സര്‍ക്കാരില്‍ കൈയ്യടി നേടിയ ഏകന്‍ നിതിന്‍ ഗഡ്കരി; മോദിക്ക് പകരക്കാരനായും പേരുകേട്ടു
ദില്ലി: ഒന്നാം മോദി സര്‍ക്കാരില്‍ പ്രതിപക്ഷത്തിന്റെ കൈയ്യടി നേടിയ ഏക മന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു. തന്റെ നേട്ടങ്ങള്‍ വിവരിച്ച് പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ ഗഡ്കരി പ്രസംഗിച്ചപ്പോള്‍ സോണിയാ ഗാന്ധി പോലും കൈയ്യടിച്ചു. കൂടെ പ്രതിപക്ഷമൊന്നടങ്കം അഭിനന്ദിച്ചപ്പോള്‍ പാര്‍ലമെന്റില്‍ അപൂര്‍വ നിമിഷങ്ങള്‍ക്കും അത് കാരണമായി. ഹൈവേ ഷിപ്പിങ് മന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരി ഓരോ ദിവസവും 20 കിലോമീറ്റര്‍ റോഡ് നിര്‍മാണം എന്ന പദ്ധതി ആവിഷ്കരിച്ചത് വ്യത്യസ്തമായ വികസന തന്ത്രമായിരുന്നു.
മോദി അധികാരമേൽക്കുമ്പോൾ നിർണായക നീക്കവുമായി രാഹുൽ ഗാന്ധി, എൻസിപിയെ ലയിപ്പിക്കും?
കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏത് എംപി പരാതി പറഞ്ഞാലും ഗഡ്കരിയില്‍ നിന്ന് പരിഹാരം ഉറപ്പാണ്. ഇക്കാര്യമാണ് ഗഡ്കരിയെ വ്യത്യസ്തനാക്കുന്നത് എന്ന് സോണിയാ ഗാന്ധി തന്നെ ഒരിക്കല്‍ പറയുകയും ചെയ്തു. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ഗഡ്കരിയെ മോദിക്ക് പകരക്കാരനായി പോലും പല ഘട്ടങ്ങളിലും വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പ്രധാനമന്ത്രിയാകില്ലെന്നും മോദിയുടെ നേതൃത്വത്തില്‍ തന്നെ അടുത്ത മന്ത്രിസഭ വരുമെന്നും ഗഡ്കരി എപ്പോഴും തിരുത്തി. മോദി പുതിയ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ ഗഡ്കരിയെ ഉള്‍പ്പെടുത്തിയതില്‍ ആശ്ചര്യമൊട്ടുമില്ല......
നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നുതന്നെ
പ്രധാനമന്ത്രി ഗാം സഡക് യോജന നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് ഗഡ്കരിക്കായിരുന്നു. റോഡുകളും പാലങ്ങളും എക്സ്പ്രസ് വേകളുമെല്ലാം വേഗത്തില്‍ ഗതാഗത യോഗ്യമായത് ഗഡ്കരിയുടെ മിടുക്കുകൊണ്ടുതന്നെ. നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നുതന്നെയാണ് വീണ്ടും അദ്ദേഹം പാര്‍ലമെന്റിലെത്തിയിരിക്കുന്നത്.
പകുതിയിലിധികം വോട്ടും
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാനാ പട്ടോളിയെ രണ്ടുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. ആര്‍എസ്എസ്സിന്റെ ആസ്ഥാനം നില്ക്കുന്ന നാഗ്പൂരില്‍ രേഖപ്പെടുത്തിയ പകുതിയിലിധികം വോട്ടും ഗഡ്കരി നേടി എന്നതും എടുത്തുപറയേണ്ടതാണ്.
രാഷ്ട്രീയത്തിലേക്കുള്ള വരവ് ഇങ്ങനെ
വിദ്യാര്‍ഥിയായിരിക്കെ ബിജെപിയുടെ വിദ്യാര്‍ഥി സംഘമായ എബിവിപിയിലൂടെയാണ് 1976ല്‍ നിതിന്‍ ഗഡ്കരി രാഷ്ട്രീയത്തില്‍ എത്തുന്നത്. 24ാം വയസില്‍ യുവമോര്‍ച്ചയുടെ അധ്യക്ഷനായി. തൊട്ടുപിന്നാലെ നാഗ്പൂരില്‍ ബിജെപിയുടെ സെക്രട്ടറിയുമായി.
തിരഞ്ഞെടുപ്പ് രംഗത്ത്
നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് 1992ല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ വളര്‍ച്ച അതിവേഗമായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിയായപ്പോള്‍ ലഭിച്ച വകുപ്പ് പൊതുമരാമത്ത്. അന്ന് വയസ് 42. പിന്നീട് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും ഗഡ്കരിയെത്തി. 2014ലാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിച്ചതും ജയിച്ചതും. ഇത്തവണ വിജയം ആവര്‍ത്തിച്ചു.
ജാതീയതയെ വിമര്‍ശിച്ചു
എന്നാല്‍ ഇടക്കിടെ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ മോദിക്കെതിരായ ഒളിയമ്പാണോ എന്ന സംശയിക്കപ്പെട്ടു. ബിജെപിയുടെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ജാതീയതക്കെതിരെ അദ്ദേഹം ശക്തമായ ഭാഷയിലാണ് അടുത്തിടെ പ്രതികരിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള വേര്‍ത്തിരിവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ നിലപാട് എനിക്ക് അറിയില്ല. എന്നാല്‍ നമ്മുടെ അഞ്ച് ജില്ലകളില്‍ ജാതിക്ക് യാതൊരു സ്ഥാനവുമില്ല. ജാതി സംബന്ധിച്ച് പറഞ്ഞാല്‍ നല്ല അടി കിട്ടുമെന്ന് താന്‍ താക്കീത് ചെയ്തിട്ടുണ്ടെന്നുമാണ് ഗഡ്കരി നാഗ്പൂരില്‍ പ്രസംഗിച്ചത്.
മോദിക്കെതിരെ പറഞ്ഞോ?
കുടുംബത്തെ മതിയായ രീതിയില്‍ നോക്കാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ ഗഡ്കരി പറഞ്ഞത് വിവാദമായിരുന്നു. മോദിയെ ആണ് ഇദ്ദേഹം ഉന്നമിട്ടത് എന്നായിരുന്നു ആക്ഷേപം. ബിജെപിയിലെ ശക്തനായ നേതാവാണ് ഗഡ്കരി എന്ന് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി അഭിനന്ദനവുമായി രംഗത്തെത്തിയതും വാര്‍ത്തയായി. രാജ്യം ഭരിക്കാന്‍ പോന്ന ശക്തനായ നേതാവാണ് ഗഡ്കരി എന്ന് ശിവസേനയും അഭിപ്രായപ്പെട്ടിരുന്നു.