ആരോഗ്യ മന്ത്രി പോലുമില്ല മധ്യപ്രദേശില്‍; സ്ഥിതി ഗുരുതരം, കമല്‍നാഥിന് പ്രത്യേക നിര്‍ദേശം നല്കി സോണിയ
ഭോപ്പാല്‍: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം എടുക്കുമ്പോള്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് വരുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 33 പേരാണ് ഇതുവരെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചത്. 435 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി സഭാ വിപുലീകരണം പൂര്‍ത്തിയാവാത്തതിനാല്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇത് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസ് നിരന്തരം ഈ പ്രശ്നം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മന്ത്രി സഭാ വിപുലീകരണം ഈ ഘട്ടത്തില്‍ ഉണ്ടാവുമെന്ന യാതൊരു സൂചനയും ബിജെപി നല്‍കുന്നില്ല. ഇതോടെ ഇക്കാര്യത്തില്‍ പിസിസി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന് നേരിട്ട് നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി.
മന്ത്രിസഭ വിപുലീകരണമില്ല
കോവിഡ് പ്രതിസന്ധിയാണ് മന്ത്രിസഭ വിപുലീകരണത്തിന് തടസമായി ബിജെപി പറയുന്ന കാരണമെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് മൂലമാണ് ചൗഹാനെ മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ആരോഗ്യ മന്ത്രിയെ പോലും തിരഞ്ഞെടുക്കാന്‍ കഴിയാത്തത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
ഉയർത്തിക്കാട്ടണം
ഇതിന് പിന്നാലെയാണ്, മന്ത്രിസഭയും ആരോഗ്യമന്ത്രിയും ഇല്ലാത്തതിനാൽ കോവിഡ് -19 നെ നേരിടുന്നതിൽ മധ്യപ്രദേശ് സർക്കാറിന് സംഭവിച്ചുകൊണ്ടിരിക്കുന്ന പരാജയങ്ങൾ ജനങ്ങള്‍ക്ക് മുന്നില്‍ ഉയർത്തിക്കാട്ടണമെന്ന് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി മുൻ മുഖ്യമന്ത്രി കമൽ നാഥിന് നിർദേശം നൽകിയത്.
വീഡിയോ കോൺഫറൻസ്
അതാത് സംസ്ഥാനങ്ങളിലെ വൈറസ് വ്യാപനത്തിന്റെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനുമായി പിസിസി പ്രസിഡന്റുമാരുമായി നടത്തിയ വീഡിയോ കോൺഫറൻസ് കൂടിക്കാഴ്ചയിലാണ് സോണി ഗാന്ധി ഇത്തരമൊരു നിര്‍ദ്ദേശം കമല്‍നാഥിന് നല്‍കിയത്.
ആരോഗ്യമന്ത്രി ഇല്ല
മധ്യപ്രദേശിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് കമല്‍നാഥ് സോണിയ ഗാന്ധിക്ക് വിശദീകരണം നല്കി. സംസ്ഥാനത്ത് ഇപ്പോഴും ആരോഗ്യമന്ത്രി ഇല്ല. ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വരെ കൊറോണ വൈറസ് പിടിപെടുന്ന അവസ്ഥയുണ്ടായി. സംസ്ഥാനത്തെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടതായും കമല്‍നാഥ് അറിയിച്ചു.
ശക്തമായി ഉന്നയിക്കണം
ഈ കാര്യങ്ങൾ ഗൗരവമായി എടുത്ത സോണിയാ ഗാന്ധി വിഷയം ശക്തമായി ഉന്നയിക്കാൻ കമല്‍നാഥിനോട് ആവശ്യപ്പെട്ടു. കോവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിൽ ഒന്നായ മധ്യപ്രദേശിലെ ഇൻഡോർ 235 കേസുകളാണുള്ളത്. മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ 33 പേർക്കാണ് അണുബാധ മൂലം സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്.
പ്രശംസ
യോഗത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുത്തിരുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന പിസിസി മേധാവികളെ സോണിയ ഗാന്ധി പ്രശംസിച്ചു. ദില്ലി കോൺഗ്രസ് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സോണിയ ഗാന്ധി പ്രശംസിച്ചുവെന്ന് ദില്ലി പിസിസി മേധാവി അനിൽ ചൗധരി യോഗ ശേഷം പറഞ്ഞു.
കൂടുതല്‍ ടെസ്റ്റുകള്‍
അതിവേഗത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ രാജ്യത്ത് നടത്തേണ്ടതുണ്ട്, പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണത്തിൽ ഇപ്പോഴും വലിയ കുറവുണ്ടെന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഈ കുറവ് പരിഹരിക്കുന്നതിന് നൂതനമായ പരിഹാരങ്ങൾ ആവിഷ്കരിക്കുന്നതിന് സര്‍ക്കാറുകളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും സോണിയ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാരോട് അഭ്യർത്ഥിച്ചു
ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടുന്നു; പ്രഖ്യാപനം ഉടന്‍, ഇളവുകള്‍ പ്രഖ്യാപിച്ചേക്കും
അതിര് കടന്ന് ബിജെപി നേതാക്കള്‍; കളത്തിലിറങ്ങി ഡികെ ശിവകുമാര്‍, 4 പേരെ ഉടന്‍ അറസ്റ്റ് ചെയ്യണം