Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത ഇറങ്ങി കളിച്ചു; വാജ്‌പേയ് പുറത്തായത് ഒരു വോട്ടിന്... ഇന്ന് കോണ്‍ഗ്രസ് ലക്ഷ്യം വേറെ

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ അനുമതി നല്‍കിയതോടെ ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന് അംഗബലത്തില്‍ ആശങ്കപ്പെടാനില്ലെങ്കിലും അടിയൊഴുക്കുകള്‍ സംഭവിക്കുമോ എന്നാണ് അറിയേണ്ടത്. അടിയൊഴുക്കുകളല്ല പ്രതിപക്ഷത്തിന്റെ ലക്ഷ്യം എന്നത് വേറെ കാര്യം.

ഇതിന് മുമ്പും രാജ്യം ഭരിച്ച സര്‍ക്കാരുകള്‍ക്കെതിരെ അവിശ്വാസ പ്രമേയം വന്നിട്ടുണ്ട്. ഇതില്‍ വ്യത്യസ്തമായത് 1999ല്‍ എബി വാജ്‌പേയ് നേതൃത്വം നല്‍കിയ സര്‍ക്കാരിനെതിരായ പ്രമേയമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം എന്നുതന്നെ പറയാം. ഒടുവില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവിശ്വാസം പാസായി. 13 ദിവസം മാത്രം ഭരിച്ച വാജ്‌പേയ് സര്‍ക്കാര്‍ നിലംപൊത്തി.

vajpay

1999 ഏപ്രില്‍ 17നാണ് അവിശ്വാസ പ്രമേയത്തിന്മേല്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നത്. സര്‍ക്കാരിനെ അനുകൂലിച്ച് 269 പേര്‍ വോട്ട് ചെയ്തു. പ്രമേയത്തെ അനുകൂലിച്ച് 270 പേരും. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ശക്തി ക്ഷയിച്ച കാലമായിരുന്നു അത്. ഒരു പാര്‍ട്ടിക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലാത്തതിനാല്‍ സര്‍ക്കാരുകള്‍ മാറിമാറി വരുന്നതിനിടെയാണ് 1999ല്‍ വാജ്‌പേയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിനെ മറിച്ചിട്ടതില്‍ പ്രധാന പങ്ക് വഹിച്ചത് അന്ന് സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന എഐഎഡിഎംകെ അധ്യക്ഷ ജയലളിതയായിരുന്നു. വാജ്‌പേയ് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം ജയലളിത നിലപാട് മാറ്റിയതാണ് തിരിച്ചടിയായത്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് അവര്‍ കൈകൊടുത്തു. ഇതോടെ സഭയിലെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും അപ്രതീക്ഷിത അടി കിട്ടി.

jayalalitha

വാജ്‌പേയ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ജയലളിത മുന്നോട്ട് വച്ച ആവശ്യം നിരാകരിച്ചതാണ് അവര്‍ മറുകണ്ടം ചാടാന്‍ കാരണം എന്നായിരുന്നു വാര്‍ത്തകള്‍. ധനവകുപ്പിലെ പ്രധാന പദവി എഐഎഡിഎംകെയ്ക്ക് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത് ലഭിക്കില്ലെന്ന് ഉറപ്പായതോടെ രാഷ്ട്രപതി കെആര്‍ നാരായണനെ കണ്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് ജയലളിത കത്ത് നല്‍കി.

ഇതോടെ വാജ്‌പേയ് സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട അവസ്ഥ വന്നു. സര്‍ക്കാരിന്റെ നില ഭദ്രമാക്കാന്‍ പ്രമോദ് മഹാജന്റെ നേതൃത്വത്തില്‍ ബിജെപി ഇറങ്ങിക്കളിച്ചു. എന്നാല്‍ വാജ്‌പേയ്, ബിജെപി, പ്രമോദ് മഹാജന്‍ എന്നിവര്‍ മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഞെട്ടുന്ന നീക്കമാണ് ജയലളിതയുടെ ഭാഗത്ത് നിന്നുണ്ടായത്.

