തുടർച്ചയായ പാക് പ്രകോപനം; വാഗാ അതിർത്തിയിൽ ഇൗദ് മധുരം കൈമാറിയില്ല
കശ്മീർ: ഇൗദ് ദിനത്തിലും അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. രജൗരി ജില്ലയിലുണ്ടായ പാക് വെടിവെയ്പ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. മണിപ്പൂർ സ്വദേശിയായ ബികാസ് ഗുരാങ്ങ്(21) ആണ് കൊല്ലപ്പെട്ടത്. നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയിൽ പ്രകോപനം ഇല്ലാതെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു. നാല് ദിവസം മുൻപും ഇതേ മേഖലയിൽ ഒരു അസിസ്റ്റന്റ് കമാൻഡർ ഉൾപ്പെടെ 4 ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.ലസ്ജനിൽ നടന്ന വെടിവെയ്പ്പിൽ ഒരു ജവാന് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്.അതേസമയം കശ്മീർ താഴ്വരയിൽ പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗ്രേനേഡ് പൊട്ടിത്തെറിച്ച് ഒരു യുവാവ് മരിച്ചു.
തുടർച്ചയായ പാക് പ്രകോപനത്തെ തുടർന്ന് വാഗാ അതിർത്തിയിൽ പരസ്പരം മധുരം കൈമാറാതെയായിരുന്നു ഇന്ത്യാ-പാക് സൈനികരുടെ ഇൗദ് ആഘോഷം. തുടർച്ചയായ കാരാർ ലംഘനത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയാണ്. ഇതേ തുടർന്നാണ് മധുരം കൈമാറേണ്ടെന്ന് ഇരുസേനയും തീരുമാനിച്ചത്. സമാന സാഹചര്യം മൂലം കഴിഞ്ഞ വർഷവും മധുരം കൈമാറിയിരുന്നില്ല .
റംസാൻ മാസത്തിൽ വെടിനിർത്തൽ കരാർലംഘനം പാടില്ലെന്ന ശക്തമായ നിർദ്ദേശമാണ് കേന്ദ്രസർക്കാർ നൽകിയിരുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടായിട്ടില്ല. എന്നാൽ പാകിസ്ഥാൻരെ നടപടി വഞ്ചനാപരമാണെന്ന് ബി എസ് എഫ് അഡീഷണൽ ഡയറക്ടർ കമാൽ നയൻ പ്രതികരിച്ചു. വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലൂടെ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തെ പാകിസ്ഥാൻ സഹായിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.2018ൽ ഇതുവരെ 1000ൽ അധികം കരാർ ലംഘനമാണ് പാകിസ്ഥാൻ നടത്തിയിട്ടുള്ളത്. പാകിസ്ഥാൻ സൈന്യത്തിന്റെ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും ഭയന്ന് നാൽപ്പതിനായിരത്തിൽ അധികം ആളുകളാണ് കഴിഞ്ഞമാസം മാത്രം ഒഴിഞ്ഞുപോയത്.