നിര്‍ഭയ കേസ് നടപടികള്‍ അന്തിമഘട്ടത്തിലേക്ക്; മുകേഷ് സിങിന്റെ ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി
ദില്ലി: നിര്‍ഭയ കേസിലെ നാല് പ്രിതകളെയും തൂക്കിലേറ്റാനിരിക്കെ ഒരു പ്രതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു. മുകേഷ് സിങ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രതിയുടെ ഹര്‍ജി കോടതി പരിഗണിക്കുക. ഇയാള്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളെല്ലാം കോടതി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പവന് ഗുപ്ത നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. മാത്രമല്ല, പ്രതികള്‍ക്ക് മുമ്പില്‍ ഇനി നിയമ വഴികള്‍ ഇല്ലെന്ന് പ്രോസിക്യൂട്ടര്‍ ദില്ലി കോടതിയെ അറിയിക്കുകയും ചെയ്തു. അതിനിടെയാണ് മുകേഷിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാമെന്ന് സമ്മതിക്കുന്നത്. മാര്‍ച്ച് അഞ്ചിന് പുലര്‍ച്ചെ 5.30ന് നാല് പ്രതികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നാണ് വിചാരണ കോടതി പുറത്തിറക്കിയ മരണവാറണ്ടില്‍ പറയുന്നത്.
അതേസമയം, കേസിലെ പ്രതികള്‍ ശിക്ഷയില്‍ ഇളവ് തേടി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. പ്രതികളുടെ എല്ലാ നിയമപരമായ വഴികളും പരാജയപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. മൂന്ന് പ്രതികളാണ് അവരുടെ അഭിഭാഷകന് മുഖേന ഹേഗിലെ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തന്നെ അഭിഭാഷകന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും തനിക്ക് എല്ലാ നിയമപരമായ മാര്‍ഗങ്ങളും പുനസ്ഥാപിച്ചുതരണമെന്നും ആവശ്യപ്പെട്ട് മുകേഷ് സിങ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഈ മാസം 16ന് സുപ്രീംകോടതി തള്ളിയത്. അതേസമയം, അന്താരാഷ്ട്ര കോടതിയെ സമീപിച്ചത് അക്ഷയ് സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളാണ്.
കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. ഒരാള്‍ വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതി കൗമാരക്കാരനാണ്. ഇയാളെ ജുവനൈല്‍ നിയമ പ്രകാരമാണ് വിചാരണ ചെയ്തത്. തടവ് ശിക്ഷ കഴിഞ്ഞ് ഈ പ്രതി മോചിതനായി. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും വ്യക്തമല്ല.
വിഡ്ഡിത്തം വിളമ്പി ബിജെപി മന്ത്രി; കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ മാര്‍ഗമുണ്ട്, ഇങ്ങനെ ചെയ്യൂ...
ഈ മാസം അഞ്ചിന് വിചാരണ കോടതി പ്രതികള്‍ക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നാല് പ്രതികളും സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും കോടതിയും രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ രണ്ട് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
പ്രതി പവന് കുമാര്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത് ഈമാസം നാലിനാണ്. ദയാഹര്‍ജി തള്ളണമെന്ന് ദില്ലി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ദില്ലി സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിയും നിരസിക്കുമെന്ന് ഉറപ്പായിരുന്നു.
മുകേഷ് കുമാര്‍ സിങ്, പവന് കുമാര്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. 2012 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം. ദില്ലിയില്‍ ഓടുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് അതേ മാസം 29ന് പെണ്‍കുട്ടി മരിച്ചു. രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് സംഭവം സാക്ഷിയായത്.