അഞ്ച് എംപിമാരുണ്ടായിരുന്ന ബിഎസ്പി വാജ്‌പേയ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ നിലപാട് മാറിയതാണ് വാജ്‌പേയിക്ക് തിരിച്ചടിയായത്. ഇതിന് പിന്നില്‍ ജയലളിതയാണ് എന്നായിരുന്നു വാര്‍ത്തകള്‍. ബിഎസ്പി അധ്യക്ഷന്‍ കാന്‍ഷി റാമിന്റെ സെക്രട്ടറി തമിഴ്‌നാട്ടുകാരനായിരുന്നു. തോഴി ശശികലയുടെ ഭര്‍ത്താവ് നടരാജനെ ഉപയോഗിച്ച് സെക്രട്ടറിയില്‍ സമ്മര്‍ദ്ദം ചെലുത്തി ജയലളിത ബിഎസ്പിയുടെ നിലപാട് മാറ്റി എന്നായിരുന്നു സംസാരം.

നടരാജന്റെ സുഹൃത്തായിരുന്നു കാന്‍ഷി റാമിന്റെ സെക്രട്ടറി. എന്നിട്ടും സര്‍ക്കാരിന് ഒരു വോട്ട് മാത്രമാണ് വെല്ലുവിളിയായത് എന്നത് വേറെ കാര്യം. രണ്ട് വോട്ടുകള്‍ അപ്രതീക്ഷിതമായി വീണ്ടും മാറിയത് കോണ്‍ഗ്രസിനും ജയലളിതയ്ക്കും ആശ്വാസമായി. കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് വാജ്‌പേയ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, ഈ പാര്‍ട്ടിയുടെ എംപിയായ സൈഫുദ്ദീന്‍ സോസ് സര്‍ക്കാരിന് എതിരായി വോട്ട് ചെയ്തു.

ഒഡീഷയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്ന ഗിരിധാര്‍ ഗമാങ് ഒഡീഷ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും അദ്ദേഹം ലോക്‌സഭാ അംഗത്വം രാജിവച്ചിരുന്നില്ല. അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോള്‍ അദ്ദേഹം സഭയിലെത്തി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതും വാജ്‌പേയിക്ക് തിരിച്ചടിയായി. സോസിന്റെയും ഗമാങിന്റെയും അപ്രതീക്ഷിത നീക്കം വാജ്‌പേയ് സര്‍ക്കാര്‍ വീഴാന്‍ പ്രധാന കാരണമായിട്ടുണ്ട്.

പാര്‍ട്ടി തീരുമാനം ലംഘിച്ചതിന് സൈഫുദ്ദീന്‍ സോസിനെ നാഷണല്‍ കോണ്‍ഫറന്‍സ് പുറത്താക്കി. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്നത് ചരിത്രം. ഗമാങ് 2015ല്‍ ബിജെപിയില്‍ ചേര്‍ന്നു. അടുത്തിടെ അദ്ദേഹം ബിജെപി വിട്ട് ബിആര്‍എസില്‍ അംഗത്വമെടുത്തു. നേതാക്കളുടെ രാഷ്ട്രീയ നിലപാടുകള്‍ മാറിമറിഞ്ഞെങ്കിലും ഒരു വോട്ടിന് വാജ്‌പേയി സര്‍ക്കാര്‍ നിലംപൊത്തി എന്നത് ചരിത്രത്തിന്റെ ഭാഗമായി.

modi

അവിശ്വാസ പ്രമേയം പാസായതോടെ വാജ്‌പേയ് രാജിവച്ചു. പിന്നീട് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപിയുടെ നേതൃത്വത്തില്‍ തന്നെ സര്‍ക്കാര്‍ അധികാരത്തിലെത്തി. 2003ല്‍ വീണ്ടും പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നെങ്കിലും വിജയിച്ചില്ല. പക്ഷേ, അക്കാലത്ത് നടന്ന നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനാണ് രാജ്യം സാക്ഷിയായത്.

ഇപ്പോള്‍ വന്നിട്ടുള്ള അവിശ്വാസ പ്രമേയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ആശങ്കയ്ക്ക് വകയില്ല. പ്രമേയം പാസാകുമെന്ന് പ്രതിപക്ഷവും കരുതുന്നില്ല. പക്ഷേ, മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രമേയം സമര്‍പ്പിച്ചിരിക്കുന്നത്. നരേന്ദ്ര മോദി മൗനം വെടിഞ്ഞ് സഭയില്‍ പ്രതികരിക്കണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വരും. കാരണം അവിശ്വാസ പ്രമേയത്തിന് മറുപടി പറയേണ്ടത് പ്രധാനമന്ത്രിയാണ്. അതുതന്നെയാണ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചതും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+