നിര്‍ഭയ കേസ്: തലസ്ഥാന നഗരിയെ ഞെട്ടിപ്പിച്ച ഡിസംബര്‍ 16, 8 വര്‍ഷത്തെ പോരാട്ടത്തിന്റെ നാള്‍വഴികള്‍!!
ദില്ലി: നിര്‍ഭയ കേസിലെ പ്രതികളെ നാളെ തൂക്കിലേറ്റാന്‍ രാജ്യം തയ്യാറായിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിച്ച അതിക്രൂരമായ ബലാത്സംഗത്തിലെയും കൊലപാതകത്തിലെയും പ്രതികളെയാണ് നാളെ പുലര്‍ച്ചെ 5.30 തൂക്കിലേറ്റാന്‍ ഒരുങ്ങുന്നത്. എട്ട് വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ നിര്‍ഭയ്ക്ക് നീതി ലഭ്യമാക്കുന്നത്. അവരുടെ അമ്മ ആശാദേവി നടത്തിയ പോരാട്ടങ്ങളെയും ഈ അവസരത്തില്‍ മറക്കാനാവില്ല.
തലസ്ഥാന നഗരിയെ ഇത്രത്തോളം പിടിച്ചുകുലുക്കിയ ഒരു സംഭവം തന്നെ രാജ്യത്ത് നടന്നിട്ടില്ലെന്ന് പറയാം. ഒരു സര്‍ക്കാരിനെ വരെ താഴെയിറക്കുന്നതിന് കാരണമായത് ഈ സംഭവമാണ്. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. പലപ്പോഴായി തടസ്സ ഹര്‍ജികളും നല്‍കി. ഒരു ഘട്ടത്തില്‍ എല്ലാവരുടെയും ക്ഷമ പരീക്ഷിക്കുന്നത് വരെയായി ഇത് തുടര്‍ന്നിരുന്നു. അതിനാണ് ഇപ്പോള്‍ പരിസമാപ്തി ഉണ്ടായിരിക്കുന്നത്. കേസിന്റെ നാള്‍വഴികളിലൂടെ.
ഡിസംബര്‍ 16 2012
2012 ഡിസംബര്‍ 16ന് 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദക്ഷിണ ദില്ലിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് ക്രൂരമായ കൂട്ടബലാത്സാഗംത്തിന് ഇരയാവുന്നു. ദില്ലിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട പെണ്‍കുട്ടിയെ പിന്നീട് സിംഗപ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഇവരെ പിന്നീട് നിര്‍ഭയ അഥവാ ഭയമില്ലാത്തവള്‍ എന്ന പേരില്‍ വിശേഷിപ്പിക്കാന്‍ തീരുമാനിച്ചു. മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത, രാം സിംഗ്, പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവരെ കേസില്‍ അറസ്റ്റ് ചെയ്യുന്നു. രാം സിംഗായിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍. ഇയാളുടെ സഹോദരനായിരുന്നു മുകേഷ്. ഡിസംബര്‍ 18ന് പ്രതികള്‍ അറസ്റ്റിലാവുന്നു.
ഡിസംബര്‍ 21 മുതല്‍
പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ആനന്ദ് വിഹാരിലെ ബസ് ടെര്‍മിനലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മുകേഷിന്റെ നിര്‍ഭയയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു. ആറാമത്തെ പ്രതി അക്ഷയ് താക്കൂറിനായി ഹരിയാനയിലും ബീഹാറിലും വരെ തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ ബീഹാറിലെ ഔറംഗബാദ് ജില്ലയില്‍ നിന്നാണ് റസ്റ്റ് ചെയ്തത്. ഡിസംബര്‍ 23 മുതല്‍ രാജ്യത്ത് നിര്‍ഭയ കേസില്‍ പ്രതിഷേധം കനത്തു. പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഡിസംബര്‍ 29നാണ് നിര്‍ഭയ സിംഗപ്പൂര്‍ ആശുപത്രിയില്‍ മരിക്കുന്നത്. ജനുവരി രണ്ടിന് അന്നത്തെ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അതിവേഗ കോടതി ഉദ്ഘാടനം ചെയ്തു ഇതോടെ ബലാത്സംഗ കേസുകളില്‍ വേഗത്തിലുള്ള വിചാരണ വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു.
