തെലങ്കാനയില്‍ ബിജെപി ടിആര്‍എസ് സഖ്യമില്ല.... എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് അമിത് ഷാ!
ഹൈദരാബാദ്: തെലങ്കാനയില്‍ വലിയ പ്രതീക്ഷയിലായിരുന്നു കെ ചന്ദ്രശേഖര്‍ റാവു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് വലിയ തരംഗം ഉണ്ടാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇതെല്ലാം പൊളിച്ചടുക്കിയിരിക്കുകയാണ്. കെസിആറുമായി തിരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് തുറന്നുപ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. നേരത്തെ ബിജെപിയെ ഒപ്പം നിര്‍ത്തുന്ന കാര്യത്തില്‍ തെലങ്കാന രാഷ്ട്ര സമിതിക്ക് വലിയ ആശങ്കകളുണ്ടായിരുന്നു.
മുസ്ലീം വോട്ടുകള്‍ നഷ്ടമാകുമോ എന്നായിരുന്നു ആശങ്ക. എന്നാല്‍ ബിജെപി വിട്ടുപോയത് ഒരേസമയം കെസിആറിന് ആശങ്കയും ആശ്വാസവും സമ്മാനിക്കുന്നതാണ്. മോദിയെ കൂട്ടുപിടിച്ചാല്‍ മാത്രമേ വികസന പ്രവര്‍ത്തികള്‍ പൂര്‍ണായി നടത്താനാവൂ. ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതിച്ഛായ സംസ്ഥാനത്ത് ഉയര്‍ന്നത് തന്നെ വികസന പ്രവര്‍ത്തികളിലൂടെയാണ്. മറ്റൊന്ന് പ്രതിപക്ഷ കക്ഷികളെയും അദ്ദേഹം ചൊടിപ്പിച്ചിരിക്കുകയാണ്. രണ്ടിലും ഉള്‍പ്പെടാതെ പിടിച്ചുനില്‍ക്കാന്‍ പാടാണെന്ന് അദ്ദേഹത്തിനറിയാം.
ടിആര്‍എസ്സുമായി സഖ്യമില്ല
തെലങ്കാന രാഷ്ട്ര സമിതിയുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനില്ലെന്ന് അമിത് ഷാ തുറന്നടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. പ്രീണന രാഷ്ട്രീയമാണ് കെസിആറിന്റേത്. അഖിലേന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലീമിന്റെയും ഇടതുപാര്‍ട്ടികളുടെയും താല്‍പര്യാര്‍ത്ഥമുള്ള ഭരണമാണ് ചന്ദ്രശേഖര്‍ റാവുവിന്റേത്. അവര്‍ ഭരണത്തില്‍ വന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയം തുടരുമെന്നും ഷാ പറഞ്ഞു.
കെസിആറിന്റെ തന്ത്രം പാളി
ബിജെപിയെ പ്രത്യക്ഷത്തില്‍ സഖ്യത്തിന്റെ ഭാഗമാകാതെ പ്രാദേശിക തലത്തില്‍ രഹസ്യ സഖ്യമുണ്ടാക്കാനായിരുന്നു കെസിആറിന്റെ തന്ത്രം. എന്നാല്‍ ഇത് അമിത് ഷാ പൊളിച്ചിരിക്കുകയാണ്. പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഭാഗമാകാതെയായിരുന്നു കെസിആര്‍ ബിജെപിയുമായി അടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും ചന്ദ്രശേഖര്‍ റാവു അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിആര്‍എസ്സുമായി അടുക്കാനില്ലെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.
മുസ്ലീങ്ങളെ സംരക്ഷിക്കുന്നു
കെസിആര്‍ മുസ്ലീം പ്രീണനമാണ് സംസ്ഥാനത്ത് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു. 12 ശതമാനം സംവരണമാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് മുസ്ലീം പ്രീണനമല്ലേ? നമ്മുടെ ഭരണഘടന മതത്തിന്റെ അടിസ്ഥാനത്തിലല്ല സംവരണം നല്‍കുന്നതെന്ന് കെസിആറിന് അറിയാം. എന്നിട്ടും ഇത്തരം തട്ടിപ്പുകള്‍ അദ്ദേഹം അവസാനിപ്പിക്കുന്നില്ല. ഇതേ സര്‍ക്കാര്‍ വീണ്ടും വന്നാല്‍ അവര്‍ ഈ അവസ്ഥ തുടരുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ആരോപിച്ചു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്
ബിജെപിയുടെ സ്വപ്‌നമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം. കെസിആര്‍ ഇതിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ് അദ്ദേഹം. ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്നതിലൂടെ തെലങ്കാന പോലുള്ള ചെറിയൊരു സംസ്ഥാനത്ത് ഭീമമായ ചെലവാണ് വര്‍ധിക്കുന്നത്. ജനങ്ങളെ എന്തിനാണ് അദ്ദേഹം ഇങ്ങനെ ദ്രോഹിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.
