പോലീസുകാർക്ക് സൗജന്യമായി പച്ചക്കറി നൽകിയില്ല; 14 കാരനെ 3 മാസം ജയിലിലടച്ചു
പാറ്റ്ന: പോലീസുകാർക്ക് സൗജന്യമായി പച്ചക്കറി നൽകാത്തതിന് പ്രതികാരമായി 14 കാരനെ 3 മാസം ജയിലിലടച്ചു. ബിഹാറിലെ ചിത്രദുർഗ സ്വദേശിയായ ബാലനാണ് പോലീസുകാരുടെ പ്രതികാര നടപടിക്ക് ഇരയായത്. മാതാപിതാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന ഒരു സ്വകാര്യചാനലാണ് സംഭവം പുറംലോകത്തെത്തിച്ചത്.
കഴിഞ്ഞ മാർച്ച് 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.പാറ്റ്നയിലെ ചിത്രദുർഗയിൽ പച്ചക്കറിക്കടയിൽ നിൽക്കുന്ന ബാലനോട് പോലീസുകാർ പച്ചക്കറി വാങ്ങുകയും പണം നൽകാൻ കൂട്ടാക്കാതെ പോകുകയും ചെയ്തു. എന്നാൽ ബാലൻ പിന്നാലെ ചെന്ന് പണം ആവശ്യപ്പെടുകയും സൗജന്യമായി പച്ചക്കറി നൽകാൻ കഴിയില്ലെന്നും പറഞ്ഞത്. അന്ന് രാത്രി കുട്ടി കടയിൽ നിന്നും മടങ്ങിയെത്തിപ്പോൾ പുറകെ പോലീസുകാരും എത്തുകയായിരുന്നു. യാതൊന്നും പറയാതെ ഇവർ കുട്ടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.
വീട്ടുകാർ കാര്യം അന്വേഷിച്ചെങ്കിലും മറുപടി പറയാൻ കൂട്ടാക്കാതെ ഇവർ കുട്ടിയുമായി പോയി. 2 ദിവസം പല പോലീസ് സ്റ്റേഷനുകളിലും കുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ കയറിയിറങ്ങി. ഒടുവിൽ പട്രാനഗർ സ്റ്റേഷനിൽ നിന്നാണ് ബൈക്ക് മോഷണക്കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും ഇപ്പോൾ ജയിലിലാണെന്നും അറിഞ്ഞത്. ജയിലിൽ എത്തിയ ബന്ധുക്കളോട് പോലീസുകാർക്ക് പച്ചക്കറി നൽകാത്തതിനാൽ തന്നോട് ദേഷ്യത്തിലായിരുന്നുവെന്നും ബൈക്ക് മോഷ്ടിച്ചുവെന്ന് പറഞ്ഞ് താൻ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത രണ്ടുപേരുടെയൊപ്പം പ്രതിചേർക്കുകയായിരുന്നുവെന്നും പറഞ്ഞു. പോലീസുകാർ തന്നെ ക്രൂരമായി മർദ്ദിച്ചെന്നും എന്തോ ചില പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയെന്നും അറിയിച്ചു.
സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബിഹാർ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. െഎ ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.