ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകള്‍. വ്യാഴാഴ്ച വൈകീട്ടോടെ പാർട്ടി ആസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം ഉയർന്നതോടെ വലിയ ആഹ്ളാദ പ്രകടനങ്ങള്‍ക്ക് നിതീഷ് കുമാർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ബിജെപി നേതാക്കളെത്തി നിതീഷ് കുമാറുമായി ചർച്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തേയുള്ള പിന്തുണ ഉണ്ടാകുമെന്ന ബിജെപി നേതാക്കള്‍ നിതീഷ് കുമാറിന്‍ ഉറപ്പ് നല്‍കിയതോടെയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ നടന്നേക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്തു വന്നത്.
സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ബിഹാറിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന വ്യക്തിയാകും നിതീഷ് കുമാർ. തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നത്. അതിന് മുമ്പ് 2 തവണയും നിതീഷ് കുമാർ ബിഹാറിന്‍റെ മുഖ്യമന്ത്രി പദത്തിലെത്തിയിരുന്നു. ദീപാവലി അവധി കഴിഞ്ഞതിന് ശേഷം മാത്രമേ സർക്കാർ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് പോവുകയുള്ളുവെന്നായിരുന്നു ഇരു പാർട്ടി നേതാക്കളും നേരത്തെ വ്യക്തമാക്കിയിരുന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന് നല്‍കിയാലും വകുപ്പ് വിഭജനത്തിന്‍റെ കാര്യത്തില്‍ ജെഡിയുവിന് ഇടയില്‍ ഇപ്പോള്‍ ശക്തമായ ആശങ്ക നിലനില്‍ക്കുന്നുണ്ട്. മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി ആയതിനാല്‍ സ്വാഭാവികമായും കൂടുതല്‍ വകുപ്പുള്‍ അവർ ഏറ്റെടുത്തേക്കും. ഇതില്‍ പലതും സുപ്രധാനമായ വകുപ്പുകളും ആയിരിക്കും. സർക്കാറില്‍ ബിജെപിക്ക് പിന്നില്‍ വെറും രണ്ടാം നിരക്കാരായി ഇരിക്കേണ്ടി വരുമെന്നതാണ് ജെഡിയുവിന്‍റെ പ്രധാന ആശങ്ക.
243 അംഗ ബിഹാർ നിയമസഭയിലേക്ക് 125 സീറ്റില്‍ വിജയം നേടിയാണ് ബിജെപിയും ജെഡിയുവും നയിക്കുന്ന എന്‍ഡിഎ അധികാരത്തില്‍ എത്തുന്നത്. 122 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആർജെഡി, കോണ്‍ഗ്രസ്, ഇടതുപാർട്ടികള്‍ എന്നിവരടങ്ങുന്ന മഹാസഖ്യം 110 സീറ്റിലാണ് വിജയിച്ചത്. എന്‍ഡിഎ സഖ്യത്തില്‍ 73 സീറ്റിലാണ് ബിജെപി വിജയിച്ചത്. 75 സീറ്റില്‍ വിജയിച്ച ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 115 സീറ്റില്‍ മത്സരിച്ച ജെഡിയുവിന് 42 സീറ്റുകളിലാണ് വിജയിക്കാന്‍ കഴിഞ്ഞത്.