കേസ് സുപ്രീംകോടതിയില്‍; രാവിലെ 10:30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം
ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ ബുധനാഴ്ച്ച രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം. കേസില്‍ ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അഭിഭാഷകന്‍ മുഖേനയാണ് ചിദംബരം ഇക്കാര്യം സിബിഐയെ അറിയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി നടപടി നീതിപൂര്‍വമോ, തെളിവുകള്‍ പരിശോധിച്ചുള്ളതോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ചിദംബരത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി 10.30 ന് പരിഗണിക്കും.
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ സിബിഐ , എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും വീട്ടിൽ ഇല്ലെന്ന് വ്യക്തമായതോടെ മടങ്ങുകയായിരുന്നു. ചിദംബരം ഇപ്പോൾ എവിടെയാണുള്ളത് എന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ചിദംബരം വീട്ടിൽ ഇല്ലെന്ന് വ്യക്തമായതോടെ ആറംഗ സിബിഐ സംഘം ഇവിടെ നിന്നും മടങ്ങുകയായിരുന്നു പിന്നാലെ നാലംഗ എൻഫോഴ്സ്മെനന്റ് സംഘവും സ്ഥലത്തെത്തി.

രണ്ട് മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ചിദംബരത്തിന്റെ വീടിനി മുമ്പിൽ സിബിഐ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ദില്ലി ഹൈക്കോടതി നടപടിക്കെതിരെ ചിദംബരം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സിബിഐയുടെ അപ്രതീക്ഷിത നീക്കം. അഴിമതി കേസ് അന്വേഷണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സിബിഐയുടെ വാദം.
ധനമന്ത്രിയായിരുന്ന കാലയളവിൽ പി ചിദംബരം അനുമതി നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വന്‍തോതില്‍ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ഇതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സിബിഐക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ എൻഫോഴ്സ്മെന്റും ചിദംബരത്തിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരം കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications