ദേശീയ പൗരത്വ പട്ടിക ഉടൻ തയ്യാറാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി, പ്രതിഷേധം ശക്തം
ദില്ലി: രാജ്യം മുഴുവൻ ദേശീയ പൗരത്വ പട്ടിക ഉടൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജികെ റെഡ്ഡി. ദേശീയ പൗരത്വ നിയമ ഭേദഗതിക്കും എൻആർസിക്കും എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ലെന്നും അക്രമങ്ങളിൽ പങ്കാളികൾ ആകാത്ത ആരുമായും കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പൗരത്വ എപ്പോൾ കൊണ്ടുവരണമെന്ന് കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. പൗരത്വ പട്ടികയുടെ കരട് പോലും തയ്യാറാക്കിയിട്ടില്ല, ഇതിന് മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന വ്യാജ പ്രചാരണങ്ങളെ ചെറുക്കാനാണ് ഹിന്ദി, ഉറുദു പത്രങ്ങളിൽ എൻആർസിയെക്കുറിച്ച് പരസ്യം നൽകിയതെന്നും ജികെ റെഡ്ഡി വ്യക്തമാക്കി.

എൻആർസി നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയിലെ ദിനപത്രങ്ങളിലാണ് കേന്ദ്രസർക്കാർ പരസ്യം നൽകി തുടങ്ങിയത്. ഡിസംബർ 12 ന് ദേശീയ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടും ഇതുവരെ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല.വിജ്ഞാപനം വൈകുമെന്നാണ് ജികെ റെഡ്ഡി നൽകുന്ന സൂചന. വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയ സാഹചര്യത്തിൽ വിദഗ്ധ നിയമോപദേശം തേടിയ ശേഷം മാത്രം അന്തിമ വിജ്ഞാപനം പുറത്തിറക്കിയാൽ മതിയെന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അക്രമം അവസാനിപ്പിച്ചാൽ പ്രതിഷേധക്കാരുമായി കേന്ദ്രം ചർച്ച നടത്തുമെന്നും ജികെ റെഡ്ഡി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനകൾക്ക് വിരുദ്ധമാണ് ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന. 2024ന് മുമ്പായി രാജ്യം മുഴുവൻ എൻആർസി നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം ജാർഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പറഞ്ഞിരുന്നു. പ്രതിഷേധം എത്ര ശക്തമായാലും പൗരത്വ ഭേദഗതിയിൽ നിന്നും പിന്നോട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications