നിര്‍ഭയ കേസ് പ്രതികളെ 22ന് തൂക്കിലേറ്റും; അവസാന ശ്രമം ഫലം കണ്ടില്ല, തിരുത്തല്‍ ഹര്‍ജി തള്ളി
ദില്ലി: നിര്‍ഭയ കേസിലെ രണ്ടു പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിനയ്, മുകേഷ് എന്നീ പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കോടതി ചേംബറില്‍ വച്ചാണ് ഹര്‍ജി പരിഗണിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് മുമ്പിലുള്ള അവസാന നിയമ വഴിയാണ് തിരുത്തല്‍ ഹര്‍ജി. ഇത് തള്ളിയ സാഹചര്യത്തില്‍ ഈ മാസം 22ന് നാല് പ്രതികളെയും തൂക്കിലേറ്റും. വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ വിചാരണ കോടതി നേരത്തെ തുടങ്ങിയിരുന്നു. ഇതിനിടെയാണ് രണ്ടു പ്രതികള്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ വിനയ് ശര്‍മയ്ക്ക് 19 വയസാണ് ഉണ്ടായിരുന്നതെന്ന് ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. പ്രതിയുടെ പ്രായവും സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മറ്റുചില ബലാല്‍സംഗ കേസുകളിലും ബലാല്‍സംഗത്തിന് ശേഷം കൊലപതാകം നടന്ന കേസുകളിലും സുപ്രീംകോടതി ഇടപെടലിലൂടെ വധശിക്ഷ ജീവപര്യമാക്കി കുറച്ചിട്ടുണ്ട്. സമാനമായ തീരുമാനം നിര്‍ഭയ കേസിലും ഉണ്ടാകണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു.
നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് പ്രതികള്‍. അപ്പീലുകളെല്ലാം തള്ളിയ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ കഴിഞ്ഞദിവസം വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ ഈ മാസം 22ന് രാവിലെ നടപ്പാക്കുമെന്നും കോടതി അറിയിച്ചു.
പ്രതി അക്ഷയ് കുമാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി കഴിഞ്ഞമാസം സുപ്രീംകോടതി തള്ളിയിരുന്നു. എല്ലാ പരിശോധനകള്‍ക്കും ശേഷമാണ് വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്. 2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.