ഫാത്തിമ ലത്തീഫിന്റെ മരണം പാർലമെന്റിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ; ഉന്നതതല അന്വേഷണ വേണമെന്ന് എംപി!
ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ എംപി. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരാവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും എന്‍കെ പ്രേമചന്ദ്രന് എംപി സഭയില്‍ ഉന്നയിച്ചു. എന്‍ കെ പ്രേമചന്ദ്രന് പിന്തുണയുമായി തൂത്തുക്കുടി എംപി കനിമൊഴിയും വിഷയം സഭയില്‍ ഉന്നയിച്ചു.
ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പികെ കുഞ്ഞാലികുട്ടി എംപി നോട്ടീസ് നൽകി. വിദ്യാർത്ഥിനി തന്റെ ആത്മഹത്യ കുറിപ്പിൽ അധ്യാപകനാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ടന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇതാദ്യമായല്ല ഐഐടിയിൽ വിദ്യാർത്ഥികൾ മരണപ്പെടുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ അഞ്ച് വിദ്യാർത്ഥികൾ ഐഐടിയിൽ വെത്യസ്ഥ സാഹചര്യങ്ങളിൽ മരണപെട്ടിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമക്കുന്നു.
പോലിസ് ഉദ്യോഗസ്ഥരും ഐഐടി അധികൃതരും കുറ്റകരമായ നിസ്സംഗതയാണ് വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നും പി.കെ കുഞ്ഞാലികുട്ടി പാർലമെന്റിൽ ആരോപിച്ചു. സാമൂഹിക മാറ്റത്തിന്റെ വക്താക്കളാവേണ്ടവരായ അധ്യാപകരുടെ ഭാഗത്ത് നിന്ന് ജാതീയവും വർഗീയവുമായ വിവേചനമുണ്ടാവുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രതികരിച്ചു.