ഫാറൂഖ് അബ്ദുളളയും ഒമറും രാജ്യം വിട്ട് ലണ്ടനിലേക്ക് പോകണം, മോചിപ്പിക്കാൻ ഉപാധികൾ, തളളി പാർട്ടി!
Recommended Video
ശ്രീനഗര്‍: അഞ്ച് മാസത്തിലധികമായി മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുളള പ്രധാന നേതാക്കളെല്ലാം കശ്മീരില്‍ തടങ്കലില്‍ കഴിയുകയാണ്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് അനുവദിച്ചിട്ടുളള പ്രത്യേക പദവി നീക്കം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്.
വന്‍ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നുവെങ്കിലും നേതാക്കളെ പൂര്‍ണമായും വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഫാറൂഖ് അബ്ദുളളയും ഒമര്‍ അബ്ദുളളയും അടക്കമുളള നേതാക്കളെ വിട്ടയക്കണമെങ്കില്‍ അവര്‍ കശ്മീര്‍ വിടണം എന്നതടക്കമുളള ഉപാധികള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒത്തുതീര്‍പ്പ് നീക്കം വിവാദമായതോടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
മാസങ്ങളായി തടങ്കലിൽ
കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുന്ന നീക്കത്തിന് മുന്നോടിയായിട്ടാണ് ഫറൂഖ് അബ്ദുളള, ഒമര്‍ അബ്ദുളള, മെഹ്ബൂബ മുഫ്തി, യൂസഫ് തരിഗാമി അടക്കമുളള പ്രമുഖ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് അടക്കമുളള സേവനങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്തു. കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
5 നേതാക്കളെ വിട്ടയച്ചു
വീട്ടുതടങ്കലില്‍ ആയിരുന്ന അഞ്ച് നേതാക്കളെ ഡിസംബര്‍ 31ന് വിട്ടയച്ചിരുന്നു. സഹൂര്‍ മിര്‍, ഇഷ്ഫാക്ക് ജബ്ബാര്‍, യാസിര്‍ രേഷി, ഗുലാം നബി, ബഷീര്‍ മിര്‍ എന്നീ പിഡിപി നേതാക്കളാണ് മോചിതരായത്. തടവില്‍ തുടരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുളള, ഒമര്‍ അബ്ദുളള എന്നിവരെ ഉപാധികളോടെ വിട്ടയക്കാം എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
രാജ്യം വിട്ട് പോകണം
ഇരുനേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നും രാജ്യം വിട്ട് ബ്രിട്ടനിലേക്ക് പോകണം എന്നുമാണ് ഉപാധി എന്നാണ് വാര്‍ത്തകള്‍. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണോ എന്ന് സര്‍ക്കാര്‍ ആരാഞ്ഞതായും നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വം ഉപാധികള്‍ അംഗീകരിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വം തളളിക്കളഞ്ഞിരിക്കുകയാണ്.
നിഷേധിച്ച് പാർട്ടി
ഫാറൂഖ് അബ്ദുളളയും ഒമര്‍ അബ്ദുളളയും കശ്മീര്‍ വിട്ട് പോകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. ഇക്കാര്യം വിശദമാക്കി പാര്‍ട്ടി നേതൃത്വം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഉപാധികളൊന്നും ഇല്ലാതെ തന്നെ നേതാക്കളെ വിട്ടയക്കണമെന്ന് പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉപാധികള്‍ അംഗീകരിച്ചതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടി നേതാക്കള്‍ തളളിക്കളഞ്ഞു.
ഉപാധികൾ അംഗീകരിക്കില്ല
ഒരു ഉപാധിയും തങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ലെന്നും ഇനി അതുണ്ടായാലും അംഗീകരിക്കില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. ഫറൂഖും ഒമറും അടക്കം എല്ലാ നേതാക്കളേയും വിട്ടയക്കണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. 81കാരനായ ഫറൂഖ് അബ്ദുളള ശ്രീനഗറിലെ വീട്ടിലും മകന്‍ ഒമര്‍ അബ്ദുളള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലുമാണ് തടങ്കലില്‍ ഉളളത്.