മന്ത്രിസഭാ യോഗത്തില്‍ എസ്ഡിപിഐ പ്രധാന ചര്‍ച്ച; നിരോധന വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം
ബെംഗളൂരു: ഈ മാസം 11ന് ബെംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ നിരോധിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ തീരുമാനമില്ലാതെ കര്‍ണാടക സര്‍ക്കാര്‍. സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് നേരത്തെ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് ആരോപിച്ചിരുന്നു. സംഘടനക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് മന്ത്രിസഭാ യോഗ ശേഷം നിയമ മന്ത്രി ജെസി മധുസ്വാമി പറഞ്ഞത് മറിച്ചാണ്.
മന്ത്രിസഭാ യോഗത്തില്‍ എസ്ഡിപിഐ, ബെംഗളൂരു സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും പാര്‍ട്ടിയെ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും മധുസ്വാമി മന്ത്രിസഭാ യോഗ ശേഷം പറഞ്ഞു.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തു. ഇനി ചര്‍ച്ച ആവശ്യമില്ല. അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ പുതിയ നിയമ നിര്‍മാണം ഇതുസംബന്ധിച്ച് നടത്തുമെന്നും മധുസ്വാമി പറഞ്ഞു.
ബെംഗളൂരു സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ ശക്തമായ നടപടി വേണമെന്നും നിരോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം എന്നാണ് സൂചന.
ആഗസ്റ്റ് 11ന് രാത്രി ബെംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പോലീസിന്റെ വെടിയേറ്റ് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ ആണ് അക്രമം നടത്തിയത് എന്നതിന് വീഡിയോ തെളിവുണ്ടെന്നാണ് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് തൊട്ടടുത്ത ദിവസം പറഞ്ഞത്. എന്നാല്‍ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും പോലീസിന്റെ അനാസ്ഥയാണ് സംഘര്‍ഷം രൂക്ഷമാക്കിയതെന്നുമാണ് എസ്ഡിപിഐ നേതൃത്വം പറഞ്ഞത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് സംഘര്‍ഷത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടി
പ്രതിസന്ധിയില്‍ ആടിയുലഞ്ഞ് കുവൈത്ത്; ശമ്പളം നല്‍കാന്‍ പോലും പണില്ല, വെളിപ്പെടുത്തി മന്ത്രി
തരൂരിന് പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി;അദാനിയുടെ പേ റോളില്‍ ഇടം പിടിക്കണ്ട ബാധ്യത കോൺഗ്രസിനില്ല