മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവച്ചു; പുതിയ സര്‍ക്കാരിനായുള്ള ഒരുക്കം, നിർണായക യോഗം ഞായറാഴ്ച
പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ഇതുമായി ബന്ധപ്പെട്ട രാജിക്കത്ത് ഗവര്‍ണര്‍ പാഗു ചൗഹാന് സമര്‍പ്പിച്ചു. ബീഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ അദ്ദേഹം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 29 വരെയാണ് ബീഹാര്‍ നിയമസഭയുടെ കാലാവധി. അതേസമയം, സംസ്ഥാനത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് നിതീഷ് കുമാറിനെ പുതിയ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കുന്നതിനിടെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ആണ് ഇതുമായി ബന്ധപ്പെട്ട യോഗം ചേരുന്നത്.
എന്‍ഡിഎയിലെ ഘടകകക്ഷികളായ ബിജെപി, ജെഡിയു, എച്ച്എഎം വികാസ് ശീല്, ഇന്സാന് പാര്‍ട്ടി എന്നീ കക്ഷികള്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഞായറാഴ്ച നിയമസഭ കക്ഷി യോഗം ചേരാനും നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കാനും തീരുമാനിച്ചത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട മറ്റ് ചര്‍ച്ചകള്‍ അന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തല്‍ തിരുമാനിച്ചെന്നാണ് സൂചന. ദീപാവലി കഴിഞ്ഞ് തിങ്കളാഴ്ചയോടെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാര്‍ തന്നെയാകും മുഖ്യമന്ത്രി. എന്നാല്‍ ആഭ്യന്തരം ധനകാര്യം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളില്‍ ബിജെപി അവകാശ വാദം ഉന്നയിച്ചേക്കും. നേരിയ ഭൂരിപക്ഷത്തിലാണ് ബിഹാറില്‍ എന്‍ഡിഎ വിജയിച്ചത് എന്നതിനാല്‍ തന്നെ ജെഡിയുവിനെ പരിഗണിക്കുന്നത് പോലെ സഖ്യകക്ഷികളായ എച്ച്എഎം, വിഐപി എന്നീ പാര്‍ട്ടികള്‍ക്കും അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കേണ്ടതുണ്ട്.
ഇതിനിടെ, മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും ബിജെപിക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എച്ച്എഎമ്മിനേയും വിഐപിയേയും മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ആര്‍ജെഡി രംഗത്തെത്തിയിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ളവയാണ് ഇരുപാര്‍ട്ടികള്‍ക്കും ആര്‍ജെഡി വാഗ്ദാനം ചെയ്തത്. ചെറുപാര്‍ട്ടികളെ അടര്‍ത്തും എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇവരെ പ്രധാന വകുപ്പുകള്‍ നല്കി അനുനയിപ്പിക്കേണ്ടി വരും.
അതേസമയം, മുഖ്യമന്ത്രി പദത്തിനായി താന്‍ അവകാശം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ഡിഎ ആണ് ഇക്കാര്യത്തില്‍ തിരുമാനമെടുക്കേണ്ടതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി ഉള്‍പ്പെടെ മുഖ്യമന്ത്രിയാകാന്‍ നിതീഷിനോട് ആവശ്യപ്പെടുമ്പോഴും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിതീഷിന് ആശങ്കകള്‍ ഉണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന സൂചന.