മെഡിക്കല്‍ ബില്ല്; ഐഎംഎയുടെ 24 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണ്ണം, ദില്ലിയില്‍ ഇന്നും സമരം
തിരുവനന്തപുരം: മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരായി ഡോക്ടര്‍മാര്‍ നടത്തിയ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് അവസാനിച്ചു. അത്യാഹിത വിഭാഗങ്ങളേയും ശസ്ത്രക്രിയകളേയും ഒഴിവാക്കിയായിരുന്നു സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടത്. ബുധനാഴ്ച്ച രാവിലെ 6 മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്കാണ് അവസാനിച്ചത്. പാര്‍ലമെന്‍റ് പാസ്സാക്കിയ ദേശീയ മെഡിക്കല്‍ ബില്‍ ആരോഗ്യമേഖലക്ക് വന്‍തിരിച്ചടിയാകുമെന്നാണ് സമരത്തന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുടെ സംഘടന ആരോപിച്ചത്.
ഡോക്ടര്‍മാരുടെ കുറവ് ഉണ്ടെന്ന ന്യായം പറഞ്ഞ് 3.5 ലക്ഷത്തോളം വ്യാജ ഡോക്ടര്‍മാര്‍ക്ക് അംഗീകാരം നല്‍കാനാണ് കേന്ദ്ര സര്‍ക്കാർ ശ്രമിക്കുന്നതെന്ന് ഐഎംഎ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ലോക്സഭയില്‍ പാസാക്കിയ ബില്‍ നടപ്പിലാക്കുന്നത് രാജ്യത്തെ പൊതുജനാരോഗ്യമേഖലയെ വന്‍ പ്രതിസന്ധിയിലാക്കുമെന്നും ഡോക്ടർമാർ ചൂണ്ടികാട്ടി. രാജ്യത്തെ പൊതു ജനാരോഗ്യത്തിന് എതിരെയുള്ള ഈ വെല്ലുവിളിയില്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളവര്‍ പ്രതികരിക്കണമെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ സമരം നടത്തിയത്.

സമരത്തിന്‍റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്കരിച്ചെങ്കിലും പകരം ക്രമീകരണങ്ങള്‍ നടത്തിയതിനാല്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷിക്കരിച്ചെങ്കിലും ഹൗസ് സർജൻമാരെ വിന്യസിച്ച് രോഗികൾക്ക് ചികിത്സ നൽകി. അത്യാഹിത വിഭാഗത്തിലും അടിയന്തര ശസ്ത്രക്രിയകൾക്കും ഡോക്ടർമാരെത്തി.
അതേസമയം, ബില്ലില്‍ പ്രതിഷേധിച്ച് ദില്ലിയെലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എയിംസിലെ ഡോക്ടര്‍മാരും ഒരു ദിവസത്തേക്ക് പണിമുടക്കും. തിങ്കളാഴ്ച്ച ലോക്സഭയില്‍ പാസാക്കിയ ബില്‍ വ്യാഴ്ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.












Click it and Unblock the Notifications