എല്ലാ സീറ്റിലും മത്സരിക്കും
തെലങ്കാനയിലെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി അനുകൂല തരംഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ദളിത് മുഖ്യമന്ത്രി 2014ല്‍ ഉണ്ടാവുമെന്നായിരുന്നു ടിആര്‍എസ് വാഗ്ദാനം ചെയ്തിരുന്നത്. അത് നടപ്പാക്കിയില്ല. സംസ്ഥാനത്ത് കെസിആറിന്റെ ഭരണത്തില്‍ 4200 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പറഞ്ഞ ഒരു കാര്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന് സാധിച്ചിട്ടില്ലെന്നും ഷാ പറഞ്ഞു.
പ്രതിപക്ഷം കരുത്താര്‍ജിക്കുന്നു
കെസിആറിന് തൊട്ടതെല്ലാം പിഴച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപിയേക്കാളും പ്രതിപക്ഷ സഖ്യം കരുത്താര്‍ജിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് പുതുജീവന്‍ തെലങ്കാനയില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നതോടെ പലയിട്ടത്തും വോട്ടുകള്‍ ഭിന്നിച്ച് പോകും. ഇതുവഴി നേട്ടം കോണ്‍ഗ്രസിന് ലഭിക്കും. ഗ്രാമീണ മേഖലകളില്‍ കെസിആറിനെതിരെ ശക്തമായ ജനവികാരം ഉണ്ട്. പ്രധാനമായും കര്‍ഷക നയങ്ങളാണ് തിരിച്ചടിയായിരിക്കുന്നത്. നഗരങ്ങളില്‍ കോണ്‍ഗ്രസ് കെസിആറിന് തുല്യ ശക്തിയാണ്.
ടിജെഎസ് മഹാസഖ്യത്തിലേക്ക്
തെലങ്കാനയിലെ മഹാസഖ്യത്തിലേക്ക് പുതിയ പാര്‍ട്ടി കൂടി എത്തിയിരിക്കുകയാണ്. പ്രൊഫസര്‍ കോദണ്ഡറാമിന്റെ തെലങ്കാന ജന സമിതിയാണ് സഖ്യത്തിന്റെ ഭാഗമായിരിക്കുന്നത്. പ്രത്യേക സംസ്ഥാനത്തിനായി വാദിച്ചവരില്‍ പ്രധാനിയാണ് അദ്ദേഹം. ടിഡിപി, സിപിഐ എന്നീ കക്ഷികള്‍ക്ക് പുറമേയാണ് ഇവരും സഖ്യത്തിന്റെ ഭാഗമായിരിക്കുന്നത്. തെലങ്കാന സംയുക്ത സമര സമിതിയിലൂടെ പ്രത്യേക സംസ്ഥാനത്തിനായി കോദണ്ഡറാം നടത്തിയ സമരങ്ങള്‍ വലിയ ശ്രദ്ധനേടിയിരുന്നു. നേരത്തെ ചന്ദ്രശേഖര്‍ റാവുവിന്റെ അടുത്തയാളായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് കടുത്ത എതിരാളിയാണ്. ടിജെഎസ്സ് കൂടി എത്തിയതോടെ ടിആര്‍എസ്സും ചന്ദ്രശേഖര്‍ റാവുവും ശരിക്കും സമ്മര്‍ദ്ദത്തിലാണ്.
ഗോവയില്‍ അധികാര കൈമാറ്റം ആവശ്യപ്പെട്ട് എംജിപി.... മുഖ്യമന്ത്രി പദത്തിനുള്ള നീക്കം?
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കൂടുതൽ പേർക്കെതിരെ അന്വേഷണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം