കോ-വാക്സിന്‍ ഓഗസ്റ്റ് 15 ന് മുമ്പില്ല; 2021നു മുമ്പ് വാക്സിൻ തയ്യാറാകില്ലെന്ന് ശാസ്ത്രമന്ത്രാലയം
ദില്ലി: ഈ വര്‍ഷം ഓഗസ്റ്റ് 15 നുള്ളില്‍ കോവിഡിനെതിരേയുള്ള വാക്സിന്‍ പുറത്തിറക്കുമെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) അവകാശവാദം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഐസിഎംആറിന്‍റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായ വിശദീകരണമാണ് കേന്ദ്ര ശാസ്ത്ര മന്ത്രാലയം നല്‍കുന്നത്.
കോവിഡിനെതിരേയുള്ള ഇന്ത്യൻ വാക്സിനുകളായ COVAXIN, ZyCov-D എന്നിവയ്ക്കൊപ്പം 140 വാക്സിൻ അപേക്ഷകരിൽ 11 പേരും മനുഷ്യരിൽ വാക്സിൻ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ, ഈ വാക്സിനുകളിൽ ഒന്നും തന്നെ 2021 ന് മുമ്പ് ആളുകളുടെ സാധാരണ ഗതിയിലുള്ള ഉപയോഗത്തിന് തയ്യാറാകില്ലെന്നാണ് കേന്ദ്ര ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കുന്നത്.
ഒന്നേകാല്‍ വര്‍ഷമായിരുന്നു കോവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണത്തിന് ഭാരത് ബയോടെ ആവശ്യപ്പെടിരുന്നത്. ക്ലിനിക്കൽ ട്രയൽ റജിസ്ട്രി ഓഫ് ഇന്ത്യയിൽ (സിടിആർഐ) നൽകിയ വിവരങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. പരീക്ഷണത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള തുടർനടപടികൾക്കു മാത്രം 6 മാസം വേണ്ടി വരുമെന്നും സര്‍ക്കാര്‍ രേഖയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം നിലനില്‍ക്കെയായിരുന്നു ഓഗസ്റ്റ് 15നുള്ളിൽ വാക്സിൻ പുറത്തിറക്കുമെന്ന ഐസിഎംആർ അവകാശവാദം.
ഐസിഎംആറിന്‍റെ ഈ വാദം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇത്തരത്തിലൊരു തീയ്യതി നിശ്ചയിച്ചത് മോദി സർക്കാരിന് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
കോട്ടയത്തെ കരുത്തര്‍ ആര്; കണക്കുകള്‍ പറയുന്നത് കോണ്‍ഗ്രസെന്ന്, അറിയാം അംഗബലം