേസ്: വധശിക്ഷ നടപ്പാക്കാനൊരുങ്ങി അധികൃതർ, അന്ത്യാഭിലാഷങ്ങൾ തിരക്കി, ഒന്നും ഉരിയാടാതെ പ്രതികൾ!