അദ്വാനിയും സുഷമയുമില്ലാത്ത ബി.ജെ.പി?
ദില്ലി: പന്ത്രണ്ടാം ലോക്‌സഭയിലേയ്ക്കുള്ള തെഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാവുകയാണ്. പ്രവചനങ്ങള്‍ സത്യമായാല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയിരിക്കും കേന്ദ്രത്തില്‍ അധികാരത്തില്‍ വരിക. പക്ഷേ ഇവിടെ ഉയരുന്ന ചോദ്യം ആര് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്നതല്ല. മറിച്ച് ബി.ജെ.പിയില്‍ ഉയരുന്ന പുതിയ അധികാരസമവാക്യങ്ങളാണ് പ്രസക്തമാകുന്നത്. ദില്ലിയില്‍ നിന്നും ബി.ജെ.പി കേന്ദ്രം ഗുജറാത്തിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്.
ദില്ലിയിലേയ്ക്ക് മോദിയെ ചര്‍ച്ചയ്ക്ക് വിളിപ്പിക്കുന്നതിന് പകരം പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാവ് അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ ഗാന്ധിനഗറിലെത്തി മോദിയെ സന്ദര്‍ശിച്ചത് ബി.ജെ.പിക്ക് അത്ര ഗുണകരമാവില്ലെന്നാണ് രാഷ്ട്രീയനിരീക്ഷരുടെ വിലയിരുത്തല്‍.
പാര്‍ട്ടിയുടെ സമുന്നത നേതാവായ എല്‍.കെ അദ്വാനിയെ മാറ്റിനിര്‍ത്തി നടത്തിയ ചര്‍ച്ച പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്നുറപ്പ്. അദ്വാനി പക്ഷത്തെ ശക്തയായ സുഷമാ സ്വരാജ് ഈ ചര്‍ച്ചയില്‍ പങ്കാളിയായില്ലെന്നതും ശ്രദ്ധേയമാണ്.
കേന്ദ്രസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കൂടെ കൂട്ടേണ്ട കക്ഷികള്‍, പ്രധാനപദവികള്‍ ആര് വഹിക്കണം. മോദിയുടെ പിന്‍ഗമായായി ഗുജറാത്ത് ഭരിക്കേണ്ടത് ആരായിരിക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമാ സ്വരാജ് എന്നിവരെ മാറ്റി നിര്‍ത്തിയുള്ള ഇത്തരം സുപ്രധാന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത് ബി.ജെ.പിയില്‍ പുതിയ അധികാരകേന്ദ്രം രൂപപ്പെട്ടുകഴിഞ്ഞു എന്ന് തന്നെയാണ്. ഔദ്യോഗിക കേന്ദ്രമല്ലാതെ ആര്‍.എസ്.എസിന് കൂടുതല്‍ പ്രാമുഖ്യമുള്ള ഒരു അധികാരകേന്ദ്രമായിരിക്കും തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രൂപപ്പെടുകയെന്നത് തീര്‍ച്ച.
നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമായിരുന്നു നേതാക്കള്‍ ഗാന്ധിനഗറിലെത്തിയത്. ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ സുഷമാ സ്വരാജ് ഇല്ലായിരുന്നുവെന്നു വേണം കരുതുവാന്‍. മുതിര്‍ന്ന നേതാവെന്ന നിലയില്‍ കേന്ദ്രമന്ത്രി സ്ഥാനം സുഷമയ്ക്ക് ഉറപ്പാണ്. എന്നാല്‍ പ്രധാന വകുപ്പുകള്‍ ലഭിക്കുമോ എന്ന കാര്യത്തിലാണ് തര്‍ക്കം. മോദിയുമായി അത്രയൊന്നും രമ്യതയിലല്ല സുഷമയെന്നതാണ് വസ്തുത. ഗാന്ധിനഗറിലേയ്ക്ക് പുറപ്പെടും മുമ്പ് രാജ്‌നാഥ് സിംഗും ഗഡ്കരിയും ചേര്‍ന്ന് അവരുമായി ചര്‍ച്ച നടത്തി താത്പര്യങ്ങളും അഭിപ്രായങ്ങളും ആരായുകയും ചെയ്തിരുന്നു. ഭോപ്പാലിലേയ്ക്ക് പുറപ്പെടും മുമ്പ് സുഷമ മാധ്യമങ്ങളോട് പറഞ്ഞത് താന്‍ അസ്വസ്തയാണെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും എല്ലാകാര്യവും പാര്‍ട്ടി താനുമായി ആലോചിക്കുന്നുണ്ടെന്നുമാണ്.
യഥാര്‍ത്ഥ ഫലം പുറത്തുവരുമ്പോള്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങുകയുള്ളൂവെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടി അധ്യക്ഷന് മന്ത്രിസഭയില്‍ ചേരുവാന്‍ താത്പര്യമുണ്ടോ എന്നുള്ള കാര്യവും ഇനിയും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. മന്ത്രിസഭയില്‍ ചേരുന്നുണ്ടെങ്കില്‍ രാജ്‌നാഥ് സിംഗിന് ആഭ്യന്തരമോ പ്രതിരോധമോ നല്‍കാനാണ് സാധ്യത. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് രാജ്‌നാഥ് തന്നെയാണ്.
മന്ത്രിസഭയില്‍ ചേരുകയാണെങ്കില്‍ മോദിക്ക് പിന്നില്‍ രണ്ടാം സ്ഥാനമായിരിക്കും അദ്ദേഹത്തിനെന്നത് ഉറപ്പാണ്. വാജ്‌പേയി മന്ത്രിസഭയില്‍ എല്‍.കെ അദ്വാനി എങ്ങനെ അധികാരകേന്ദ്രമായോ അത്തരത്തില്‍ രാജ്‌നാഥും അധികാരകേന്ദ്രമാകും.
രാജ്‌നാഥ് മന്ത്രിസഭയിലേക്കെങ്കില്‍ അടുത്ത ചോദ്യം ആര് അടുത്ത പാര്‍ട്ടി അധ്യക്ഷനാകുമെന്നതാണ്. തന്റെ സാന്നിധ്യമറിയിക്കാനായ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഹരിയാന, വെസ്റ്റ് ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്തുവാനായിരിക്കും മോദിക്ക് താത്പര്യം. നിതിന്‍ ഗഡ്കരി, അമിത് ഷാ എന്നിവരിലാണ് പുതിയ പാര്‍ട്ടി അധ്യക്ഷനായുള്ള ചോദ്യം ചെന്നെത്തുന്നത്. അദ്വാനിയെപ്പോലെ മുതിര്‍ന്ന നേതാവ് മോദിക്ക് കീഴില്‍ ഒരു മന്ത്രിയാകുന്നതെങ്ങനെ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. എന്‍.ഡി.എ ചെയര്‍മാനായി അദ്ദേഹം തുടരാനാണ് സാധ്യത. മറ്റൊരു മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷി മന്ത്രിസഭയില്‍ ചേരാനാണ് സാധ്യത. ജയ്റ്റ്‌ലി, ഗഡ്കരി, സുഷമ, വെങ്കയ്യ, അനന്ത്കുമാര്‍, രവിശങ്കര്‍ പ്രസാദ് തുടങ്ങി എല്ലാവരും മന്ത്രിക്കുപ്പായവും തുന്നിയിരിപ്പാണ്.