പതിവുകളൊക്കെ തെറ്റിച്ച് ഇക്കുറി റിപ്പബ്ലിക് ദിന പരേഡ്, മുഖ്യതിഥി ഇല്ല, മോട്ടോർ സൈക്കിൾ അഭ്യാസവും ഇല്ല
ദില്ലി: 72ാമത് റിപ്പബ്ലിക് ദിന പരേഡ് മുന്‍ വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി പല പതിവുകളും ആദ്യമായി തെറ്റിയിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയ്ക്ക് മുഖ്യാതിഥി ഇല്ല. 5 ദശാബ്ദങ്ങള്‍ക്കിടെ ഇതാദ്യമായാണ് മുഖ്യാതിഥി ഇല്ലാതെ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആയിരുന്നു ഇക്കുറി റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി ആവേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. ബ്രിട്ടണില്‍ കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപകമായതോടെയാണ് തീരുമാനം. അതേസമയം ബോറിസ് ജോണ്‍സണ്‍ ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡിന്റെ പ്രധാന ആകര്‍ഷണമായ മോട്ടോള്‍ സൈക്കിളിലെ അഭ്യാസ പ്രകടനങ്ങളും ഇക്കുറി ഇല്ല. പരേഡിനുളള കാണികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇക്കുറി 25000 പേരാണ് പരേഡിന് കാഴ്ചക്കാരായി ഉണ്ടാവുക. സാധാരണ ഇത് ഒന്നരലക്ഷത്തോളമാണ്. മാത്രമല്ല ധീരതയ്ക്കുളള അവാര്‍ഡ് നേടിയവരുടേയും കുട്ടികളുടേയും പരേഡും ഇത്തവണ ഇല്ല. സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നത് കണക്കിലെടുത്താണ് പരേഡ് ഒഴിവാക്കിയിരിക്കുന്നത്.
എല്ലാവിധ കൊവിഡ് പ്രൊട്ടോക്കോളും പാലിച്ചാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിക്കുക. വിജയ് ചൗക്കില്‍ നിന്ന് രാവിലെ 9.30നാണ് പരേഡ് ആരംഭിക്കുക. ടാബ്ലോകള്‍ വിജയ് ചൊക്കില്‍ നിന്ന് റെഡ് ഫോര്‍ട്ട് റോഡിലേക്ക് നീങ്ങും. രാജ്യത്തിന്റെ സാംസ്‌ക്കാരിക പ്രൗഢിയും സാമ്പത്തിക ഉന്നതിയും പ്രതിരോധ ശക്തിയും വിളിച്ചോതുന്നതാവും 32 ടാബ്ലോകള്‍. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 17 എണ്ണവും വിവിധ മന്ത്രാലയങ്ങളില്‍ നിന്നും പാരാമിലിറ്ററി സേനയില്‍ നിന്നുമായി 9 എണ്ണവും പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 6 ടാബ്ലോകളുമാണ് രാജ്പഥില്‍ അണി നിരക്കുക.