വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് സ്വന്തം രാജ്യം, ദ്വീപ് വിലയ്ക്ക് വാങ്ങി ഹിന്ദു രാജ്യമുണ്ടാക്കി, കൈലാസ!
Recommended Video
ബെംഗളൂരു: ബലാത്സംഗം, പെണ്‍കുട്ടികളെ തടങ്കലില്‍ പാര്‍പ്പിക്കല്‍ എന്നീ കേസുകളില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ സ്വന്തമായി ഹിന്ദു രാജ്യമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍. പാസ്പോര്‍ട്ട് പോലും ഇല്ലാതെ അടുത്തിടെ ഇന്ത്യ വിട്ടതാണ് ഈ വിവാദ സ്വാമി. കൈലാസ എന്ന പേരിലാണ് ഇയാള്‍ സ്വന്തം രാജ്യം സ്ഥാപിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ
ഒരു ദ്വീപ് വിലയ്ക്ക് വാങ്ങിയാണ് നിത്യാനന്ദ ഹിന്ദു രാജ്യമുണ്ടാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് എവിടെയാണ് എന്നതിന് സ്ഥിരീകരണം വന്നിട്ടില്ല. സ്വന്തമായി ഭരണഘടനയും പതാകയും പാസ്പോര്‍ട്ടുമെല്ലാം നിത്യാനന്ദയുടെ ഈ രാജ്യത്തിനുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.
രാജ്യം വിട്ട് നിത്യാനന്ദ
രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി തന്റെ ആശ്രമത്തില്‍ തടങ്കലില്‍ വെച്ചു എന്ന കേസില്‍ നിത്യാനന്ദ അന്വേഷണം നേരിടുകയാണ്. നിത്യാനന്ദയുടെ രണ്ട് അനുയായികള്‍ ഈ കേസില്‍ റിമാന്‍ഡിലുമാണ്. മാത്രമല്ല ഒരു ബലാത്സംഗ കേസിലും നിത്യാനന്ദ പ്രതിയാണ്. അതിനിടെയാണ് ഇയാള്‍ രാജ്യം വിട്ട് കടന്ന് കളഞ്ഞത്.
കൈലാസ എന്ന സ്വന്തം രാജ്യം
2018 സെപ്റ്റംബറില്‍ പാസ്സ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ച നിത്യാനന്ദ എങ്ങനെ രാജ്യം വിട്ടു എന്ന ചോദ്യം അവശേഷിക്കുന്നു. അതിനിടെയാണ് പുതിയ രാജ്യത്തിന്റെ വിവരങ്ങള്‍ അടങ്ങിയ നിത്യാനന്ദയുടെ വെബ്സൈറ്റ് പുറത്തെത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിന്ദു രാജ്യം എന്നാണ് കൈലാസത്തെ ഈ വെബ്സൈറ്റില്‍ വിശേഷിപ്പിക്കുന്നത്.
ഹിന്ദുക്കൾക്ക് വേണ്ടി
ലാറ്റിനമേരിക്കയിലെ ഇക്വഡോറിന് സമീപത്തുളള ദ്വീപുകളിലൊന്നാണ് നിത്യാനന്ദ വിലയ്ക്ക് വാങ്ങിയിരിക്കുന്നത് എന്നാണ് സൂചന. ലോകത്ത് ഇടമില്ലാത്ത ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് ഈ രാജ്യം എന്നാണ് അവകാശവാദം. വിദ്യാഭ്യാസവും ഭക്ഷണവും ചികിത്സയും ഈ രാജ്യത്ത് സൗജന്യമായിരിക്കും എന്നും കൈലാസയുടെ വെബ്സൈറ്റില്‍ പറയുന്നു.
സ്വന്തം ഭരണഘടന,പതാക
പരമാധികാര റിപ്പബ്ലിക്കാണ് നിത്യാനന്ദയുടെ ദ്വീപ് രാജ്യം. പ്രധാനമന്ത്രിയും മന്ത്രിമാരും മന്ത്രിസഭയുമെല്ലാമുണ്ട്. സ്വന്തമായി ഭരണഘടനയുണ്ട്. ഇതിന്റെ കോപ്പിയും വെബ്സൈറ്റില്‍ ലഭ്യമാണ്. മാത്രമല്ല സ്വന്തമായി പതാകയും ദേശീയ ചിഹ്നവും ഉണ്ട്. പരമശിവന്, പരാശക്തി, നിത്യാനന്ദ പരമശിവം, നന്ദി എന്നിവയാണ് ഈ രാജ്യത്തിന്റെ ചിഹ്നങ്ങളെന്നും വെബ്സൈറ്റില്‍ പറയുന്നു.
മൂന്ന് ഭാഷകൾ
ഈ രാജ്യത്തിന് അതിരുകളില്ലെന്നാണ് അവകാശവാദം. ഹിന്ദുക്കള്‍ക്ക് അവരുടെ ആചാര പ്രകാരം ഈ രാജ്യത്ത് ജീവിക്കാം. ഭരണഘടന സനാതന ധര്‍മ്മം അനുസരിച്ചായിരിക്കും. മൂന്ന് ഭാഷകളാണ് നിത്യാനന്ദയുടെ രാജ്യത്തുളളത്. ഇംഗ്ലീഷ്, സംസ്കൃതം, തമിഴ് എന്നിവയാണവ. ഗുരുകുല വിദ്യാഭ്യാസമാണ് രാജ്യത്തുണ്ടാവുക. യോഗയും ധ്യാനവും ഇവിടെയുണ്ടാകും.
രാജ്യം നടത്താൻ സംഭാവന വേണം
ഹിന്ദുയിസം നൗ, നിത്യാനന്ദ ടിവി എന്നീ പേരുകളില്‍ രണ്ട് ചാനലുകള്‍ ഈ രാജ്യത്തുണ്ടാകും. നിത്യാനന്ദ ടൈംസ് എന്ന പേരില്‍ പത്രവും. kailaasa.org എന്നതാണ് നിത്യാനന്ദയുടെ രാജ്യത്തിന്റെ വെബ്സൈറ്റിന്റെ അഡ്രസ്. രാജ്യത്തിന്റെ ചിലവുകള്‍ക്ക് വേണ്ടി തന്റെ ഭക്തരോട് പണം സംഭാവന ചെയ്യാനുളള അഭ്യര്‍ത്ഥനയും വെബ്സൈറ്റിലുണ്ട്. ഹിന്ദു ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് റിസര്‍വ് ബാങ്കാണ് ഇതിനായി ഒരുക്കിയിട്ടുളളത്.