'നിശബ്ദരാക്കാനാവില്ല', യോഗി കെട്ടിയ കോട്ട പൊളിച്ച് പ്രിയങ്കയും രാഹുലും, കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം
ലഖ്‌നൗ: കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഹത്രാസിലെ വീട്ടില്‍ എത്താനായത് കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ വിജയമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും യാത്ര മുടക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിരുന്നു.
എന്നാല്‍ പിന്നോട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ഉറച്ച തീരുമാനത്തിന് മുന്നില്‍ യോഗിക്ക് മുട്ട് മടക്കേണ്ടി വന്നു. ഹത്രാസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രാഹുലും പ്രിയങ്കയും ബിജെപി സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...
ഏഴരയോടെ ഹത്രാസിൽ
നോയ്ഡയില്‍ ഏറെ നേരം നീണ്ട് നിന്ന നാടകീയതകള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കം അഞ്ച് പേര്‍ക്ക് ഹത്രാസിലേക്കുളള യാത്രാനുമതി ജില്ലാ ഭരണകൂടം നല്‍കിയത്. രാത്രി ഏഴരയോടെ രാഹുലും പ്രിയങ്കയും ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. വന്‍ സുരക്ഷാ സന്നാഹനത്തിന് നടുവില്‍ രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വേദനകള്‍ കേട്ടു.
കണ്ണീരോടെ കുടുംബം
തങ്ങള്‍ നേരിട്ട ക്രൂരതകള്‍ ഹത്രാസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും രാഹുലിനും പ്രിയങ്കയ്ക്കും മുന്നില്‍ കണ്ണീരോടെ വിവരിച്ചു. കോണ്‍ഗ്രസ് സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി, മുകുള്‍ വാസ്‌നിക് എന്നീ നേതാക്കളാണ് രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം ഹത്രാസിലെത്തിയത്.
എട്ടരയോടെ മടക്കം
അധിക നേരം ഹത്രാസില്‍ ചിലവഴിക്കരുത് എന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യരുത് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ പോലീസ് നിബന്ധന വെച്ചിരുന്നു. ഇത് പ്രകാരം രാഹുലും പ്രിയങ്കയും എട്ടരയോടെ ഹത്രാസില്‍ നിന്ന് മടങ്ങി. ഒരു മണിക്കൂറോളമാണ് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ ചിലവഴിച്ചത്.
കോണ്‍ഗ്രസ് കുടുംബത്തിനൊപ്പം
കോണ്‍ഗ്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണെന്നും കുടുംബത്തിനൊപ്പം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ പറഞ്ഞു. ലോകത്തുളള ഒരു ശക്തിക്കും ഈ ശബ്ദത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
കുടുംബത്തിന് സുരക്ഷ ആവശ്യമുണ്ട്
പെണ്‍കുട്ടിയുടെ അമ്മയുമായി തനിച്ച് സംസാരിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചത് കുടുംബത്തിന് സുരക്ഷ ആവശ്യമുണ്ട് എന്നാണ്. സ്വന്തം മകളെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും ആ കുടുംബത്തിന് അവസരം ലഭിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞു. തന്റെ ഉത്തരവാദിത്തങ്ങള്‍ എന്താണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മനസ്സിലാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
തങ്ങള്‍ പോരാട്ടം തുടരും
ഈ സമയം വരെയും പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്നും തങ്ങള്‍ പോരാട്ടം തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഇത്തരം അനീതികള്‍ നടക്കുമ്പോള്‍ നീതി ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ തങ്ങള്‍ അവിടെ ഉണ്ടാകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
ആശ്വസിപ്പിക്കാൻ വാക്കുകളില്ല
കൂടിക്കാഴ്ചയ്ക്ക് തൊട്ട് പിറകെ കെസി വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' രാഹുൽ ഗാന്ധി ആ കുടുംബത്തെ നെഞ്ചോടു ചേർത്തു. പിച്ചിചീന്തപ്പെട്ട മകളെ അവസാനമായി ഒരു നോക്കു കാണാൻ പോലുമാവാത്ത വേദനയിൽ നീറുന്ന ആ അമ്മയുടെ ഇനിയും വറ്റാത്ത കണ്ണീർ തുടച്ച് പ്രിയങ്കാ ഗാന്ധി. ആ പെൺകുട്ടിയും കുടുംബവും അനുഭവിച്ച പീഡനങ്ങളും ക്രൂരതകളും എണ്ണിയെണ്ണിപ്പറയുമ്പോൾ ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് വാക്കുകളില്ലായിരുന്നു.
ഇനി നീതിക്കായാണ് പോരാട്ടം
മനുഷ്യത്വം മരിച്ചിട്ടില്ലാത്തവരുടെ നെഞ്ചു പിളർന്നു പോകുന്ന തേങ്ങലുകൾക്കാണ് ഹത്രാസിൽ ഇന്നു സാക്ഷ്യം വഹിച്ചത്. നിങ്ങൾ ഒരിയ്ക്കലും ഒറ്റയ്ക്കാവില്ലെന്നുറപ്പു നൽകിയാണ് ഞങ്ങൾ മടങ്ങിയത്. ആ മകൾക്ക് നീതി ലഭിക്കും വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒപ്പമുണ്ടാകും. രാജ്യത്തെ, വർഗ്ഗീയ തിമിരം ബാധിച്ചിട്ടില്ലാത്ത കോടാനുകോടി ജനങ്ങളുടെ പ്രാർത്ഥനകളുണ്ടാകും. ഇനി നീതിക്കായാണ് പോരാട്ടം''.