ബാങ്കുകളോട് ലോണ്‍ മേള സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ച് നിർമല സീതാരാമൻ; മാന്ദ്യം മറികടക്കാൻ പദ്ധതികൾ
ദില്ലി: കര്‍ഷകര്‍ക്കും ചെറുകിട സംരഭകര്‍ക്കും വീടുവാങ്ങുന്നവർക്കും ആയി ബാങ്കുകള്‍ ലോണ്‍ മേളകൾ സംഘടിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്. രാജ്യമെമ്പാടുമുള്ള 400 ജില്ലകളില്‍ പൊതുമേഖല ബാങ്കുകള്‍ക്കൊപ്പം എന്‍ബിഎഫ്സികളോടും ലോണ്‍മേള നടത്തണമെന്നാണ് നിര്‍ദ്ദേശം. 200 ജില്ലകളെ ഉള്‍പ്പെടുത്തി രണ്ട് തട്ടുകളായി നടത്തുന്ന സംരംഭത്തിന് ധന സഹമന്ത്രി അനുരാഗ് താക്കൂര്‍ മേല്‍നോട്ടം വഹിക്കും. മേളകള്‍ സെപ്റ്റംബര്‍ 24 മുതലാണ് ആരംഭിക്കുക. ആദ്യമേള സെപ്റ്റംബര്‍ 24നും സെപ്റ്റംബര്‍ 29 നും ഇടയില്‍ രാജ്യത്തെ 200 ജില്ലകളില്‍ നടത്തും. അടുത്ത മേള ഒക്ടോബര്‍ 10 നും ഒക്ടോബര്‍ 15 നും ഇടയില്‍ ബാക്കിയുള്ള 200 ജില്ലകളില്‍ നടത്തുമെന്ന് നിർമല സീതാരാമന് പറഞ്ഞു.
ചില്ലറി വിൽപന, കൃഷി, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ(എംഎസ്എംഇ) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വായ്പ ലഭിക്കും. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും വായ്പ ആഗ്രഹിക്കുന്ന ആളുകൾക്കും ലോൺ മേളകൾ ഉപയോഗപ്പെടുത്താം. മുദ്ര, സ്വാശ്രയ സംഘങ്ങള്‍ മുതല്‍ എംഎസ്എംഇകള്‍, എഫ്പിഒകള്‍ വരെയുള്ളവയ്ക്ക് ഈ വായ്പകള്‍ ലഭ്യമാകുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. മേളകളില്‍ ഓരോ പഴയ ഉപഭോക്താവിനുമൊപ്പം അഞ്ച് പുതിയ ഉപഭോക്താക്കള്‍ക്കും വായ്പ നല്കാന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പകളുടെ പുനരുപയോഗം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പഴയ ഉപഭോക്താക്കള്‍ക്കും ഇത് നേടാനാകും, പക്ഷേ പുതിയ ഉപഭോക്താക്കളും വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്രം: കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു
90 ദിവസത്തിനു ശേഷം അതായത് 2020 മാര്‍ച്ച് 31 വരെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സമ്മര്‍ദ്ദം ചെലുത്തി നിഷ്ക്രിയ ആസ്തികളായി (എന്‍പിഎ) പ്രഖ്യാപിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുന്നതിനായി 10 പൊതുമേഖലാ ബാങ്കുകളെ നാലായി ഏകീകരിക്കുന്നതുള്പ്പെടെ ആഗസ്റ്റ് 23 മുതല്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികളും ധനമന്ത്രി യോഗത്തില്‍ അവലോകനം ചെയ്തു.