നിർഭയ കേസ്; അക്ഷയ് സിംഗ് താക്കൂറിന്റെ ദയാഹർജിയും രാഷ്ട്രപതി തള്ളി
ദില്ലി: നിർഭയ കേസിൽ മൂന്നാമത്തെ ദയാ ഹർജിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. അക്ഷയ് സിംഗ് താക്കൂർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഈ മാസം ഒന്നിനാണ് ഇയാൾ ദയാഹർജി സമർപ്പിച്ചത്. അക്ഷയ് താക്കൂറിന്റെ ദയാഹർജിയും തിരുത്തൽ ഹർജിയും നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേസിലെ മറ്റു പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവരുടെ ദയാഹർജികൾ രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.
ഇരട്ടചങ്കൻ ഇമേജിന്റെ തടവറയിൽ കഴിയാതെ.. അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രിയെ കൊട്ടി വിടി ബൽറാം!
ദയാഹർജി തള്ളിയാൽ 14 ദിവസത്തിന് ശേഷമെ വധശിക്ഷ നടപ്പിലാക്കാൻ സാധിക്കൂ എന്നാണ് നിയമം. നിർഭയ കേസിൽ പവൻ ഗുപ്ത എന്ന പ്രതിമാത്രമാണ് ഇതുവരെ ദയാഹർജി സമർപ്പിക്കാത്തത്. അതിനിടെ നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് മാത്രമെ നടപ്പിലാക്കാൻ സാധിക്കൂ എന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേസിൽ ദയാ ഹർജി തള്ളിയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയാണ് ദില്ലി കോടതി തളളിയത്. ഇതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. അതേ സമയം വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ വെവ്വേറെ ഹർജികൾ സമർപ്പിച്ച് മനപ്പൂർവ്വം ശ്രമിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി 7 ദിവസത്തിനുള്ളിൽ പ്രതികൾ എല്ലാ നിയമ നടപടികളും പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.