രാഹുല്‍ ഗാന്ധിയെ വെള്ളം കുടിപ്പിച്ച് നിര്‍മല സീതാരാമന്‍! 'അറിയില്ലെങ്കിൽ മൻമോഹൻ സിംഗിനോട് ചോദിക്കൂ'!
ദില്ലി: വായ്പയെടുത്ത് വിദേശത്ത് കടന്നു കളഞ്ഞ 50 പേരുടെ കോടിക്കണക്കിന് രൂപയുടെ വായ്പ ബാങ്കുകള്‍ എഴുതിത്തളളിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വിജയ് മല്യയും മെഹുല്‍ ചോസ്‌കിയും അടക്കമുളളവരുടെ 68607 കോടി രൂപയുടെ വായ്പയാണ് എഴുതി തളളിയത്.
കടങ്ങള്‍ എഴുതിത്തളളിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി പി ചിദംബരത്തിന്റെ അടുത്ത് ട്യൂഷന് പോകണം എന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പരിഹസിച്ചത്. പിന്നാലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും രാഹുലിനും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിട്ടുണ്ട്.
കോടികളുടെ വായ്പകള്‍ എഴുതിത്തളളി
സാകേത് ഗോഖലെ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്കുളള മറുപടിയായിട്ടാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കോടികളുടെ വായ്പകള്‍ എഴുതിത്തളളിയ കാര്യം വെളിപ്പെടുത്തിയത്. വിജയ് മല്യയുടെ കിംഗ് ഫിഷര്‍, മെഹുല്‍ ചോസ്‌കിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, ബാബാ രാംദേവിന്റെ രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയുടേത് അടക്കമുളള കോടികളുടെ കടമാണ് എഴുതിത്തളളിയത്.
ധനമന്ത്രി മറുപടി പറഞ്ഞില്ല
ഏറ്റവും അധികം വായ്പ തിരിച്ച് അടയ്ക്കാനുളള 50 പേരുടെ വിവരങ്ങള്‍ താന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടപ്പോള്‍ ധനമന്ത്രി അതിന് മറുപടി പറഞ്ഞില്ല എന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. എന്നാലിപ്പോള്‍ ബിജെപിയുടെ സുഹൃത്തുക്കളായ നീരവ് മോദിയുടേയും മെഹുല്‍ ചോസ്‌കിയുടേയും അടക്കമുളള പേരുകള്‍ ആര്‍ബിഐ പുറത്ത് വിട്ടിരിക്കുന്നു. ഇതാണ് പാര്‍ലമെന്റില്‍ പേര് പറയാതിരിക്കാനുളള കാരണം എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ട്വീറ്റുകളുടെ ഒരു പ്രളയം
പിന്നാലെയാണ് നിര്‍മ്മല സീതാരാമന്‍ രാഹുലിന് മറുപടി നല്‍കിയിരിക്കുന്നത്. ട്വിറ്ററില്‍ ട്വീറ്റുകളുടെ ഒരു പ്രളയം തന്നെയുണ്ട് നിര്‍മ്മല സീതാരാമന്റ വക. 13 ട്വീറ്റുകളിലായാണ് രാഹുല്‍ ഗാന്ധിക്കുളള നിര്‍മല സീതാരാമന്റെ മറുപടി. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.
വിവാദമുണ്ടാക്കാന്‍ ശ്രമം
കോണ്‍ഗ്രസിന്റെ പതിവ് രീതി പോലെ തന്നെ കാര്യങ്ങളെ സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. 2009 മുതല്‍ 2014 വരെയുളള യുപിഎ സര്‍ക്കാരിന്റെ കാലത്ത് 1,45,226 കോടി രൂപയുടെ ബാങ്ക് വായ്പകളാണ് എഴുതിത്തളളിയത്.
പണം തിരികെ വേണ്ട എന്നല്ല
വായ്പ എഴുതിത്തളളുക എന്നാല്‍ എന്താണെന്ന് രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനോടെങ്കിലും ചോദിച്ച് മനസ്സിലാക്കണമായിരുന്നു എന്നും നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. വായ്പയായി നല്‍കിയ പണം തിരികെ വേണ്ട എന്ന് തീരുമാനിക്കുകയല്ല ഇപ്പോള്‍ ചെയ്തിരിക്കുന്നത്. വായ്പ ഉളളവരുടെ ആസ്തികള്‍ ബാങ്കുകള്‍ക്ക് ജപ്തി ചെയ്യാം, നിര്‍മല സീതാരാമന്‍ പറഞ്ഞു.
മനപ്പൂര്‍വ്വം വീഴ്ച വരുത്തിയവർ
വായ്പ എടുത്ത തുക തിരിച്ച് അടയ്ക്കാനുളള ശേഷി ഉളളവര്‍ ആയിട്ടും അത് ചെയ്യാതെ പണവും മറ്റ് സ്വത്തുക്കളും ബാങ്കിന്റെ അനുവാദം കൂടാതെ വക മാറ്റുന്നവരുണ്ട്. ഇവരെയാണ് വായ്പ തിരിച്ച് അടക്കുന്നതില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തിയവരായി കണക്കാക്കുന്നത്. യുപിഎ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ ഫോണ്‍ ബാങ്കിംഗിന്റെ ഗുണം ലഭിച്ചവരാണ് ഇവരെന്നും ധനമന്ത്രി ട്വീറ്റ് ചെയ്തു.
മറുപടി നല്‍കിയിട്ടുണ്ട്
രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ചോദിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 2019 നവംബറില്‍ മനപ്പൂര്‍വ്വം തിരിച്ചടവില്‍ വീഴ്ച വരുത്തിയ, 5 കോടിക്ക് മുകളില്‍ വായ്പ ഉളളവരുടെ വിവരങ്ങള്‍ പാര്‍ലമെന്റിന് നല്‍കിയിട്ടുണ്ട്. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും അഴിമതി തടയാന്‍ പ്രതിപക്ഷത്തിന് പ്രതിബദ്ധത ഇല്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.