ബിജെപിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നു? 16 സീറ്റില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരില്ല!!
പട്‌ന: ബീഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഒറ്റദിവസം കൊണ്ട് ഈ ധാരണകളെയെല്ലാം തള്ളി ജെഡിയു രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ സീറ്റും കൊണ്ട് ബിജെപിയുമായി തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ലെന്ന് തുറന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജെഡിയു. സംസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടല്‍ തനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ലെന്ന് നിതീഷ് കുമാര്‍ പാര്‍ട്ടി യോഗത്തില്‍ പരസ്യമായി പറഞ്ഞിരിക്കുകയാണ്.
അതേസമയം ബിജെപിയുമായി ഉടക്കിപിരിയാനുുള്ള സാധ്യതയാണ് ജെഡിയുവിലുള്ളത്. ബിജെപിക്ക് സംസ്ഥാനത്ത് കൂടുതല്‍ ആധിപത്യം കിട്ടുന്നത് തടയാന്‍ തന്നെയാണ് നിതീഷിന്റെ തീരുമാനം. എന്നാല്‍ അപ്രതീക്ഷിതമായുള്ള ഈ നീക്കത്തില്‍ പതറിയിരിക്കുകയാണ് ബിജെപി. ജെഡിയുവിന്റെ ആവശ്യം ഇപ്പോള്‍ തന്നെ അധികമാണെന്ന് എന്‍ഡിഎയ്ക്കുള്ളില്‍ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ പോലും ബിജെപിക്ക് സാധിക്കില്ല.
സഖ്യം പൊളിയുന്നു
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുതിപ്പുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച സഖ്യമാണ് നിതീഷ്-മോദി സഖ്യം. എന്നാല്‍ സംസ്ഥാനത്ത് എന്‍ഡിഎ തകര്‍ച്ചയുടെ വക്കിലാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഇരുപാര്‍ട്ടികളും തമ്മില്‍ രൂക്ഷമായിരിക്കുകയാണ്. തന്റെ സര്‍ക്കാരിന് ഉണ്ടായിരുന്ന പ്രതിച്ഛായ ബിജെപിയുമായി ചേര്‍ന്നതോടെയാണ് ഇല്ലാതായതെന്ന അഭിപ്രായമാണ് നിതീഷിന് ഉള്ളത്. ഉപതിരഞ്ഞെടുപ്പുകളില്‍ തോറ്റതും മോദി സര്‍ക്കാരിന്റെ അജണ്ടകള്‍ കൊണ്ടാണെന്ന് നിതീഷ് കുമാറിന് അഭിപ്രായമുണ്ട്.
ട്വന്റി ട്വന്റി വേണ്ട
സംസ്ഥാനത്തെ 40 സീറ്റുകളില്‍ ട്വന്റി ട്വന്റി സീറ്റ് വിഭജനമായിരുന്നു ഉണ്ടായിരുന്നത്. 20 സീറ്റ് ബിജെപിക്കും ബാക്കിയുള്ളവര്‍ക്കായി 20 സീറ്റ് എന്ന ഫോര്‍മുലയായിരുന്നു ഇത്. ജെഡിയുവിന് ഈ ധാരണപ്രകാരം 12 സീറ്റ് ലഭിക്കും. രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിക്ക് ആറും ആര്‍എല്‍എസ്പിക്ക് രണ്ടും എന്നുള്ളതായിരുന്നു ധാരണ. എന്നാല്‍ 12 സീറ്റ് കുറഞ്ഞുപോയെന്നാണ് ജെഡിയു പറയുന്നത്. ബിജെപി ഇത്തവണ ദുര്‍ബലരാണെന്നും അതുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ ജെഡിയുവിന് അനുവദിക്കണമെന്നുമാണ് നിതീഷിന്റെ ആവശ്യം.
ബിജെപിക്ക് ബീഹാറില്‍ നേട്ടമുണ്ടാവില്ല
ഇപ്പോള്‍ മുന്നോട്ട് വെച്ച സീറ്റുകളുടെ കാര്യത്തില്‍ ജെഡിയുവിന് ബിജെപിയുമായി യോജിച്ച് പോകാനാവില്ലെന്ന് നിതീഷ് പറയുന്നു. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്നും അതിന് ശേഷം സഖ്യം വേണമോയെന്ന് തീരുമാനിക്കാമെന്നും നിതീഷ് ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം ഉപതിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും തിരിച്ചടി നേരിട്ടതും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടതും ജെഡിയുവിന് സഹായകരമാവുകയായിരുന്നു. ബിജെപിക്ക് ബീഹാറില്‍ വലിയ നേട്ടമുണ്ടാവില്ലെന്നാണ് ജെഡിയുവിന്റെ പ്രവചനം.
വല്യേട്ടന്‍ ആരാണ്?
