സർക്കാർ നിയമനങ്ങൾക്ക് വിലക്കില്ല: വിവാദ സർക്കുലർ വിശദീകരിച്ച് , ധനകാര്യമന്ത്രാലയം
ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി മൂലമുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ ഔദ്യോഗിക ചെലവ് കുറയ്ക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ സർക്കുലർ സർക്കാർ ജോലികൾക്കുള്ള നിയമനത്തെ ബാധിക്കില്ലെന്ന് സർക്കാർ. സർക്കുലർ വിവാദമായതിന് പിന്നാലെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് കേന്ദ്രം വിശദീകരണം നൽകുന്നത്.
2020 സെപ്തംബർ 4ന് ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ പുറത്തിറക്കിയ സർക്കുലർ തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതിനെയോ തരത്തിലുള്ള സർക്കാർ നിയമനത്തെയോ ബാധിക്കുകയില്ലെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രസർക്കാരിന് കീഴിൽ ഒഴിവുള്ള തസ്തികളിൽ നിയമനം നടത്തുന്നതിന് യാതൊരു വിധത്തിലുള്ള തടസ്സമോ വിലക്കോ ഉണ്ടാവുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഏജൻസികൾ വഴിയും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, യുപിഎസ് സി, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് എന്നിവ വഴി ഒരു തടസ്സവുമില്ലാതെ തുടരുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിർണായക മുൻഗണനാ പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി വികസനേതര ചെലവുകൾക്ക് വിലക്കേർപ്പെടുത്തുന്നതായാണ് സെപ്തംബർ നാലിന് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ, മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്റ്റാറ്റൂട്ടറി ബോഡികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, എന്നിവയുടെ അംഗീകാരമില്ലാതെ പുതിയ തസ്തിക സൃഷ്ടിക്കാനോ നിയമനം നടത്താനോ പാടില്ലെന്നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധി സർക്കുലറിനെയും രൂക്ഷമായി വിമർശിച്ചിരുന്നു.












Click it and Unblock the Notifications