ജെഎൻയുവിൽ ദേശദ്രോഹികൾ, എബിവിപിയുടെ തോൽവിക്ക് പിന്നാലെ ചാപ്പയുമായി നിർമ്മല സീതാരാമൻ
Recommended Video
ദില്ലി: സംഘപരിവാര്‍ ആശയങ്ങളെ തള്ളിപ്പറയുന്ന ജെഎന്‍യു ക്യാമ്പസ്സിനെ ദേശവിരുദ്ധരാക്കി ചിത്രീകരിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കനയ്യ കുമാറിനേയും ഉമര്‍ ഖാലിദിനേയും ഷെഹ്ല റാഷിദിനേയും ഒക്കെ രാജ്യദ്രോഹികളെന്ന് ചാപ്പ കുത്തിയവരാണ് സംഘപരിവാറുകാര്‍. സംഘപരിവാറിന് എതിരെ സംസാരിക്കുന്നതാണ് രാജ്യദ്രോഹമായി വളച്ചൊടിക്കപ്പെടുന്നത്.
എബിവിപിയെ നിലംതൊടാതെ ഓടിച്ച് ഇടത് സഖ്യം തെരഞ്ഞെടുപ്പ് വിജയം നേടിയതിന് പിന്നാലെയും ജെഎന്‍യുവിന് മേല്‍ രാജ്യവിരുദ്ധരെന്ന ചാപ്പയടിക്കപ്പെട്ട് കഴിഞ്ഞു. അതും കേന്ദ്രത്തില്‍ നിന്ന് തന്നെ. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ജെഎന്‍യു അഭിമുഖീകരിക്കുന്നത്.
തോൽവിക്ക് പിന്നാലെ ചാപ്പയടി
ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി ജെഎന്‍യുവില്‍ നിന്നും നേരിട്ടതിന് രണ്ട് ദിവസങ്ങള്‍ക്കിപ്പുറമാണ് അതീവ ഗുരുതരമായ ആരോപണങ്ങളുമായി നിര്‍മ്മല സീതാരാമന്റെ രംഗപ്രവേശം. ജെഎന്‍യുവില്‍ രാജ്യത്തിന് എതിരെ യുദ്ധം ചെയ്യുന്നവരുണ്ടെന്നാണ് മുന്‍ ജെഎന്‍യുക്കാരി കൂടിയായ കേന്ദ്ര പ്രതിരോധ മന്ത്രി ആരോപിച്ചിരിക്കുന്നത്.
അവർ രാജ്യദ്രോഹികൾ
ജെഎന്‍യുവിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളുടെ കൂട്ടത്തിലും രാജ്യദ്രോഹികളുണ്ട് എന്നും നിര്‍മ്മല സീതാരാമന് ആരോപിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജെഎന്‍യു ക്യാമ്പസ്സില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് ആശങ്കകളുണ്ട്. അവിടെ നടക്കുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാവുന്നതല്ല.
രാജ്യത്തിനെതിരെ യുദ്ധം
നമ്മുടേതില്‍ നിന്നും വ്യത്യസ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പാര്‍ട്ടികളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ദേശവിരുദ്ധ ശക്തികളാണ് അവരെ നയിക്കുന്നത് എന്ന സാഹചര്യമാണ് നിലവിലുള്ളത്. അവര്‍ രാജ്യത്തിന് എതിരാണ്. അവരുടെ ബ്രോഷറുകള്‍ വഴിയും പാംലെറ്റുകള്‍ വഴിയും രാജ്യത്തിനെതിരെ യുദ്ധം നയിക്കുന്നവരാണ് എന്നും മന്ത്രി പറഞ്ഞു.
മറുപടിയുമായി യൂണിയൻ
നിര്‍മ്മല സീതാരാമന്റെ ആരോപണങ്ങള്‍ക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് രംഗത്ത് വന്നിട്ടുണ്ട്. റാഫേല്‍, ജിയോ സര്‍വ്വകലാശാല, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് സര്‍വ്വകലാശാല യൂണിയന് പ്രസിഡണ്ടായ സായി ബാലാജി പറഞ്ഞു. ദേശീയതും ദേശവിരുദ്ധതയും തമ്മിലുള്ള ചര്‍ച്ചയാണ് കേന്ദ്രത്തിന് ആവശ്യം.
ആക്രമണം അഴിച്ച് വിട്ട് എബിവിപി
തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ക്യാമ്പസ്സില്‍ എബിവിപി ക്രൂരമായ ആക്രമണം അഴിച്ച് വിട്ടിരുന്നു. സര്‍വ്വകലാശാല അധികൃതരും പോലീസും എബിവിപിക്ക് കുടപിടിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ക്യാമ്പസ്സില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പിലാക്കുന്നതെന്ന് വ്ിദ്യാര്‍ത്ഥി യൂണിയന് പറയുന്നു.
വളഞ്ഞ് സേന
സര്‍വ്വകലാശാലയിലേക്ക് കടക്കാനുള്ള മൂന്ന് കവാടങ്ങളിലും സേന നിലയുറപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ അകത്തേക്ക് കടക്കുന്നത് അടക്കം തടയുന്നു എന്ന പരാതിയാണ് ഉയരുന്നത്. ദില്ലി പോലീസിനെ കൂടാതെ സിആര്‍പിഎഫിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കാവല്‍ നില്‍ക്കുന്നത്. ജെഎന്‍യു പരിസരത്തെ റെസ്റ്റോറന്റുകളെല്ലാം അടപ്പിച്ചിട്ടുണ്ട്.
പ്രവേശനം തടയുന്നു
യൂണിയന് പ്രസിഡണ്ട് സായ് ബാലാജി അടക്കമുള്ളവരെ ഐഡി കാര്‍ഡ് കാണിച്ചില്ല എന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പ്രവേശനം തടഞ്ഞു. പത്ത് മണിക്ക് ശേഷം ഹോസ്റ്റലുകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്യാമ്പസ്സില്‍ വിലക്കും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഹോസ്റ്റലില്‍ പോലും വിദ്യാര്‍ത്ഥികളെ തടയുമ്പോള്‍ പുറത്ത് എന്ത് സുരക്ഷയാണെന്ന് വിദ്യാര്‍ത്ഥി യൂണിയന് ചോദിക്കുന്നു.
അപ്രഖ്യാപിത അടിയന്തരാവസ്ഥ
എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന അവസ്ഥയാണ്. ആരാണ് ഇതിനൊക്കെ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും സായ് ബാലാജി ചോദിക്കുന്നു. അര്‍ധരാത്രി റെയ്ഡ് എന്ന പോലെ ഉദ്യോഗസ്ഥര്‍ ഹോസ്റ്റലിലേക്ക് ഇരച്ച് കയറിയാണ് പരിശോധന നടത്തുന്നത്. ക്യാമ്പസ്സില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്നും വിദ്യാര്‍ത്ഥി യൂണിയന് ആരോപിക്കുന്നു.