ദില്ലിയിയിൽ 23 ഇടങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ: കർശന പ്രവേശന വിലക്ക്, മാലിന്യം ശേഖരിക്കാൻ പിപിഇ കിറ്റ്
ദില്ലി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ബുധനാഴ്ചയാണ് ദില്ലി സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. കൊറോണ വൈറസിന്റെ ഹോട്ട്സ്പോട്ടുകളെന്ന് കണ്ടെത്തിയ 23 ഇടങ്ങളിലാണ് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രാബല്യത്തിലുള്ളത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത 93 കേസുകൾ ഉൾപ്പെടെ 669 കേസുളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബുധനാഴ്ച ലോക്ക് ഡൌൺ പ്രഖ്യാപിച്ച 20 ഇടങ്ങൾക്ക് പുറമേ ബെംഗാളി മാർക്കറ്റ്, സർദാർ ആൻഡ് മോട്ടി ബാഗ് എന്നിവിടങ്ങളിലും ലോക്ക് ദില്ലി അധികൃതർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. പിപിഇ കിറ്റ് ധരിച്ചവരെ മാത്രമേ തലസ്ഥാനത്ത് മാലിന്യം ശേഖരിക്കാൻ അനുവദിക്കുന്നുള്ളൂ. പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർ മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
കൊവിഡ് രോഗിയെ അബദ്ധത്തിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു! പരക്കം പാഞ്ഞ് പോലീസ്, ആശങ്ക!
കാൽനടയാത്രക്കാർക്കും അനുമതിയില്ല
ധ്വാരക സെക്ടർ 11ൽ ഉൾപ്പെടുന്ന ഷാജഹാനാബാദ് അപ്പാർട്ട്മെന്റ്സിൽ കൊറോണ വ്യാപനം തടയുന്നതിനായി എല്ലാ തരത്തിലുള്ള ഗതാഗതവും നിർത്തലാക്കിയിട്ടുണ്ട്. അനുനശീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ഹൌസിംഗ് സൊസൈറ്റികളുടെ ഗേറ്റുകൾ പോലും പൂട്ടിയിട്ട നിലയിലാണുള്ളത്. വാഹനങ്ങൾക്ക് പുറമേ കാൽനടയാത്രക്കാർക്ക് പോലും ഈ പ്രദേശങ്ങളിലേക്ക് പ്രവേശനമില്ല. കൂടാതെ ഇവിടെ പുറത്തേക്ക് പോകുന്നതിനും ബുധനാഴ്ച മുതൽ അനുമതിയില്ല. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന കർശന നിർദേശമാണ് അധികൃതർ നൽകുന്നത്.
ബംഗാളി മാർക്കറ്റ് അടച്ചുപൂട്ടി
ഏറ്റവും ഒടുവിലാണ് തലസ്ഥാന നഗരിയിലെ ബംഗാളി മാർക്കറ്റിന് അധികൃതർ താഴിട്ടത്. പ്രദേശത്ത് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ബംഗാളി മാർക്കറ്റിന് പുറമേ ബാബർ റോഡ്, തൊഡാർമൽ റോഡ്, ബാബർലൈൻ, സ്കൂൾ എന്നിവ അടച്ചുപൂട്ടി സീലുവെച്ചത്. ലോക്ക് ഡൌൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യ വസ്തുുക്കൾ ലഭ്യമാക്കുന്നതിനായി ചില ഫോൺ നമ്പറുകളും നൽകിയിട്ടുണ്ട്. ആവശ്യമുള്ള സാധനങ്ങൾ ഫോണിൽ വിളിച്ച് ആവശ്യപ്പെടുന്നതിന് അനുസരിച്ച് എത്തിച്ചു നൽകാനും ദില്ലി പോലീസ് സംവിധാനമൊരുക്കിയിട്ടുണ്ട്. ബാങ്കുകൾ, പലചരക്കുകടകൾ എന്നിവയെ അവശ്യ സേവനമായി കണക്കാക്കി ലോക്ക് ഡൌണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷണം, മരുന്ന് എന്നിവ സർക്കാർ ഉദ്യോഗസ്ഥർ ഹോം ഡെലിവറിയായി എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
