പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്:കാർഡ് വേണ്ട,പണമായിട്ട് മതിയെന്ന് കേന്ദ്രം,ഡിജിറ്റലൊക്കെ പേരില്‍ മാത്രം!!
സ്ഥാനാര്‍ത്ഥികള്‍ നല്‍കേണ്ട സമർപ്പിക്കേണ്ട 15,000 രൂപ പണമായി നൽകണമെന്നും കാർഡായി നൽകരുതെന്നുമാണ് കേന്ദ്രനിർദേശം
ദില്ലി: പ്രസിഡൻറ് തിരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമർപ്പിക്കുന്നവർ പണം കറൻസിയായി നൽകണമെന്ന് കേന്ദ്രസർക്കാർ. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ ശ്രമങ്ങൾക്കിടെയാണ് കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നുള്ള ഈ നിർദേശം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ സമർപ്പിക്കേണ്ട 15,000 രൂപ പണമായി നൽകണമെന്നും കാർഡായി നൽകരുതെന്നുമാണ് കേന്ദ്രനിർദേശം.
നാമനിര്‍ദേശ പത്രികകൾക്കൊപ്പം സമര്‍പ്പിക്കുന്ന നോട്ടുകൾ പരിശോധിക്കുന്നതിനായി ബാങ്ക് അധികൃതരുടെ സാന്നിധ്യമുണ്ടാകുമെന്ന് സര്‍ക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. റിസർവ് ബാങ്കിൽ പണമടച്ചതിന്‍റെ രസീതാണ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കേണ്ടത്. ചെക്കായോ കാർഡായോ സ്ഥാനാര്‍ത്ഥികളെ പണമടയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
16 പേരാണ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ഏഴെണ്ണം മതിയായ രേഖകളില്ലാത്തതിനാല്‍ അസാധുകവായി. ശേഷിക്കുന്ന പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഈ ചട്ടങ്ങള്‍ ബാധകമായിരിക്കുക. ജൂലൈ 17 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ജൂലൈ 20നാണ് നടക്കുക.