ബെല്‍ഗാവി ജില്ല വിട്ടുതരണമെന്ന് മഹാരാഷ്ട്ര; ചുട്ട മറുപടി നല്കി യെഡിയൂരപ്പ, അതിര്‍ത്തി പോര് രൂക്ഷം
ബെംഗളൂരു/മുംബൈ: മഹാരാഷ്ട്രയും കര്‍ണാടകയും തമ്മില്‍ അതിര്‍ത്തി പോര് രൂക്ഷമാകുന്നു. കര്‍ണാടക സംസ്ഥാനത്തെ ബെലഗാവി ജില്ല മഹാരാഷ്ട്രയുടെ ഭാഗമാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. അല്ലെന്ന് കര്‍ണാടകവും വാദിക്കുന്നു. ഇരുസംസ്ഥാനങ്ങളും ഉള്‍പ്പെട്ട അതിര്‍ത്തി തര്‍ക്ക കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
അതിനിടെയാണ് കഴിഞ്ഞദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീണ്ടും ആവശ്യവുമായി രംഗത്തുവന്നത്. ഇതിന് ശക്തമായ ഭാഷയില്‍ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ മറുപടി നല്കി. കര്‍ണാടകത്തില്‍ നിന്നുള്ള വാഹനങ്ങള്‍ മഹാരാഷ്ട്രയില്‍ തടഞ്ഞു. സിനിമാ പ്രദര്‍ശനവും തടഞ്ഞു. ഉദ്ധവ് താക്കറെ രണ്ടു മന്ത്രിമാര്‍ക്ക് ഈ വിഷയത്തില്‍ പ്രത്യേക ചുമതല നല്കി. വിശദാംശങ്ങള്‍...
അതിര്‍ത്തി ജില്ല
മഹാരാഷ്ട്രയുടെയും കര്‍ണാടകയുടെയും അതിര്‍ത്തി ജില്ലയാണ് കര്‍ണാകടയിലെ ബെലഗാവി. മറാഠി ഭാഷ സംസാരിക്കുന്നവര്‍ ഏറെയുണ്ട് ഇവിടെ. ഈ മേഖല മഹാരാഷ്ട്രയുടെതാണെന്നും വിട്ടുതരണമെന്നുമാണ് മഹാരാഷ്ട്രയുടെ ഏറെ കാലമായുള്ള വാദം. ഇക്കാര്യം കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആവശ്യപ്പെട്ടു.
ശക്തമായ മറുപടി
ഉദ്ധവ് താക്കറെക്ക് ശക്തമായ മറുപടി നല്കി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രംഗത്തുവന്നു. ബെലഗാവി തങ്ങളുടെതാണെന്നും ഒരിഞ്ചു ഭൂമി പോലും വിട്ടുതരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാജന് കമ്മീഷന് റിപ്പോര്‍ട്ട് മറക്കരുതെന്നും ഉദ്ധവ് താക്കറെ രാഷ്ട്രീയം കളിക്കുകയാണെന്നും യെഡിയൂരപ്പ കുറ്റപ്പെടുത്തി.
ജനങ്ങളില്‍ ആശങ്ക
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ജനങ്ങളില്‍ ആശങ്കയുണ്ടാക്കുകയാണ് ഉദ്ധവ് താക്കറെ. അപലപനീയമായ നീക്കമാണിത്. കര്‍ണാടകത്തിന്റെ ഒരിഞ്ചു ഭൂമി പോലും ഒരിക്കലും വിട്ടുതരില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. മറാഠി, കന്നഡ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ അകല്ച്ചയുണ്ടാക്കാന് മാത്രമേ പ്രശ്നം ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് ഭരണകാലത്ത്
ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ റസിഡന്‍സിക്ക് കീഴിലായിരുന്നു ബെലഗാവി. സ്വാതന്ത്ര്യത്തിന് ശേഷം ഇത് കര്‍ണാടകയിലാണ് ഉള്‍പ്പെട്ടത്. മറാഠി ഭാഷ സംസാരിക്കുന്നവര്‍ ഏറെയുള്ള ഈ പ്രദേശം തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു മഹാരാഷ്ട്ര വാദിക്കുന്നു. ഇക്കാര്യത്തില്‍ വന്‍ പ്രക്ഷോഭങ്ങളും നടന്നിരുന്നു.