ദിൽഷാദ് ബാഗിൽ നിയന്ത്രണങ്ങൾ
ദില്ലിയിൽ തബ്ലീഗ് സമ്മേളനത്തിന് വേദിയായ നിസാമുദ്ദീൻ, സൌത്ത് മോത്തി ബാഗ്, ദിൽഷാദ് ഗാർഡൻ എന്നീ സ്ഥലങ്ങളും ദില്ലി സർക്കാരിന്റെ ഹോട്ട് സ്പോട്ട് പട്ടികയിലുണ്ട്. ദില്ലിയിൽ പത്താമത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ദിൽഷാദ് ഗാർഡൻ സ്വദേശിനിക്കാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇവർക്ക് രോഗം ബാധിച്ചതോടെ ഇവരെ ചികിത്സിച്ച മൊഹല്ലാ ക്ലിനിക്ക് ഡോക്ടർക്കും കുടുംബാംഗങ്ങൾക്കും രോഗം പകരുകയായിരുന്നു. ഇതേ പ്രദേശത്തെ ദില്ലി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 20 ഓളം ജീവനക്കാർക്കും കൊറോണ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിൽ ഒമ്പതുപേർ മലയാളി നഴ്സുമാരാണ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ദില്ലിയിൽ കർശന നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്. ദില്ലി എയിംസിലെ ശുചീകരണ തൊഴിലാളിയായ മോത്തി ബാഗ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടോയെണ് ചേരി പ്രദേശമായ മോത്തി ബാഗിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുന്നത്.
നിസാമുദ്ദീനിൽ ലോക്ക് ഡൌൺ
മാർച്ച് 28നാണ് നിസാമുദ്ദീനിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നത്. ദില്ലിയിൽ മാത്രം നിസാമുദ്ദീനുമായി ബന്ധപ്പെട്ട് 300 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ നേരത്തെ നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന ബോഗൽ. ലോധി കോളനി, ജങ്പുര എക്സ്റ്റൻഷൻ എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസ് ഭീഷണിയോടെ ദില്ലിയിലെ നിസാമുദ്ദീൻ ദർഗ്ഗയും അടച്ചിട്ടിട്ടുണ്ട്.
Recommended Video
23 ഇടങ്ങളിൽ ലോക്ക് ഡൌൺ
മാളവ്യനഗർ ഗാന്ധി പാർക്ക്, സംഗം വിഹാർ എൽ1 ഗല്ലി നമ്പർ 1, ദ്വാരക സെക്ടർ 11 ഷാജഹാനാബാദ് സൊസൈറ്റി, ദിൻപൂർ വില്ലേജ്, നിസാമുദ്ദീൻ മർക്കസ് മസ്ജിദ് നിസാമുദ്ദീൻ ബസ്തി, നിസാമുദ്ദീൻ വെസ്റ്റ് ( ജി ആൻഡ് ഡി ബ്ലോക്ക്), ജഹാംഗീർപുരി ബി ബ്ലോക്ക്, കല്യാൺപുരി ഗല്ലി നമ്പർ 14, വസുന്ധരാ എൻക്ലേവ് മൻസാ അപ്പാർട്ട്മെന്റ്, ഖിച്ചിർപൂർ ഹൌസ് നമ്പർ 5/387 ഉൾപ്പെടുന്ന മൂന്ന് ഗല്ലികൾ, പാണ്ഡവ് നഗർ ഗല്ലി നമ്പർ 9, മയൂർ വിഹാർ ഫേസ് 1 എക്സ്റ്റൻഷൻ വർധമാൻ അപ്പാർട്ട്മെന്റ്, പട്പട്ഗഞ്ച് മയൂർധ്വജ് അപ്പാർട്ട്മെന്റ്, കിഷൻ കുഞ്ച് എക്സ്റ്റൻഷൻ ഗല്ലി നമ്പർ 4, വെസ്റ്റ് വിനോദ് നഗർ ഗഞ്ചി 5 എ ബ്ലോക്ക്, ദിൽഷാദ് ഗാർഡൻ ജെ, കെ, എൽ, എച്ച്, പോക്കറ്റ്, സീമാപുരി ജി, എച്ച്, ജെ ബ്ലോക്ക്, ദിൽഷാദ് കോളനി എഫ്- 70- 90 വരെയുള്ള ബ്ലോക്ക്, ജിൽമിൽ കോളനി, പ്രതാപ് ഖണ്ഡ് എന്നിവിടങ്ങളിലാണ് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്.