കൈവിരലില്ല.. കണ്ണിന് കാഴ്ചയും.. ആധാറില്ലാത്തതിനാൽ പെൻഷനുമില്ല.. ദുരിതത്തിൽ കുഷ്ഠരോഗിയായ വൃദ്ധ
ബെംഗളൂരു: ആധാറിന്റെ ഗുണങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും അതിന്റെ ദുരിതം അനുഭവിക്കുന്നവരെ കണക്കിലെടുക്കുന്നതേ ഇല്ല. ആധാറിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ പോലുമുണ്ടാകും ഉള്‍നാടുകളില്‍ എന്നതൊരു അതിശയോക്തിയല്ല. റേഷന്‍ ലഭിക്കണമെങ്കിലും പെന്‍ഷന്‍ ലഭിക്കണമെങ്കിലും ഇന്ന് ആധാര്‍ വേണം. ആധാറില്ലാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ട് മരണം പോലും സംഭവിച്ചിട്ടുണ്ട് രാജ്യത്ത്. കര്‍ണാടകയിലെ സജിദ ബീഗം എന്ന 65കാരി ആധാര്‍ മൂലം അനുഭവിക്കുന്ന ദുരിതം ചെറുതല്ല. കുഷ്ഠരോഗിയായ സജിദ പത്ത് വര്‍ഷമായി മഗഡി റോഡിലെ കുഷ്ഠരോഗികള്‍ക്കായുള്ള ആശുപത്രിയിലാണ്. വീട്ടുകാര്‍ ഉപേക്ഷിച്ച ഈ വൃദ്ധയ്ക്ക് ആകെയുള്ള ആശ്വാസം മാസത്തില്‍ കിട്ടുന്ന പതിനായിരം രൂപയുടെ പെന്‍ഷന്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി പെന്‍ഷന്‍ നിലച്ചിട്ട്. ആധാറാണ് സജിദയുടെ ജീവിതത്തില്‍ വില്ലനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സൂരജ്, നിങ്ങൾ ഭീരുവാകരുത്, വർഗീയവാദികൾ തക്കം പാർത്തിരിക്കുന്നു.. സൂരജിന് ഫിറോസിന്റെ കട്ടസപ്പോർട്ട്
കഴിഞ്ഞ ഓഗസ്റ്റില്‍ രാജാജി നഗര്‍ ഡെപ്യൂട്ടി തഹസില്‍ദാരില്‍ നിന്നും സജിദയ്ക്ക് ഒരറിയിപ്പ് ലഭിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ ഏഴ് ദിവസത്തിനകം പെന്‍ഷന്‍ നിലയ്ക്കും എന്നായിരുന്നു അറിയിപ്പ്. കുഷ്ഠരോഗത്തെ തുടര്‍ന്ന് സജിദയുടെ കൈവിരലുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. മാത്രമല്ല രണ്ട് കണ്ണിനും കാഴ്ചയുമില്ല. വിരലടയാളവും ഐറിസ് സ്‌കാനും ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് നിര്‍ബന്ധമാണ്. ഇത് രണ്ടും സജിദയുടെ കാര്യത്തില്‍ സാധ്യവുമല്ല. ബയോമെട്രിക് പരിശോധയില്‍ നിന്നും സജിദയെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ആധാര്‍ അധികൃതര്‍ക്ക് കത്തെഴുതിയിരിക്കുകയാണ്. സജിദയുടെ മാത്രം അവസ്ഥയല്ല ഇത്. ഇതേ ആശുപത്രിയിലെ പത്തോളം രോഗികള്‍ക്ക് ആധാര്‍ കാര്‍ഡില്ല. ഇത്തരം വൈകല്യമുള്ളവര്‍ക്കും ആധാര്‍ എടുക്കാനാവും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മെഷീന് തിരിച്ചറിയാന്‍ സാധിക്കുന്ന അടയാളങ്ങള്‍ മതിയാവും ആധാറെടുക്കാന്‍ എന്നാണ് വിശദീകരണം.