എന്‍ഡിഎയിലെ പൊട്ടിത്തെറികള്‍ക്ക് പ്രധാന കാരണം സഖ്യത്തിലെ വല്യേട്ടന്‍ ആരാണെന്നതിനെ ചൊല്ലിയാണ്. ബിജെപിയേക്കാള്‍ വേരോട്ടവും പാരമ്പര്യവുമുള്ള പാര്‍ട്ടിയാണെന്ന് ജെഡിയു വാദിക്കുന്നു. എന്നാല്‍ 2014ലെ മോദി തരംഗത്തില്‍ എല്ലാ പാര്‍ട്ടികളെയും തകര്‍ത്തെറിഞ്ഞതോടെ ഇവിടെ വലിയ പാര്‍ട്ടി ബിജെപിയാണെന്ന് അവരും പറയുന്നു. അതേസമയം നേരത്തെ സീറ്റ് വിഭജന കാര്യത്തില്‍ ജെഡിയു തന്നെയായിരിക്കും വല്യേട്ടനെന്ന് കെസി ത്യാഗി പറയുകയും ചെയ്തിരുന്നു.
16 സീറ്റ് വേണം
ജെഡിയുവിന് 16 സീറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നല്‍കിയ 12 സീറ്റ് എന്നത് അവര്‍ പണ്ടേ തള്ളിയതാണ്. ബാക്കിയുള്ള സീറ്റുകളില്‍ 16 എണ്ണം ബിജെപിക്കും എട്ട് സീറ്റുകള്‍ എന്‍ഡിഎയിലെ മറ്റ് കക്ഷികള്‍ക്കുമായി നല്‍കും. ആറു സീറ്റുകള്‍ ലോക്ജനശക്തി പാര്‍ട്ടിക്ക് തന്നെ ലഭിക്കും. ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്ന് മുന്‍ ആര്‍ജെഡി നേതാവ് പപ്പു യാദവും മറ്റൊന്ന് കുശ്‌വാഹയുടെ പാര്‍ട്ടിയിലെ വിമതനും നല്‍കും. അതേസമയം ഉപേന്ദ്ര കുശ്‌വാഹയുടെ പാര്‍ട്ടിയെ സഖ്യത്തില്‍ വേണ്ടെന്ന നിലപാടിലാണ് നിതീഷ് കുമാര്‍.
നിതീഷിന് ഭയം
ബിജെപിയെ ഒപ്പം കൂട്ടിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റൊന്നും കിട്ടില്ലെന്ന ഭയത്തിലാണ് നിതീഷ്. നേരത്തെ ലാലു പ്രസാദ് യാദവുമായുള്ള മഹാസഖ്യം തകര്‍ത്ത് ബിജെപിക്കൊപ്പം ചേര്‍ന്നത് വലിയ തിരിച്ചടിയായെന്നാണ് സൂചന. അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി ജെഡിയുവിന് നേരിട്ടിരുന്നു. നിതീഷ് ചതിച്ചുവെന്ന് സംസ്ഥാനത്ത് പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ് തേജസ്വി യാദവ്. കഴിഞ്ഞ തവണ രണ്ട് സീറ്റാണ് ജെഡിയുവിന് ലഭിച്ചത്. ഇപ്രാവശ്യം ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ സാധ്യതയാണ് സംസ്ഥാനത്തുള്ളത്.
നിതീഷിനെ വേണ്ട...
ബീഹാറില്‍ നേരത്തെ ബിജെപി-ജെഡിയു സഖ്യം നിലവിലുണ്ടായപ്പോള്‍ ബിജെപിക്ക് 15 സീറ്റും ജെഡിയുവിന് 25 സീറ്റുമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇത് ഇനി ഒരിക്കലും സാധ്യമാകില്ലെന്ന് ബിജെപി കരുതുന്നു. മോദി തരംഗം ബീഹാറില്‍ വീണ്ടും ഉണ്ടാകുമെന്നാണ് ബിജെപിയുടെ പ്രവചനം. അമിത് ഷായുടെ കീഴില്‍ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പാര്‍ട്ടിയായി കഴിഞ്ഞെന്നാണ് ബിജെപി വാദിക്കുന്നത്. അതുകൊണ്ട് നിതീഷിനെ ഒപ്പം കൂട്ടിയുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടമുണ്ടാക്കുമെന്നും സംസ്ഥാന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
ഒറ്റയ്ക്ക് മത്സരിക്കും
ബിജെപി പറയുന്ന ന്യായങ്ങള്‍ പരിശോധിക്കുമ്പോള്‍ നിയമസഭാ സീറ്റില്‍ 150ലധികം സീറ്റ് ജെഡിയുവിന് നല്‍കേണ്ടി വരുമെന്ന് സംസ്ഥാനത്തെ നേതാക്കള്‍ പറയുന്നു. ലോക്‌സഭയില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റും നിയമസഭയില്‍ സീറ്റ് കുറവുമല്ലേ എന്നവര്‍ ചോദിക്കുന്നു. അതേസമയം കഴിഞ്ഞ തവണ ജയിച്ച 22 സീറ്റും ഇത്തവണയും വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ജെഡിയുവിന് വേണമെങ്കില്‍ പത്ത് സീറ്റ് നല്‍കാമെന്നും ബിജെപി പറയുന്നു. അതേസമയം സഖ്യം തുടരേണ്ടെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണെന്നുമാണ് നിതീഷ് അറിയിക്കുന്നത്.
ജലന്ധര്‍ ബിഷപ്പിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ മൊഴി....സഭയില്‍ നിന്ന് നീതി ലഭിച്ചില്ല!!
മലപ്പുറത്ത് സദാചാര ഗുണ്ടായിസം!! രാത്രി കെട്ടിയിട്ട് മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്തു