വിദേശയാത്രകൾക്ക് അധിക നികുതിയോ പ്രത്യേക സെസോ ഏർപ്പെടുത്തില്ല; വാർത്തകൾ തള്ളി പ്രധാനമന്ത്രി
വിദേശയാത്രകൾക്ക് അധിക നികുതിയോ പ്രത്യേക സെസ്സോ ഏർപ്പെടുത്തുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇത്തരമൊരു നിർദേശം പോലും സർക്കാരിൻ്റെ പരിഗണനയിലില്ലെന്നും പ്രചരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
'ഈ വാർത്തയിൽ ഒരു കണിക സത്യം പോലുമില്ല. വിദേശയാത്രകൾക്ക് ഇത്തരമൊരു നിയന്ത്രണമോ അധിക നികുതിയോ കൊണ്ടുവരുന്ന ചോദ്യം പോലും ഉദിക്കുന്നില്ല. ജനങ്ങൾക്ക് ഈസ് ഓഫ് ഡൂയിങ് ബിസിനയും ഈസ് ഓഫ് ലിവിംഗും മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണ്', മോദി കുറിച്ചു. പ്രധാനമന്ത്രിയുടെ ഈ പ്രതികരണം പുറത്തുവന്നതോടെ വിഷയം ദേശീയ തലത്തിൽ വലിയ ചർച്ചയായി.

വിദേശയാത്രകൾക്ക് അധിക നികുതിയോ പ്രത്യേക സെസ്സോ ഏർപ്പെടുത്തിയേക്കമെന്ന തരത്തിൽ സിഎൻബിസി-ടിവി18 ആയിരുന്നു റിപ്പോർട്ട് നൽകിയത്. പ്രധാനമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സിഎൻബിസി റിപ്പോർട്ട് പിൻവലിച്ചു. തെറ്റായ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. "ഞങ്ങൾ നൽകിയ വാർത്ത ശരിയായിരുന്നില്ല. സംഭവിച്ച തെറ്റിൽ ഖേദം രേഖപ്പെടുത്തുന്നു," എന്നാണ് ചാനൽ എക്സിൽ കുറിച്ചത്. സാമ്പത്തിക സമ്മർദ്ദങ്ങളും യുദ്ധസാഹചര്യവും ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു സിഎൻബിസി റിപ്പോർട്ട്.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ വിദേശയാത്രകൾക്ക് പ്രത്യേക സെസ് ഏർപ്പെടുത്തുന്നത് പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടിലെ അവകാശവാദം. ഒരു വർഷത്തേക്ക് കേന്ദ്രത്തിന് നേരിട്ട് വരുമാനം ലഭിക്കുന്ന തരത്തിലുള്ള സെസ് ചുമത്താനാണ് ചർച്ച നടന്നത് എന്നതായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി അടുത്തിടെ നടത്തിയ ചില പരാമർശങ്ങളാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണമായതെന്നുള്ള നിരീക്ഷണങ്ങളും ഉണ്ട്. ഞായറാഴ്ച തെലങ്കാനയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ, ഇന്ധനവും വിദേശനാണ്യവും ലാഭിക്കാൻ ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.
പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കണമെന്നും അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അത്യാവശ്യമല്ലാത്ത സ്വർണ്ണ വാങ്ങലുകൾ കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. "ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ ആവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ വിദേശനാണ്യം ലാഭിക്കാനും യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം കുറയ്ക്കാനും കഴിയും," എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
രാജ്യസ്നേഹം അതിർത്തിയിൽ ജീവത്യാഗം ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ലെന്നും ഉത്തരവാദിത്തമുള്ള ജീവിതശൈലി സ്വീകരിക്കുന്നതും അതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വെല്ലുവിളികളുടെ സമയത്ത് ഓരോ പൗരന്റെയും ചെറിയ ഉത്തരവാദിത്തപരമായ തീരുമാനങ്ങൾ പോലും രാജ്യത്തിന് വലിയ സഹായമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇതിനിടെ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനവും രാജ്യത്തെ ഇന്ധനവിലയെയും ബാധിച്ചിട്ടുണ്ട്. എണ്ണക്കമ്പനികളുടെ വർധിച്ച ചെലവും നഷ്ടവും കണക്കിലെടുത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു.












Click it and Unblock the Notifications