കേസുകളുമായി പോലീസ്
ജനുവരി മൂന്നിന് അഞ്ച് പേര്‍ക്കെതിരെ കുറ്റപത്രി തയ്യാറാക്കി. കൂട്ടബലാത്സംഗം, കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗുണ്ടായിസം, എന്നീ കേസുകളാണ് ചുമത്തിയത്. ജനുവരി 17ന് വിചാരണയ്ക്കുള്ള നടപടികള്‍ ആരംഭിച്ചു. കേസിലെ ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിഞ്ഞെന്ന് ജനുവരി 28ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പറഞ്ഞു. അതിവേഗ കോടതിയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും ഇയാള്‍ക്കെതിരെ കേസെടുത്തു. മാര്‍ച്ച് 11ന് കേസിലെ മുഖ്യപ്രതികളിലൊരാള്‍ തീഹാര്‍ ജയില്‍ ആത്മഹത്യ ചെയ്തു.
ജൂലായ് 5
ജൂലായ് അഞ്ചിന് പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ പൂര്‍ത്തിയായി. ജൂലായ് 11ന് വിധി പറയാനായി മാറ്റി. ഡിസംബര്‍ 16ന് ഒരു മരപ്പണിക്കാരനെ ഇയാള്‍ കൊള്ളയടിച്ചതായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പറഞ്ഞു. കേസിലെ എല്ലാ സാക്ഷികളെയും വിസ്തരിച്ചു. ഓഗസ്റ്റ്് 31ന് പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ വിധിച്ചു. സെപ്റ്റംബര്‍ പത്തിന് കോടതി മുകേഷ്, വിനയ്, അക്ഷയ്, പവാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രഖ്യാപിക്കുന്നു. സെപ്റ്റംബര്‍ 13ന് ഇവര്‍ക്ക് വധശിക്ഷ വിധിക്കുന്നു. 2014 മാര്‍ച്ച് 13ന് വിചാരണക്കോടതി വിധി ദില്ലി ഹൈക്കോടതി ശരിവെച്ചു.
സുപ്രീം കോടതിയുടെ വിധി
മാര്‍ച്ച് 15ന് സുപ്രീം കോടതി മുകേഷിന്റെയും പവന്റെയും വധശിക്ഷ സ്റ്റേ ചെയ്തു. പിന്നീട് മറ്റുള്ളവരുടെയും സ്റ്റേ ചെയ്തു. നിര്‍ഭയയുടെ മരണമൊഴി ഹാജരാക്കാന്‍ സുപ്രീം കോടതി പോലീസിനോട് ആവശ്യപ്പെട്ടു. 2017 മെയ് അഞ്ചിന് സുപ്രീം കോടതി ഇവരുടെ വധശിക്ഷ ശരിവെച്ചു. നിര്‍ഭയ കേസില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും, വലിയൊരു ആഘാതത്തിന്റെ സുനാമി തന്നെ ഉണ്ടാക്കിയെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ഹര്‍ജി നാടകം
നവംബര്‍ എട്ടുമുതലാണ് പ്രതികളുടെ ഹര്‍ജികളുടെ പ്രളയം തന്നെ ഉണ്ടാവുന്നത്. മുകേഷ് സിംഗ് തന്റെ വധശിക്ഷയില്‍ പുനപ്പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ഡിസംബര്‍ 12ന് മുകേഷിന്റെ ഹര്‍ജിയെ ദില്ലി പോലീസ് എതിര്‍ത്തു. ഡിസംബര്‍ 15ന് മറ്റ് പ്രതികളായ വിനയ് ശര്‍മ, പവന്‍ കുമാര്‍ ഗുപ്ത എന്നിവര്‍ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. 2018 മെയ് നാലിന് ഇവരുടെ ഹര്‍ജി മാറ്റി. ജൂലായ് ഒമ്പതിന് മൂന്ന് പേരുടെയും ഹര്‍ജി കോടതി തള്ളി.
