നിർഭയ കേസ്: വധശിക്ഷയ്ക്കെതിരായ പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ദില്ലി: വധശിക്ഷ കാത്തുകഴിയുന്ന നിർഭയ കേസ് പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസ് എൻ വി രമണയുടെ ചേംബറിലാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ്. അരുൺ മിശ്ര, ആർഎഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
നിർഭയ ബലാത്സംഗ കേസ്; പ്രതികളെ തൂക്കാൻ ആരാച്ചാർ മീററ്റിൽ നിന്ന്... സന്നദ്ധത അറിയിച്ചത് നിരവധി പേർ!
ഇരുവരുടെയും തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയാൽ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി നൽകുക എന്നതാണ് പ്രതികൾക്ക് മുമ്പിലുള്ള അവസാന വഴി. കേസിലെ നാല് പ്രതികൾക്കും സുപ്രീം കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ 7 മണിക്ക് വധിശിക്ഷ നടപ്പാക്കണമെന്നാണ് ഉത്തരവ്, വധശിക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ തീഹാർ ജയിലിൽ പുരോഗമിക്കുകയാണ്.
വിനയ് ശർമയുടെയും മുകേഷ് സിംഗിന്റെയും ഹർജി പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിലെ രണ്ട് പേർ 2017ൽ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച ബെഞ്ചിലെ അംഗങ്ങളാണ്. കേസിലെ മറ്റു രണ്ട് പ്രതികളായ അക്ഷയ് കുമാർ സിംഗും പവൻ ഗുപ്തയും തിരുത്തൽ ഹർജികൾ സമർപ്പിച്ചിട്ടില്ല. നാല് പ്രതികളും നേരത്തെ പുന: പരിശോധന ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2012 ഡിസംബർ 12ന് ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 23കാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരുക്കേററ പെൺകുട്ടി 10 ദിവസനത്തിന് ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. കേസിൽ 6 പേരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ രാം സിംഗ് ജയിലില് വെച്ച് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരാൾ 3 വർഷത്തെ ശിക്ഷയ്ക്ക് ശേഷം മോചിപ്പിക്കപ്പെട്ടു.