സാക്ഷികളെ കൊണ്ടുവന്നാല്‍ പൗരത്വം ഉറപ്പിക്കാം, വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം
ദില്ലി: പൗരത്വ നിയമത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമത്തിന്റെ പേരില്‍ ഒരാളെ പോലും ഉപദ്രവിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ ഇപ്പോഴുള്ള പൗരന്‍മാരോട് ജനന സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവ രേഖയായി ചോദിക്കില്ലെന്നും മന്ത്രാലയം പറയുന്നു. അതേസമയം നിങ്ങളുടെ മാതാപിതാക്കളോ മറ്റ് പൂര്‍വികരോ 1971 മുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്നവരാണോ എന്ന് ചോദിച്ച് ആരും ബുദ്ധിമുട്ടിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം പൗരത്വ നിയമവും പിന്നാലെയുള്ള എന്‍ആര്‍സിയും നടപ്പാക്കുന്നത് പലരുടെയും പൗരത്വത്തെ ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം. ബിജെപിയുടെ സഖ്യകക്ഷികളായ ജെഡിയു, എല്‍ജെപി എന്നിവര്‍ക്ക് പുറമേ ബിജു ജനതാദളും എന്‍ആര്‍സി തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെ ബിജെപി സമ്മര്‍ദത്തിലാവുകയും ചെയ്തു.
നിരക്ഷരര്‍ക്ക് പൗരത്വ നിയമം പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പരാതികള്‍ ഉള്ളത്. എന്നാല്‍ അത്തരക്കാര്‍ സാക്ഷികളെയോ സംസ്ഥാന തലത്തിലെ രേഖകളോ, സമുദായ രേഖകളോ കൊണ്ടുവന്നാല്‍ പൗരത്വ ലഭ്യമാക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ദേശീയ തലത്തില്‍ ആശയക്കുഴപ്പവും ഭയവും എന്‍ആര്‍സിയുടെ കാര്യത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍. അതേസമയം നിലവിലുള്ള ഒരാളെ പോലും എന്‍ആര്‍സിയില്‍ ഉള്‍പ്പെടുത്താതെ പോകില്ലെന്നും മന്ത്രാലയം പറഞ്ഞു.
തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിക്കിഫറ്റ്, 1971ന് മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നവരാണ് മാതാപിതാക്കള്‍ തുടങ്ങിയ പൂര്‍വികരുടെ രേഖകള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ഹാജരാക്കേണ്ട. വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള രേഖകള്‍ എന്‍ആര്‍സിയുടെ ഭാഗമാക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. അതിനും കൂടിയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എന്‍ആര്‍സി പ്രഖ്യാപിക്കുകയെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ബ്രാന്‍ഡ് മോദിക്ക് ഒന്നും സംഭവിക്കില്ല, പൗരത്വ നിയമം തിരിച്ചടിയാവില്ലെന്ന് പ്രശാന്ത് കിഷോര്‍