ബീഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി... സിഎഎ പിന്തുണയില്‍ ഉപഹാരവുമായി അമിത് ഷാ!
പട്‌ന: ബീഹാറില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് അമിത് ഷാ. നേരത്തെ അദ്ദേഹത്തെ മാറ്റണമെന്ന് ബിജെപിക്കുള്ളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഒരു മാറ്റവും ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രി. പൗരത്വ നിയമത്തിനെ അനുകൂലിച്ചുള്ള പ്രചാരണത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സിഎഎ പാസാക്കാന്‍ രാജ്യസഭയിലടക്കം സര്‍ക്കാരിനെ പിന്തുണച്ചിരുന്നു നിതീഷ് കുമാര്‍.
ഇപ്പോഴുള്ള എല്ലാ അഭ്യൂഹങ്ങളും താന്‍ അവസാനിപ്പിക്കുകയാണ്. ബീഹാറില്‍ എന്‍ഡിഎയുടെ മുഖം നിതീഷ് കുമാര്‍ ആയിരിക്കും. ദില്ലിയില്‍ നരേന്ദ്ര മോദിയാണെങ്കില്‍ സംസ്ഥാനത്ത് അത് നിതീഷ് തന്നെയാണെന്നും അമിത് ഷാ പറഞ്ഞു. ബീഹാറിനെ കാട്ടുഭരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് എന്‍ഡിഎയാണ്. ഇപ്പോള്‍ ജനങ്ങളുടെ ഭരണമാണ് ഉള്ളത്. 2005 മുതല്‍ 2020 വരെ അത് തുടരുകയാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം എന്‍ഡിഎയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സഖ്യം തകര്‍ക്കാനാവാത്തതാണ്. ബിജെപിയും ജെഡിയുവും ഒരുമിച്ച് തന്നെ സഖ്യത്തെ നേരിടും. മുഖ്യമന്ത്രിയാവാമെന്ന പ്രതിപക്ഷത്തിന്റെ സ്വപ്‌നം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും ഷാ പറഞ്ഞു. പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്താകെ നടക്കുന്ന കലാപങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമാണ്. സിഎഎ വിരുദ്ധ കലാപങ്ങള്‍ അവര്‍ ഉണ്ടാക്കിയതാണ്. അതുകൊണ്ടാണ് രാജ്യത്താകെ പ്രചാരണം നടത്തേണ്ടി വന്നതെന്നും അമിത് ഷാ പറഞ്ഞു.
ലാലു പ്രസാദ് യാദവും അരവിന്ദ് കെജ്‌രിവാളും സിഎഎയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുസ്ലീം സഹോദരന്‍മാര്‍ സിഎഎയെ കുറിച്ച് വായിക്കണം. രാഹുലും ലാലുവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. സിഎഎയില്‍ ബീഹാറില്‍ നിന്നാണ് ഏറ്റവും നല്ല പ്രതികരണം ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു. സ്വന്തം വോട്ടുബാങ്ക് സംരക്ഷിക്കുന്നതിന് വേണ്ടി ബുദ്ധിശൂന്യമായ കാര്യങ്ങളാണ് പ്രതിപക്ഷം ചെയ്യുന്നത്. കോണ്‍ഗ്രസിന് ഇക്കാര്യം ഇരട്ടത്താപ്പാണ് ഉള്ളതെന്നും അമിത് ഷാ പറഞ്ഞു.
നരേന്ദ്ര മോദിയും അമിത് ഷായും ഇന്ത്യയെക്കുറിച്ച് മഹത്തായ കാഴ്ചപ്പാടുളളവർ! പുകഴ്ത്തി രത്തൻ ടാറ്റ!