ആത്മനിർഭർ ഭാരത് 3.0, പുതിയ തൊഴിലവസങ്ങൾ സൃഷ്ടിക്കാൻ വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രം
ദില്ലി: കൊവിഡും ലോക്ക്ഡൗണും കാരണം നടുവൊടിഞ്ഞ രാജ്യത്തെ സാമ്പത്തിക രംഗത്തെ കരകയറ്റാന്‍ കേന്ദ്രം. തൊഴില്‍ മേഖലയില്‍ ഉത്തേജനത്തിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതാണ് പദ്ധതി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും രാജ്യം കരകയറുന്ന പശ്ചാത്തലത്തില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡികള്‍ അനുവദിക്കുമെന്ന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കൊണ്ടുളള വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്ന് മുതലാണ് മൂന്നാം ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രാബല്യത്തിലുളളത്. 15000 രൂപയില്‍ താഴെ ശമ്പളമുളള പുതിയ ജീവനക്കാര്‍ക്ക് പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. പതിനായിരത്തില്‍ കൂടുതല്‍ പേരുളള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം സര്‍ക്കാര്‍ നല്‍കും. നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്പ ഗ്യാരണ്ടി പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. നാല് വര്‍ഷത്തെ തിരിച്ചടവ് കാലാവധി അനുവദിക്കും. ഒരു വര്‍ഷം മൊറോട്ടോറിയവും ധനമന്ത്രി പ്രഖ്യാപിച്ചു.
Recommended Video
29.87 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്ക് പതിനായിരം കോടി രൂപ കൂടി അനുവദിക്കും. വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുത ആദായ നികുതി ഇളവുകള്‍ നല്‍കും. കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിന് 900 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.