2019 ഫെബ്രുവരി
2019 ഫെബ്രുവരിയില്‍ കേസിലെ എല്ലാ പ്രതികളുടെയും വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ ദില്ലി കോടതിയെ സമീപിച്ചു. ഇതേ വര്‍ഷം ഡിസംബര്‍ പത്തിന് അക്ഷയ് വീണ്ടും പുനപ്പരിശോധനാ ഹര്‍ജി നല്‍കി. 13ന് നിര്‍ഭയയുടെ അമ്മ ഈ ഹര്‍ജിയെ എതിര്‍ത്തു. 18ന് സുപ്രീം കോടതി ഹര്‍ജി തള്ളി. ദില്ലി സര്‍ക്കാര്‍ ഇവരെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള വാറന്റ് ആവശ്യപ്പെട്ടു. ദില്ലി കോടതി പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഉപയോഗിക്കാമെന്ന് കാണിച്ച് തീഹാര്‍ ജയിലധികൃതര്‍ക്ക് കത്തയച്ചു. 19ന് ദില്ലി ഹൈക്കോടതി പവന്‍ കുമാരിന് കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം തള്ളി.
ഈ വര്‍ഷത്തെ ഹര്‍ജികള്‍
2020 ജനുവരി ആറിന് പവന്‍ കുമാറിന്റെ പിതാവിന്റെ ഹര്‍ജി ദില്ലി കോടതി തള്ളി. ഏഴിന് ജനുവരി 22ന് പ്രതികളെ വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടു. ജനുവരി 14ന് സുപ്രീം കോടതി വിനയുടെയും മുകേഷ് കുമാറിന്റെയും തടസ്സ ഹര്‍ജികള്‍ തള്ളി. മുകേഷ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. 17ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളി. ഇതോടെ വിചാരണക്കോടതി ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റണമെന്ന് വാറന്റ് പുറപ്പെടുവിച്ചു. 25ന് മുകേഷ് സിംഗ് ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 29ന് അക്ഷയ് കുമാര്‍ തടസ്സ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. ഇതേ ദിവസം കോടതി മുകേഷിന്റെ ഹര്‍ജി തള്ളി. 30ന് അക്ഷയ് കുമാര്‍ സിംഗിന്റെ തടസ്സ ഹര്‍ജിയും തള്ളി. 31ന് ജുവനൈലാണെന്നുള്ള ഹര്‍ജി വീണ്ടും സുപ്രീം കോടതി തള്ളി. ദില്ലി കോടതി ഇതിനിടെ വധശിക്ഷ വീണ്ടും നീട്ടി.
കേന്ദ്രവും കോടതിയില്‍
കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി ഒന്നിന് വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളി. എല്ലാ പ്രതികളെയും ഒരുമിച്ച് മാത്രമേ തൂക്കിലേറ്റൂ എന്ന് കോടതി വിധിച്ചു. നിയമപരമായ എല്ലാ അവകാശങ്ങളും ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രതികള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി 17ന് ദില്ലി ഹൈക്കോടതി വീണ്ടും മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തടസ്സ ഹര്‍ജികള്‍ ഉള്ളതിനാല്‍ ഇത് പിന്നെയും വൈകി. മാര്‍ച്ച് അഞ്ചിന് പട്യാല ഹൗസ് കോടതി പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റുമെന്ന് പ്രഖ്യാപിച്ചു. പ്രതികളുടെ എല്ലാ നിയമപരമായ അവകാശങ്ങളും അവസാനിച്ചതായി നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നു.