വിഷയം സുപ്രീംകോടതിയില്‍
മഹാരാഷ്ട്ര സര്‍ക്കാര്‍ 2006ല്‍ വിഷയം സുപ്രീംകോടതിയില്‍ ഉന്നയിച്ചിരുന്നു. തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്. വിധി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെയാണ് ഉദ്ധവ് താക്കറെ വിവാദം വീണ്ടും എടുത്തിട്ടത്. കേസ് നടപടികള്‍ വേഗത്തിലാക്കാന്‍ രണ്ടു മന്ത്രിമാരെ ഉദ്ധവ് ചുമതലപ്പെടുത്തി.
അതിര്‍ത്തിയില്‍ പ്രതിഷേധം
ഛഗന്‍ ഭുജ്ബല്‍, ഏക്നാഥ് ഷിന്‍ഡെ എന്നീ മന്ത്രിമാര്‍ക്കാണ് ഉദ്ധവ് താക്കറെ വിഷയത്തിന്റെ ചുമതല നല്‍കിയത്. ബെലഗാവി തിരിച്ചുപിടിക്കുന്നതിനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് മന്ത്രിമാരുടെ ചുമതല. ഞായറാഴ്ച അതിര്‍ത്തിയില്‍ വന്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു.
ബസ് സര്‍വീസ് മുടങ്ങി
മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് ദിവസേന ഒട്ടേറെ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഞായറാഴ്ച പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങി. കര്‍ണാടകയില്‍ നിന്നുള്ള ബസുകള്‍ സര്‍വീസ് നടത്തിയില്ല. തിങ്കളാഴ്ച ഭാഗികമായി സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.
സിനിമകള്‍ പ്രദര്‍ശിപ്പിച്ചില്ല
ഞായറാഴ്ച കോല്‍ഹാപൂരില്‍ ശിവസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. യെഡിയൂരപ്പയുടെയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയുടെയും കോലം കത്തിച്ചു. കന്നഡ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും ശിവസേന പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.
ബോംബെ റസിന്‍ഡന്‍സിയിലെ പ്രദേശങ്ങള്‍
ബോംബെ റസിഡന്‍സിയുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ മഹാരാഷ്ട്രയില്‍ വേണമെന്നാണ് ശിവസേനയുടെ ആവശ്യം. മഹാരാഷ്ട്ര, ഗുജറാത്ത്, വടക്കന്‍ കര്‍ണാടക എന്നീ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് ബോംബെ റസിന്‍ഡന്‍സി. സ്വാതന്ത്ര്യത്തിന് ശേഷം ബെല്‍ഗാം ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായി.
മാറി മറിഞ്ഞെത്തിയത് കര്‍ണാടകത്തില്‍
1948ല്‍ ബെല്‍ഗാം മുന്‍സിപ്പാലിറ്റി നിര്‍ദിഷ്ട സംയുക്ത മഹാാരഷ്ട്ര സംസ്ഥാനത്തിന്റെ ഭാഗമാക്കണം എന്ന് മറാഠി സംസാരിക്കുന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. 1956ലാണ് ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചത്. ഈ വേളയില്‍ ബെല്‍ഗാം ജില്ല മൈസൂരു (ഇന്നത്തെ കര്‍ണാടകം) സംസ്ഥാനത്തിന്റെ ഭാഗമായി.
പഠന സമിതികള്‍
ബെല്‍ഗാം കര്ണാടകത്തിലായെങ്കിലും സമീപ പ്രദേശങ്ങളെല്ലാം മഹാരാഷ്ട്രയിലും ഉള്‍പ്പെട്ടു. ഇതോടെയാണ് തര്‍ക്കം തുടങ്ങിയത്. വിഷയം പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും വിവിധ സമിതികളെ ചുമതലപ്പെടുത്തി.
മഹാജന് കമ്മീഷന്
പ്രശ്നം പഠിക്കാന്‍ 1966ല്‍ കേന്ദ്രസര്‍ക്കാര്‍ മഹാജന് കമ്മീഷനെ നിയോഗിച്ചു. അതിര്‍ത്തികള്‍ മൊത്തത്തില്‍ അഴിച്ചുപണിയണമെന്ന് ആവശ്യപ്പെട്ട കമ്മീഷന് കാസര്‍ഗോഡ് കര്‍ണാടകത്തിന്റെ ഭാഗമാക്കണമെന്നുള്പ്പെടെയുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. കമ്മീഷന് നിര്‍ദേശം മഹാരാഷ്ട്രയും കേരളവും തള്ളുകയായിരുന്നു.
മുസ്ലിം വീടുകളില്‍ യുപി പോലീസ് അഴിഞ്ഞാടി; കലാപകാരികളെ പോലെ, തെളിവുമായി ആക്ടിവിസ്റ്റുകള്‍