ഓപിഎസിനെ അപമാനിച്ച് ഇറക്കി വിട്ട് നിർമ്മല സീതാരാമൻ.. ബിജെപിയോട് അതൃപ്തി പുകഞ്ഞ് അണ്ണാഡിഎംകെ!
ചെന്നൈ: അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ സഖ്യകക്ഷിയായ ശിവസേന പാലം വലിച്ചപ്പോള്‍, മോദി സര്‍ക്കാരിന് മിന്നുന്ന വിജയം സമ്മാനിക്കാന്‍ കൂടെ നിന്നത് അണ്ണാ ഡിഎംകെ ആണ്. എടപ്പാടി പളനിസ്വാമിയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയുള്ള ഈ പിന്തുണ നല്‍കല്‍ അണ്ണാ ഡിഎംകെ എന്‍ഡിഎയിലേക്ക് പോകുന്നുവെന്ന സൂചന നല്‍കുന്നതുമായിരുന്നു.
എന്നാല്‍ പാലം കടന്നപ്പോള്‍ കൂരായണ എന്നതാണോ കേന്ദ്രത്തിന്റെ അണ്ണാ ഡിഎംകെയോടുള്ള സമീപനമെന്ന് സംശയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. കേന്ദ്ര മന്ത്രിയെക്കാണാന്‍ ദില്ലിയില്‍ ചെന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് നാണംകെട്ട് മടങ്ങിപ്പോരേണ്ടി വന്നിരിക്കുന്നു.
പിണറായിക്ക് പറ്റിയത്
കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായി സര്‍വ്വകക്ഷി സംഘത്തോടൊപ്പം ചെന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ച് വിട്ടത് കഴിഞ്ഞ ദിവസമാണ്. ബിജെപിക്ക് ഇടം നല്‍കാത്ത കേരളത്തോട് പൊതുവേ കേന്ദ്രത്തിനുള്ള ഇഷ്ടക്കേടിന്റെ പ്രതിഫലനമായിരുന്നു അതെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ കാര്യം വ്യത്യസ്തമാണ്.
ബിജെപിയോട് ചായ്വ്
തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ബിജെപിയോട് താല്‍പര്യമില്ലെങ്കിലും ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് ആ ഭാഗത്തേക്ക് ഒരു ചായ്വ് നേരത്തെ തന്നെയുണ്ട്. ദിനകരന്‍ വിഭാഗത്തെ മറികടന്ന് എടപ്പാടി പക്ഷത്തിന് അധികാരം പിടിക്കാന്‍ ബിജെപിയുടെ സഹായം ലഭിച്ചിരുന്നു. ആ കടപ്പാട് എടപ്പാടിക്ക് കേന്ദ്രത്തോടുണ്ട്. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കെ തമിഴ്നാട് അടക്കം സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ചെറുകക്ഷികളെ കൂടെ നിര്‍ത്തുകയെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്.
അപമാനിക്കപ്പെട്ട് ഓപിഎസ്
തമിഴ്‌നാട്ടില്‍ ബിജെപി ഒപ്പം കൂട്ടുക എഐഎഡിഎംകെയെ ആകുമെന്ന കാര്യം ഉറപ്പായിരുന്നു. എടപ്പാടിയെ ഞെട്ടിച്ച റെയ്ഡ് സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഉപമുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വത്തിനോട് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റെ നിലപാട് ചില സംശയങ്ങളും ഉയര്‍ത്തുന്നു. മന്ത്രിയുടെ ഓഫീസിന് മുന്നില്‍ ചെന്ന് കാത്ത് നിന്ന് അപമാനിതനായി തിരിച്ച് പോരേണ്ടി വന്നു ഓപിഎസ്സിന്.
മന്ത്രിയോട് നന്ദി പറയാൻ
എടപ്പാടി- ഓപിഎസ് പോരിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയെ കാണാനുള്ള ദില്ല സന്ദര്‍ശമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തന്റെ സഹോദരനെ ചികിത്സയ്ക്കായി മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ആംബുലന്‍സ് അനുവദിച്ചതിന് നന്ദി പറയുന്നതിന് വേണ്ടിയാണ് മന്ത്രിയെ കാണുന്നതെന്നാണ് ഓപിഎസിന്റെ വിശദീകരണം. രാജ്യസഭാ എംപി വി മൈത്രേയന്‍ വഴിയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്.
കാത്ത് നിന്നത് അരമണിക്കൂർ
നിര്‍മ്മല സീതാരാമനെ കാണാന്‍ മൈത്രേയനൊപ്പമാണ് പനീര്‍ശെല്‍വം പോയത്. മന്ത്രിയുടെ ചേംബറിന് മുന്നില്‍ ഇരുവരും ഏറെ നേരം കാത്തിരുന്നു. ഒടുവില്‍ നിര്‍മ്മല സീതാരാമന്‍ ഓപിഎസിനെ പുറത്ത് നിര്‍ത്തി മൈത്രേയനെ മാത്രമാണ് അകത്തേക്ക് വിളിച്ചത്. അരമണിക്കൂറോളമാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി മന്ത്രിയുടെ ചേംബറിന് മുന്നില്‍ കാത്ത് നിന്നത്.
ഓപിഎസിനോട് അതൃപ്തി
കൂടിക്കാഴ്ച നടത്തുന്നത് മാധ്യമങ്ങളെ അറിയിക്കരുത് എന്ന നിര്‍മ്മല സീതാരാമന്റെ നിര്‍ദേശം അവഗണിച്ചതിലുള്ള അതൃപ്തിയാണ് ഓപിഎസിനെ ഒഴിവാക്കാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈത്രേയനോട് ഇക്കാര്യം മന്ത്രി അറിയിച്ചുവെന്നും സൂചനയുണ്ട്. മൈത്രേയന് മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുമതി ഉണ്ടായിരുന്നുള്ളുവെന്ന് മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
എന്തും സഹിക്കാനാവണം
കേന്ദ്രമന്ത്രിയുമായി മിനുറ്റുകള്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മൈത്രേയന്‍ മടങ്ങിയെത്തിയപ്പോള്‍ പനീര്‍ശെല്‍വവും തിരികെ മടങ്ങുകയായിരുന്നു. എന്തും സഹിക്കാനുള്ള മനസ്സുണ്ടാവണം എന്നാണ് ഈ അപമാനത്തെക്കുറിച്ച് ഓപിഎസ് പ്രതികരിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ നല്‍കിയതിന് പിന്നാലെ തന്നെ ഓപിഎസിനുണ്ടായ ഈ അപമാനത്തില്‍ അണ്ണാഡിഎംകെയ്ക്കുള്ളില്‍ ബിജെപിയോട് അതൃപ്തി പുകയുകയാണ്.