നിർഭയ കേസ്: പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി
Recommended Video
ദില്ലി: നിർഭയ കേസിലെ പ്രതി മുകേഷ് സിംഗിൻറെ ദയാ ഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ദയാഹർജി ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറിയിരുന്നു. ദയാഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാർശ ചെയ്തിരുന്നു. പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ എന്നിവർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.
നിർഭയ കേസിലെ പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ! പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല!
നിർഭയ കേസിലെ പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ്, പവൻ ഗുപ്ത എന്നിവരുടെ വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടത്താനായിരുന്നു ഉത്തരവ്. കോടതി മറണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ മുകേഷ് സിംഗ് ദയാഹർജി നൽകിയതോടെ വധശിക്ഷ നടപ്പിലാക്കുന്നത് വൈകും.
ദയാഹർജി നൽകിയാൽ അത് തള്ളുന്നത് വരെ വധശിക്ഷ നടപ്പിലാക്കാൻ കഴിയില്ല. ദയാഹർജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പിലാക്കാൻ കഴിയുകയുള്ളു. മറ്റ് 3 പ്രതികൾ ഇതുവരെ ദയാഹർജി സമർപ്പിച്ചിട്ടില്ല. പ്രതികളുടെ മരണവാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തീഹാർ ജയിൽ അധികൃതർ പാട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നതിനെതിരെ നിർഭയയുടെ അമ്മ രംഗത്ത് എത്തി. വർഷങ്ങളായി ഞാൻ പല കോടതികളിൽ കയറിയിറങ്ങുകയാണ്. ഞങ്ങൾക്ക് നീതി വേണം. പ്രതികൾക്ക് അവകാശങ്ങളുണ്ടെങ്കിൽ 7 വർഷം മുമ്പ് മകളെ നഷ്ടപ്പെട്ട ഞങ്ങൾക്കും നീതി ലഭിക്കാൻ അവകാശമുണ്ടെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. നിർഭയ കേസിൽ 6 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇതിൽ അഞ്ചാം പ്രതി രാം സിംഗ് ജയിലിൽവെച്ച് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി മൂന്ന് വർഷത്തെ ശിക്ഷയ്ക്ക് ശേഷം മോചിതനായി.