ജെഡിയുവിന് അധ്യക്ഷനായി നിതീഷിന്റെ വിശ്വസ്തന്‍, ആദ്യ നീക്കം ബിജെപിക്കെതിരെ, ചതിക്ക് മറുപടി!!
പട്‌ന: ബിജെപിയുടെ കരുത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജെഡിയുവിന്റെ അധ്യക്ഷ സ്ഥാനം പുതിയ നേതാവിന് കൈമാറി നിതീഷ് കുമാര്‍. രാമചന്ദ്ര പ്രസാദ് സിംഗാണ് ജെഡിയുവിന്റെ പുതിയ അധ്യക്ഷന്‍. നിതീഷിന്റെ വിശ്വസ്തനാണ് ആര്‍സിപി സിംഗ്. ബിജെപി നിതീഷിന് മേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ഈ നീക്കം. ഇതിലൂടെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ തന്റെ കൈയ്യിലല്ല എന്ന് ബിജെപിയെ ബോധ്യപ്പെടുത്തുക കൂടിയാണ് നിതീഷ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശില്‍ ആറ് എംല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘടന ശക്തമാക്കാന്‍ നിതീഷ് തീരുമാനിച്ചത്.
അതേസമയം ആര്‍സിപി സിംഗ് അധ്യക്ഷനാവുമെന്ന കാര്യം നേരത്തെ തന്നെ സീനിയര്‍ നേതാക്കളെ അറിയിച്ചിരുന്നു നിതീഷ്. ബീഹാറില്‍ സീറ്റ് കുറയാന്‍ കാരണവും ബിജെപിയാണെന്ന് നിതീഷ് വിശ്വസിക്കുന്നുണ്ട്. എല്‍ജെപിയെ ജെഡിയുവിനെതിരെ നിര്‍ത്തി വോട്ടുകള്‍ ഭിന്നിപ്പിച്ച തന്ത്രം ബിജെപിയുടേതായിരുന്നു. ബിജെപിയുമായി ഇനി നേരിടുക ആര്‍സിപി സിംഗായിരിക്കും. അതുകൊണ്ട് വിലപേശല്‍ തന്ത്രമൊന്നും പഴയത് പോലെ നടക്കണമെന്നില്ല. എന്‍ഡിഎയില്‍ കാര്യങ്ങളൊന്നും സുഖകരമല്ല എന്നാണ് വ്യക്തമാകുന്നത്. ബിജെപിയുടെ ആധിപത്യത്തെ നിതീഷ് അടക്കമുള്ളവര്‍ ഇഷ്ടപ്പെടുന്നില്ല.
ബിജെപിക്കെതിരെ സ്ഥാനമേറ്റ ഉടനെ പ്രതികരിച്ച് സിംഗ് രംഗത്തെത്തി. നിതീഷ് കുമാറിനൊപ്പം താന്‍ 23 വര്‍ഷമായി ഉണ്ടെന്ന് ആര്‍സിപി സിംഗ് പറഞ്ഞു. 2005 മുതല്‍ ഞങ്ങള്‍ ബിജെപിക്കൊപ്പമുണ്ട്. ആരെയും ഞങ്ങള്‍ വഞ്ചിക്കാറില്ല. ആര്‍ക്കെതിരെയും ഗൂഢാലോചന നടത്താറില്ല. സീറ്റുകള്‍ കുറഞ്ഞത് കൊണ്ട് പാര്‍ട്ടിയുടെ ആത്മവീര്യം ഇല്ലാതായിട്ടില്ല. വളരെ കഠിനമായ സാഹചര്യത്തിലും ഈ സീറ്റുകള്‍ ജെഡിയുവിന് ലഭിച്ചുവെന്നും ആര്‍സിപി സിംഗ് വ്യക്തമാക്കി. ഇത് ബിജെപിക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമായിട്ടാണ് കാണുന്നത്. അരുണാചലില്‍ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത സംഭവം വലിയ ചതിയായിട്ടാണ് ജെഡിയു നേതൃത്വം കാണുന്നത്.
ജെഡിയുവിന്റെ സീനിയര്‍ നേതാവ് കെസി ത്യാഗി പരസ്യമായി തന്നെ ബിജെപിക്കെതിരെ രംഗത്തെത്തി. ലവ് ജിഹാദ് നിയമത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തി. രാജ്യത്ത് അസൂയയുടെ സാഹചര്യമാണ് ലവ് ജിഹാദ് നിയമത്തിലൂടെ ഉണ്ടാവുന്നതെന്ന് ത്യാഗി പറഞ്ഞു. അതേസമയം ജെഡിയുവിന് പ്രാതിനിധ്യത്തിന് അനുസരിച്ച് കേന്ദ്ര മന്ത്രിമാരെ വേണം. അത്തരം കാര്യങ്ങള്‍ എന്‍ഡിഎയില്‍ ഉന്നയിക്കുമെന്നും ത്യാഗി പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് ജെഡിയുവിനെ പ്രതിപക്ഷ പാളയത്തിലേക്ക് ക്ഷണിച്ചിരുന്നു. അരുണാചലിലെ കൂറുമാറ്റം ബീഹാറിലും ആവര്‍ത്തിക്കുമെന്ന് നിതീഷ് കുമാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.