ദില്ലിയില്‍ രാഹുലിനെ വെട്ടി ഷീലാ ദീക്ഷിത്; തിരഞ്ഞെടുപ്പില്‍ ആംആദ്മിയുമായി സഖ്യമില്ല
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ആം ആദ്മിയുമായി സഖ്യം വേണ്ടെന്ന കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് അംഗീകാരം. ആം ആദ്മിയുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക് അതിയായ താല്പാര്യം ഉണ്ടായിരുന്നു.
സഖ്യ ചര്‍ച്ചകളില്‍ അഭ്യൂഹങ്ങള്‍ നിലനിന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 6 മണ്ഡലങ്ങലിലും ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എങ്കിലും അണിയറയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തിന് ധാരണയായെന്ന് ഇന്നലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളേയും പിന്തള്ളി ഷീലാ ദീക്ഷിത് ഇന്ന് ഉച്ചയോടെ നിലപാട് വ്യക്തമാക്കുകയായിരുന്നു.
രാഹുലിന് താല്പര്യം
രാഹുലിന് ആം ആദ്മി സഖ്യത്തില്‍ താല്പര്യമുണ്ടായിരുന്നെങ്കിലും ആംആദ്മിക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന ഘടകം ശക്തമായ നിലപാട് സ്വീകരിച്ചതോടെ ദേശീയ നേതൃത്വത്തിന് വഴങ്ങേണ്ടി വരികയായിരുന്നു.
ഷീലാ ദീക്ഷിതിന്റെ കടുംപിടുത്തം
സംസ്ഥാന നേതൃത്വവുമായി ഹൈക്കമാന്‍ഡ് പ്രതനിധികള്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഷീലാ ദീക്ഷിത് ഉള്‍പ്പടേയുള്ള നേതാക്കളെ അനുനയിപ്പിക്കാനായില്ല. ഇതോടെ ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ദില്ലി പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് പ്രഖ്യാപിച്ചത്.
എതിരില്ലാതെ തീരുമാനം
ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് ദില്ലി ഘടകം എതിരില്ലാതെ തീരുമാനിക്കുകയായിരുന്നെന്ന് ഷീല ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആം ആദ്മിയുമായി ഒരു സഖ്യത്തിനുമില്ല. തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.
കടുത്ത എതിര്‍പ്പ്
എഎപി സഖ്യത്തില്‍ ഷീലാ ദീക്ഷിത് നേരത്തെ മുതല്‍ കടുത്ത എതിര്‍പ്പായിരുന്നു ഉയര്‍ത്തിയിരുന്നത്. ഷീലാ ദീക്ഷിത്, അജയ്മാക്കന് തുടങ്ങിയ ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി രണ്ടുമണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യം വേണ്ടെന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിയെത്തിയത്.
3 സീറ്റ് വേണം
ദില്ലിയില്‍ 3 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തപ്പോള്‍ രണ്ട് സീറ്റ് താരാമെന്നായിരുന്നു എഎപിയുടെ മറുപടി. എന്നാല്‍ ഇത് കോണ്‍ഗ്രസ് അംഗീകരിക്കന്‍ തയ്യറായില്ല. ഇതോടെയാണ് സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടിയത്.
ആറ് മണ്ഡലങ്ങളില്‍
സഖ്യ നീക്കങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു ആറ് മണ്ഡലങ്ങളില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഒരു സീറ്റ് പൊതുസമ്മതനായി എഎപി ഒഴിച്ചിടുകയും ചെയ്തു.
ഇവര്‍
അതിഷി (ഈസ്റ്റ് ഡൽഹി), ഗഗൻ സിംഗ് (നോർത്ത് വെസ്റ്റ് ഡൽഹി), രാഘവ് ചദ്ദ (സൗത്ത് ഡൽഹി), ദിലീപ് പാണ്ഡെ (നോർത്ത് ഡൽഹി), പങ്കജ് ഗുപ്ത (ചാന്ദിനി ചൗക്ക്), ബ്രിജേഷ് ഗോയൽ (ന്യൂഡൽഹി),എന്നിങ്ങനെയായിരുന്നു സ്ഥാനാര്‍ത്ഥി പട്ടിക.
ബിജെപിക്ക് ഗുണകരം
ബിജെപി കോട്ടയായ വെസ്റ്റ് ദില്ലിയില്‍ പൊതു സമ്മതന് വേണ്ടി നീക്കിവെച്ചിരിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും അണിയറയില്‍ സഖ്യ ചര്‍ച്ചകള്‍ സജീവമായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിക്കുന്നത് ബിജെപിക്ക് ഗുണകരമായേക്കും.
ഏഴ് സീറ്റിലും ബിജെപി
നിലവില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും കയ്യടക്കിവെച്ചിരിക്കുന്നത് ബിജെപിയാണ്. കോണ്‍ഗ്രസും ആംആദ്മിയും വെവ്വേറെ മത്സരിക്കുന്നതോടെ ഇത്തവണയും ബിജെപി സീറ്റുകള്‍ തൂത്തുവാരിയേക്കും. ഇതിന് തടയിടാന്‍ ആം ആദ്മിയെ കൂടെക്കൂട്ടണമെന്നായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റ നിലപാട്. എന്നാല്‍ സംസ്ഥാന ഘടകത്തെ അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്തിന് സാധിച്ചില്ല.