അസമില്‍ എന്നല്ല, ഒരു സംസ്ഥാനത്തും അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടാവില്ല; പദ്ധതി വെളിപ്പെടുത്തി ഷാ
ഗുവാഹത്തി: പൗരത്വ വിവാദത്തില്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമില്‍ ഇനി അനധികൃത കുടിയേറ്റക്കാര്‍ക്ക് തങ്ങാന്‍ ആവില്ലെന്നാണ് അമിത് ഷാ വ്യക്തമാക്കുന്നത്. മാത്രമല്ല, ഇവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കാനും ആവില്ലെന്ന് അമിത് ഷാ വ്യക്തമാക്കുന്നുണ്ട്. രണ്ട് ദിവസത്തെ വടക്കുകിഴക്കന്‍ സംസ്ഥാന പര്യടനത്തിനിടെ ആയിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് ആശങ്കകളുണ്ട്. അസം കരുതുന്നത് പൗരത്വ രജിസ്റ്റര്‍ തെറ്റാണെന്നാണ്. ചെറിയ സംസ്ഥാനങ്ങള്‍ക്കും ആശങ്കകളുണ്ട്. അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് രാജ്യം മുഴുവന്‍ മുക്തി നേടണം. ഞങ്ങള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതി ആദ്യമേ ഉണ്ട്. എല്ലാ സംസ്ഥാനങ്ങളേയും വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും ഇത്- അമിത് ഷാ പറഞ്ഞു.
അസമില്‍ അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞപ്പോള്‍ 19 ലക്ഷം പേരാണ് അതില്‍ നിന്ന് പുറത്തായത്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 18 ശതമാനം വരുന്ന ബംഗാളി ഹിന്ദു സമൂഹത്തില്‍ നിന്നുള്ള വലിയൊരു വിഭാഗവും പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറംതള്ളപ്പെട്ടിരുന്നു. ഇത് അസമിലെ തന്നെ ബിജെപി നേതാക്കള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിരുന്നു. ബിജെപിയുടെ വലിയ വോട്ടുബാങ്കായ ഈ വിഭാഗം പുറംതള്ളപ്പെട്ടത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് എന്നായിരുന്നു ആരോപണം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈയിൽ അനധികൃത കുടിയേറ്റക്കാർക്ക് തടങ്കൽ കേന്ദ്രം നിർമിക്കാൻ പദ്ധതിയെന്ന് റിപ്പോർട്ട്